തിരുവനന്തപുരം : ഉദ്യോഗസ്ഥ തലപ്പത്ത് മികവിന്‍റെ കിരീടം ചൂടി കാൽനൂറ്റാണ്ട് കാലത്തെ അംഗീകാരങ്ങളുമായി സംസ്ഥാനത്തെ 408-ാമത് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും വി വേണു ഐഎഎസ് പടിയിറങ്ങി. അടുത്ത ചീഫ് സെക്രട്ടറിയായി എത്തുന്ന ഭാര്യ ശാരദ മുരളീധരന്‍റെ ഉപദേശകന്‍റെ റോളിൽ പിന്തുണയുമായി ഇനി വീട്ടിലെണ്ടാകുമെന്ന് പതിവ് ശൈലിയിൽ അദ്ദേഹം സരസമായി പറഞ്ഞു. സംസ്ഥാന സർക്കാർ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു വി വേണു.
1996-ൽ ആദ്യമായി നോർക്കയുടെ ചുമതലയുമായാണ് വി വേണു സെക്രട്ടറിയേറ്റിലെത്തിയത്. നായനാരുടെ നിർദേശ പ്രകാരമായിരുന്നു നിയമനം. ടി ചന്ദ്രശേഖരൻ നായരുടെ ചെറുകിട സംരംഭകരെ ഉൾപ്പെടുത്തിയ ടൂറിസം വികസനവും കോടിയേരി ബാലകൃഷ്‌ണന്‍റെ വിശാല മനസ്‌കതയും ദുരന്ത മുഖത്തെ പിണറായി വിജയന്‍റെ സമചിത്തതയും എന്നിങ്ങനെ, 26 വർഷത്തെ സർവീസ് ജീവിതത്തിൽ വിവിധ സർക്കാരുകളും നേതാക്കളും ജീവിത വഴിയിൽ പകർന്നു നൽകിയ പാഠങ്ങളും അദ്ദേഹം വിശദീകരിച്ചു. കഴിവുറ്റ യുവ തലമുറയുടെ കൈകളിൽ സംസ്ഥാനത്തെ സിവിൽ സർവീസ് ഭദ്രമെന്ന് കൂടി പറഞ്ഞുവച്ചാണ് അവസാനത്തെ ഔദ്യോഗിക പ്രസംഗം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ ചീഫ് സെക്രട്ടറി അവസാനിപ്പിച്ചത്.
മുൻപും ഭാര്യാ ഭർത്താക്കന്മാർ ചീഫ് സെക്രട്ടറിയായിട്ടുണ്ടെങ്കിലും തുടർച്ചയായി ഭർത്താവിന് ശേഷം ഭാര്യ ചീഫ് സെക്രട്ടറിയാകുന്നത് ആദ്യമായിട്ടാകുമെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വി വേണുവിന്‍റെ പ്രവർത്തന രീതി സിവിൽ സർവിസിലേക്ക് വരുന്നവർക്കും സിവിൽ സർവീസുകാർക്കും മാതൃകയാണ്. 40 ഓളം നാടകങ്ങളിൽ വിവിധ വേഷങ്ങളിൽ അഭിനയിച്ചു കയ്യടി നേടിയ ചീഫ് സെക്രട്ടറി കൂടിയാണ് വി വേണുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭർത്താവിനോട് യാത്ര പറയുന്ന പ്രത്യേക സാഹചര്യമാണിതെന്ന് ഭാര്യയും നിയുക്ത ചീഫ് സെക്രട്ടറിയുമായ ശാരദ ജി മുരളീധരൻ ഐഎഎസ് ചടങ്ങിൽ പറഞ്ഞു. 8 മാസം അദ്ദേഹമില്ലാതെ സർക്കാർ സർവീസിൽ തുടരണമല്ലോയെന്ന് എന്ന അങ്കലാപ്പുണ്ടെന്നും ഇതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ശാരദ മുരളീധരൻ പറഞ്ഞു. സെക്രട്ടേറിയറ്റിലെ ജീവനക്കാരോടൊപ്പം മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി എന്നിവരും വി വേണുവിന് യാത്രയയപ്പ് നൽകാനെത്തി.
സഹപ്രവർത്തകരെ അഭിവാദ്യം ചെയ്‌തും ആലിംഗനം ചെയ്‌തും ദർബാർ ഹാളിലെത്തിയ മുഴുവൻ പേർക്കും മുഖം നൽകിയ ശേഷവുമാണ് ഔദ്യോഗിക ചടങ്ങിലേക്ക് കടന്നത്. ചടങ്ങിന് ശേഷം മകൻ ശബരിയ്ക്കും കല്യാണിക്കുമൊപ്പം സെക്രട്ടേറിയറ്റ് ദർബാർ ഹാളിന് പുറത്തെത്തി സഹപ്രവർത്തകരുടെ ഫോട്ടോ സെഷനും പൂർത്തിയാക്കി. ശേഷം, നാളത്തെ റിവ്യൂ മീറ്റിങ്ങിന്‍റെ അവസാന വട്ട ഒരുക്കങ്ങൾ പൂർത്തിയാക്കാന്‍ വീണ്ടും ഓഫിസിലേക്ക് മടങ്ങി.
Also Read : ഐഎഎസ് തലപ്പത്ത് മാറ്റം; ജീവന്‍ ബാബു വാട്ടര്‍ അതോറിറ്റി എംഡി, ശ്രീറാം വെങ്കിട്ടരാമന് കെഎഫ്‌സിയുടെ അധിക ചുമതല