ഹൈദരാബാദ്: ചാറ്റ് ജിപിടി നിര്‍മാതാക്കള്‍ക്കെതിരെയുളള ഇലോണ്‍ മസ്‌കിന്‍റെ പരാതിയിൽ പ്രതികരിച്ച് സാം ഓള്‍ട്ട്‌മാനും സഹസ്ഥാപകനായ ഗ്രെഗ് ബ്രേക്ക് മാനും. തങ്ങള്‍ക്കെതിരെയുള്ള മസ്‌ക്കിന്‍റെ ആരോപണം ശരിയല്ലെന്ന് നിര്‍മാതാക്കള്‍. കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടെന്ന മസ്‌കിന്‍റെ പരാതി അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ഓപ്പണ്‍ എഐ കമ്പനിയുടെ സമ്പൂർണ നിയന്ത്രണമാണ് മസ്‌ക്കിന് ആവശ്യമെന്നും നിര്‍മാതാക്കള്‍ കുറ്റപ്പെടുത്തി (Elon Musk Wanted 'Absolute Control' Of The Company, Says OpenAI).
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ഘടനയെക്കുറിച്ച് ചർച്ച ചെയ്‌തപ്പോൾ കമ്പനി ടെസ്‌ലയുമായി ലയിപ്പിക്കുകയോ പൂർണ്ണ നിയന്ത്രണം നേടുകയോ ചെയ്യണമെന്ന് മസ്‌ക് ആഗ്രഹിച്ചെന്ന് കമ്പനി വ്യക്തമാക്കി. ഇതിനെ തുടർന്ന് അദ്ദേഹം കമ്പനി വിടുകയും താൻ തന്നെ ഗൂഗിൾ/ ഡീപ്പ്മൈന്‍റിന് പ്രസക്തമായ ഒരു എതിരാളിയാകുമെന്നും പറഞ്ഞതായും കമ്പനി വ്യക്തമാക്കി. തങ്ങളുടെ സ്വന്തം വഴി കണ്ടെത്തുന്നതിന് അദ്ദേഹം തങ്ങളെ പിന്തുണയ്ക്കുമെന്നും കമ്പനി പറഞ്ഞു.
2017ന്‍റെ അവസാനത്തില്‍ ലാഭേച്ഛയില്ലാതെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത് വരുത്തി തീര്‍ക്കാന്‍ മസ്‌ക് ശ്രമിച്ചുവെന്നും നിര്‍മാതാക്കള്‍ കുറ്റപ്പെടുത്തി. കമ്പനി തന്‍റെ മാത്രം നിയന്ത്രണത്തിലാക്കാനുള്ള മസ്‌കിന്‍റെ നീക്കമായിരുന്നു അത്. കമ്പനിയുടെ സിഇഒ അടക്കം താനാകണമെന്നായിരുന്നു മസ്‌കിന്‍റെ ആഗ്രഹം. ഇതിന്‍റെ ഭാഗമായി കമ്പനിയുടെ ഫണ്ടിങ് അടക്കം തടഞ്ഞിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ പറയുന്നു.
2018 ഡിസംബറിൽ മസ്‌ക് ഓപ്പണ്‍ എഐയ്‌ക്ക് ഒരു ഇമെയിൽ അയച്ചിരുന്നു. 'നൂറു ദശലക്ഷം സ്വരൂപിച്ചാലും മതിയാകില്ല. ഇതിന് പ്രതിവർഷം കോടിക്കണക്കിന് പണം ഉടനടി ആവശ്യമാണ് അല്ലെങ്കിൽ അത് മറക്കുക'എന്നായിരുന്നു സന്ദേശം.
മസ്‌കുമായുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന നിബന്ധനകൾ അംഗീകരിക്കാൻ കഴിയില്ല. കാരണം ഓപ്പൺഎഐയുടെ മേൽ സമ്പൂർണ്ണ നിയന്ത്രണം ഏതൊരു വ്യക്തിയുടെയും ദൗത്യത്തിന് എതിരാണെന്ന് കമ്പനി കരുതുന്നു. ടെസ്‌ലയ്‌ക്കൊപ്പം ഓപ്പൺഎഐയെ ഒരു 'കാഷ് കൗ' ആയി അറ്റാച്ചുചെയ്യാൻ മസ്‌ക് നിർദ്ദേശിച്ചതായി സാം ആൾട്ട്മാൻ്റെ നേതൃത്വത്തിലുള്ള സ്‌റ്റാർട്ടപ്പ് ആരോപിക്കുന്നുണ്ട്.
തങ്ങളുടെ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും എന്നാൽ ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്നും ഓപ്പൺഎഐ പറഞ്ഞു. ഓപ്പൺ സോഴ്‌സ് സംഭാവനകൾ ഉൾപ്പെടെ ആളുകളെ ശാക്തീകരിക്കുന്നതിനും അവരുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തുന്നതിനും തങ്ങളുടെ സാങ്കേതികവിദ്യ വിശാലമായി ഉപയോഗിക്കപ്പെടുമെന്നും കമ്പനി പറഞ്ഞു.