കൂട്ടക്കരച്ചിലിന്‍റേയും സങ്കടകാഴ്‌ചകളുടേയും ദിനരാത്രങ്ങള്‍; ദുരന്ത ഭൂമി അതീവ സങ്കീർണതയിലേക്ക് - Wayanad Landslide - WAYANAD LANDSLIDE
വയനാട് ഉരുള്‍പൊട്ടലില്‍ റേഷൻ കാർഡുകളിൽ ചേർത്തിരിക്കുന്ന പേരുകൾ തപ്പിയെടുത്ത് ജീവിച്ചിരിക്കുന്നവരുടേയും മരിച്ചവരുടേയും എണ്ണം തിട്ടപ്പെടുത്താന്‍ റവന്യൂ വകുപ്പിന്‍റെ തീരുമാനം.


Published : Aug 1, 2024, 11:42 AM IST
കോഴിക്കോട്: കൂട്ടക്കരച്ചിലുകളുടെയും സങ്കടക്കാഴ്‌ചകളുടെയും ദിനരാത്രങ്ങളിൽ നിന്ന് അതീവ സങ്കീർണതയിലേക്ക് പോവുകയാണ് വയനാട്ടിലെ ദുരന്ത ഭൂമി. മനുഷ്യന്‍റെ കണക്ക് തിട്ടപ്പെടുത്താൻ കഴിയാത്ത ദുരവസ്ഥയാണ് ഏവരേയും അലട്ടുന്നത്. ഇനിയും കാണാമറയത്തുള്ളവർ എവിടെയെന്ന് ഉറ്റവർ തിരയുമ്പോൾ കണക്കെടുപ്പ് മറ്റൊരു ഭാഗത്ത് തുടരുകയാണ്.
റേഷൻ കാർഡുകളിൽ ചേർത്തിരിക്കുന്ന പേരുകൾ തപ്പിയെടുത്ത് ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും എണ്ണം തിട്ടപ്പെടുത്താനാണ് റവന്യൂ വകുപ്പിന്‍റെ തീരുമാനം. അവിടെയും തീരുന്നില്ല പ്രതിസന്ധി. ഛിന്നഭിന്നമായതും തിരിച്ചറിയാൻ പറ്റാത്തതുമായ മൃതശരീരങ്ങൾ ഒരു ഭാഗത്ത് അനാഥമായി കിടക്കുകയാണ്. ഇനിയും കാത്തിരിക്കുന്നവർക്ക് മുന്നിൽ ഒടുവിൽ ഏക പോംവഴി ഡിഎൻഎ പരിശോധനയാണ്.
പക്ഷേ, അതിനൊക്കെ സമയമെടുക്കും. ദുരന്ത ഭൂമിയിൽ അകപ്പെട്ടു പോയവർക്കായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. സമയം വൈകുന്നതിന് അനുസരിച്ച് മൃതദേഹങ്ങൾ ജീർണാവസ്ഥയിലാകും.
തിരിച്ചറിയാൻ അവിടെയും കാത്തിരിപ്പ് തന്നെ. ദുരന്ത സമയത്ത് അവിടെ വന്നു ചേർന്നവർ എത്ര, നാട്ടുകാർ എത്ര. വീടുകളുടെ പേരെടുത്ത് പരിശോധിക്കുമ്പോൾ പല വീടുകളും അനാഥമാണ്. കണക്ക് കൈവശമുള്ളവർ കാത്തിരിപ്പിലും.
രക്ഷപ്പെട്ടവർ പുറം നാട്ടിലെങ്കിലും ജീവിക്കുന്നുണ്ടാവാം എന്ന് ആശ്വസിക്കുന്നവർ വേറെ. ഒരെത്തും പിടിയുമില്ലാത്ത കരഞ്ഞും പറഞ്ഞും തൊണ്ട വറ്റിയവർ ഒരു ഭാഗത്ത്, രക്ഷപ്പെടലിലും അനാഥമായവർ മറുഭാഗത്ത്. ക്യാമ്പുകളികളിൽ കഴിയുന്ന ആയിരങ്ങളെ സംരക്ഷിക്കാൻ ഇന്ന് സഹായ ഹസ്‌തങ്ങളുണ്ട്. ഇതിൽ കുറച്ച് പേർക്കെങ്കിലും വീടുകളിലേക്ക് മടങ്ങാനാവും.
ബാക്കിയുള്ളവരെ സംരക്ഷിക്കുകയാണ് അടുത്ത വലിയ കടമ്പ. ഒരു ഭൂമി കണ്ടെത്തി അവർക്കെല്ലാം തല ചായ്ക്കാൻ ഒരിടമാകുന്നത് വരെയെങ്കിലും എല്ലാവരും ഉണർന്ന് പ്രവർത്തിക്കണം. ഇന്നോ നാളെകൾ കൊണ്ടോ ഉണക്കാൻ പറ്റുന്നതല്ല വയനാടിന്‍റെ ഈ മുറിവ്. അതിനായി കൈകോർക്കുകയാണ് ഓരോ നാടും.
ALSO READ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍: ചാലിയാറില്‍ തെരച്ചിൽ ആരംഭിച്ചു; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും