വിലങ്ങാട് ഉരുൾപൊട്ടൽ: കാണാതായ റിട്ട. അധ്യാപകന്‍റെ മൃതദേഹം കണ്ടെത്തി - Landslide In Vilangad

By ETV Bharat Kerala Team

Published : Aug 1, 2024, 3:29 PM IST

thumbnail
വിലങ്ങാട് ഉരുൾപൊട്ടൽ (ETV Bharat)

കോഴിക്കോട് : വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ റിട്ടയേ‍ർഡ് അധ്യാപകൻ മാത്യു എന്ന മത്തായിയുടെ (60) മൃതദേഹം കണ്ടെത്തി. അപകടസ്ഥലത്ത് നിന്ന് 200 മീറ്റർ അകലെ പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ലോഡിങ് തൊഴിലാളികളും റസ്‌ക്യൂ സംഘവും നടത്തിയ പരിശോധനയിലാണ് അധ്യാപകന്‍റെ മൃതദേഹം കണ്ടെത്താനായത്. കഴിഞ്ഞ രാത്രിയാണ് കോഴിക്കോടിൻ്റെ വടക്കൻ മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായത്. ഉരുൾപൊട്ടുന്ന ശബ്‌ദം കേട്ട് നാട്ടുകാരെ സഹായിക്കാൻ ഇറങ്ങിയതായിരുന്നു അദ്ദേഹം. വാണിമേൽ പഞ്ചായത്തിലെ വിലങ്ങാടും സമീപ സ്ഥലങ്ങളായ അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂർ, പന്നിയേരി മേഖലകളിലും തുടർച്ചായി 10 തവണ ഉരുൾപൊട്ടിയിരുന്നു. മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴയിലൂടെ മലവെള്ളപ്പാച്ചിലിൽ വലിയ പാറക്കല്ലുകളും മരങ്ങളും ഒഴുകി വന്നു. തീരത്തെ 12 വീടുകൾ ഒലിച്ചു പോയി. നിരവധി വാഹനങ്ങളും തക‍ർന്നിരുന്നു. പുഴ കടന്നുപോകുന്ന അഞ്ച് കിലോമീറ്റർ നീളത്തിൽ വ്യാപക നാശനഷ്‌ടം ഉണ്ടായി. വിലങ്ങാട് ടൗണിൽ വെള്ളം കയറി നിരവധി കടകളും രണ്ട് പാലങ്ങളും തകർന്നു. വെള്ളപ്പൊക്കത്തിൽ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. മാത്രമല്ല പ്രദേശത്തെ വൈദ്യുതി ബന്ധവും നിലച്ചു. ദേശീയ ദുരന്ത നിവാരണ സേനയും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. തുടർച്ചയായ ദിവസങ്ങളിലെ ഉരുൾപൊട്ടലിൽ ആശങ്കയിലാണ് കോഴിക്കോട് വിലങ്ങാട് മേഖല. സ്ഥലം സന്ദർശിച്ച കലക്‌ടർ സ്നേഹിൽ കുമാർ അടക്കമുള്ളവർ പ്രദേശത്ത് അര മണിക്കൂറോളം കുടുങ്ങിയിരുന്നു. രക്ഷാപ്രവർത്തകർ എത്തിയാണ് ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. തകർന്ന റോഡുകളും പാലങ്ങളും അറ്റകുറ്റ പണി നടത്തി നന്നാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.