തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതക പരമ്പരയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഷമിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. പ്രതി അഫാന്‍റെ മാതാവായ ഷമി ഇപ്പോള്‍ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇവര്‍ കണ്ണ് തുറന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ആരോഗ്യ സ്ഥിതി സാധാരണ നിലയിലാകാന്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൊലപാതക പരമ്പരയുടെ ചുരുളഴിക്കാന്‍ പൊലീസിന് ഏറെ സഹായകമാകുമെന്ന് കരുതുന്ന ഏക പിടിവള്ളി കൂടിയാണ് അഫാന്‍റെ മാതാവ് ഷമിയുടെ മൊഴി. അതിനാല്‍ ഷമി എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. കൊലപാതകം നടത്തിയതിന്‍റെ ക്രമം അനുസരിച്ചും അന്വേഷണ സംഘത്തിന് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.
ആദ്യം 90 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷം പുല്ലമ്പാറ എസ്എന്‍ പുരത്തെത്തി പിതൃസഹോദരനും സിആര്‍പിഎഫ് റിട്ടേഡ് ഉദ്യോഗസ്ഥനുമായ ലത്തീഫിനെയും ഭാര്യ സജിതാ ബീവിയെയും കൊലപ്പെടുത്തി. അതിനുശേഷം പെണ്‍ സുഹൃത്തായ ഫര്‍സാനയ്‌ക്കൊപ്പം പേരുമലയിലെ സ്വന്തം വീട്ടിലെത്തിയ അഫാന്‍ ഫര്‍സാനയെയും 13 വയസായ അനുജന്‍ അഫ്‌സാനെയും കൊലപ്പെടുത്തി.
കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മാതാവ് ഷമിയെയും ചുറ്റിക കൊണ്ട് തലയ്ക്കും മുഖത്തും അടിച്ച ശേഷം മരിച്ചെന്ന് കരുതി വീട്ടിനുള്ളില്‍ ഗ്യാസ് തുറന്നു വിട്ട ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം അറിയിച്ച ശേഷം കീഴടങ്ങുകയായിരുന്നു എന്നാണ് ഇപ്പോള്‍ പൊലീസിന്‍റെ നിഗമനം. എന്നാല്‍ ഇത് നടന്നത് ഇങ്ങനെ തന്നെ ആയിരിക്കണം എന്ന കാര്യം പൊലീസ് ഉറപ്പിക്കുന്നുമില്ല.
പ്രതിയായ അഫാന്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസാണ് മാതാവ് ഷമിയെ ഗുരുതരാവസ്ഥയില്‍ ഗോകുലം മെഡിക്കല്‍ കോളജിലെത്തിച്ചത്. സംഭവത്തിനു ശേഷം എലി വിഷം കഴിച്ചതായി അറിയിച്ചതിനെ തുടര്‍ന്ന് അഫാനെ പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തുടക്കത്തില്‍ ചികിത്സയോട് സഹകരിക്കാതിരുന്ന അഫാന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്‌ടര്‍മാര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. അതിനിടെ പൊലീസ് അഫാന്‍റെ മൊഴിയെടുക്കുന്നത് ആരംഭിച്ചെങ്കിലും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്.
എന്തിന് കൊന്നു എന്നത് സംബന്ധിച്ച് പൊലീസിന് സൂചനയൊന്നും ലഭിച്ചിട്ടില്ല. അതില്‍ പൊലീസിനെ അമ്പരപ്പിക്കുന്നത് സ്‌കൂള്‍ വിദ്യാര്‍ഥിയായ അനുജനെയും പെണ്‍ സുഹൃത്തും വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി ഫര്‍സാനെയും കൊലപ്പെടുത്തിയത് സംബന്ധിച്ചാണ്.
താന്‍ കഴിഞ്ഞ ഒരു മാസമായി സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നെന്നും അല്ലാതെ മറ്റ് ലഹരികളൊന്നും ഉപയോഗിക്കാറുണ്ടായിരുന്നില്ലെന്നുമാണ് അഫാന്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം പൊലീസ് വിശ്വസിക്കുന്നില്ല. ഇത് സ്ഥിരീകരിക്കുന്നതിനായി രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പരിശോധനാ ഫലം പുറത്തുവന്ന ശേഷം മാത്രമേ ഇത് സംബന്ധിച്ച് കൃത്യമായ വിവരം അറിയാനാകൂവെന്നും തിരുവനന്തപുരം റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‌പി അറിയിച്ചു.
തിരുവനന്തപുരം റേഞ്ച് ഐജി ശ്യാം സുന്ദറിന്‍റെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെഎസ് സുദര്‍ശന്‍, നെടുമങ്ങാട്, ആറ്റിങ്ങല്‍ ഡിവൈഎസ്‌പിമാര്‍ എന്നിവര്‍ നേരിട്ടാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
എല്ലാ കൊലപാതകങ്ങള്‍ക്ക് പിന്നിലും ഒറ്റയാളാണെന്നും ഒരേ ചുറ്റിക കൊണ്ടാണ് എല്ലാവരെയും കൊലപ്പെടുത്തിയതെന്നും ദക്ഷിണ മേഖല ഐജി ശ്യാം സുന്ദര്‍ പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഫാന്‍റെ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും.
മാനസിക വിദഗ്‌ധന്‍ ഉള്‍പ്പെടെയുള്ളവരടങ്ങിയതായിരിക്കും ബോര്‍ഡ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും.