വയനാട്: വന്യജീവി സങ്കേതത്തിലെ വൃക്ഷങ്ങൾക്ക് ഭീഷണിയായി വിദേശ സസ്യമായ മഞ്ഞകൊന്ന പടരുന്നു. മഞ്ഞക്കൊന്ന മറ്റ് സസ്യങ്ങളുടെ വളർച്ചയ്ക്ക് ഭീഷണിയായതോടെ ചെടികൾ നശിപ്പിക്കാൻ ഊർജ്ജിത ശ്രമത്തിലാണ് വനം വകുപ്പ്. ട്രോപ്പിക്കൽ അമേരിക്കയിൽ അലങ്കാര ചെടിയായി വളർത്തുന്നതാണ് മഞ്ഞക്കൊന്ന. സാമൂഹ്യ വനവൽക്കരണത്തിൻ്റെ ഭാഗമായി വനംവകുപ്പ് തന്നെയാണ് വർഷങ്ങൾക്ക് മുൻപ് ഇത് വയനാട്ടിലെത്തിച്ചത്. ഇപ്പോൾ വയനാട് വന്യജീവി സങ്കേതത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും മുതുമല, ബന്ദിപ്പൂർ, നാഗർഹോള എന്നി വന്യജീവി സങ്കേതങ്ങളിലും മഞ്ഞകൊന്ന വ്യാപിച്ചിട്ടുണ്ട്. മുളച്ച് രണ്ടാം വർഷം പൂക്കുന്ന മഞ്ഞകൊന്നയിൽ ഒരു സീസണിൽ 5000 മുതൽ 7000 രെ വിത്തുകൾ ഉണ്ടാകും. മഞ്ഞകൊന്നയുടെ താഴെ അടിക്കാട് ഉണ്ടാകാറില്ല. പെട്ടെന്ന് മുളച്ച് വളരുന്നത് കൊണ്ട് മറ്റുവൃക്ഷങ്ങൾക്കും ഭീഷണിയാണ് മഞ്ഞക്കൊന്ന. ഇലയിലും തടിയിലും വിഷാംശമുള്ള മഞ്ഞകൊന്ന വിറകായി ഉപയോഗിക്കാനും സാധിക്കില്ല.