തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിലുണ്ടായ (Allegation on monthly payment controversy) ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എക്‌സാലോജികിന് പണം ലഭിച്ചെന്ന ആരോപണത്തില്‍ കമ്പനിക്ക് മറുപടി പറയാന്‍ ഒരവസരവും ലഭിച്ചില്ലെന്നാണ് മുഖ്യമന്ത്രി മാത്യു കുഴല്‍ നാടന്‍റെ ആരോപണത്തിനു മറുപടിയായി സഭയില്‍ പറഞ്ഞത്. എന്നാല്‍ അവസരം നല്‍കിയിട്ടും എക്‌സാലോജിക് കമ്പനി ഒരു രേഖയും ഹാജരാക്കിയില്ലെന്നും കേസെടുക്കണമെന്നുമാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നിലവിൽ പറയുന്നത്.
ഇതിലൂടെ മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് വാസ്‌തവമല്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു (V D Satheesan against Pinarayi Vijayan in Assembly). നിയമസഭയില്‍ നയ പ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് കള്ളപ്പണം വെളുപ്പിക്കലാണെന്നാണ് രണ്ട് സ്റ്റാറ്റ്യൂട്ടറി സമിതികളുടെയും കണ്ടെത്തല്‍. എ.ഐ ക്യാമറയിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലും കെ ഫോണിലും ഇതുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നും, ഇവിടെ നീതി ലഭിച്ചില്ലെങ്കില്‍ കോടതിയിലേക്ക് പോകുമെന്നും സതീശൻ അറിയിച്ചു.
നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയ ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചത് തെറ്റാണെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. എന്നാല്‍ ഗവര്‍ണര്‍ക്കെതിരെ ഒന്നും പറയാന്‍ മുഖ്യമന്ത്രി തയാറായില്ല. പ്രതിപക്ഷം ഒരു കാലത്തും ഗവര്‍ണര്‍ക്കൊപ്പം കൂടിയിട്ടില്ലെന്നും എല്ലാകാലത്തും ഗവര്‍ണറുടെ നടപടികളോട് പ്രതിപക്ഷം ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ നിയമനത്തിൽ ഗവര്‍ണര്‍ ചെയ്‌തതും സര്‍ക്കാര്‍ ചെയ്‌തതും തെറ്റാണെന്ന് സുപ്രീം കോടതി വിധി വന്നിട്ടുണ്ട്. വിസി നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവര്‍ണര്‍ക്ക് കത്ത് കൊടുക്കാനോ സെര്‍ച്ച് കമ്മിറ്റി റദ്ദാക്കണമെന്ന് ആവശ്യപ്പെടാനോ സാധിക്കില്ല. പ്രതിപക്ഷം പറഞ്ഞ കാര്യങ്ങളാണ് സുപ്രീംകോടതി വിധിയിലും വന്നതെന്ന് അദ്ദേഹം സഭയിൽ സൂചിപ്പിച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമലംഘനം നടത്തിയെന്നാണ് വിധിയില്‍ പറയുന്നതെന്നും, മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാനുള്ള അര്‍ഹതയില്ലെന്നും സതീശൻ പറഞ്ഞു. സുപ്രീം കോടതി വിധി വന്നിട്ടും മന്ത്രിയോട് രാജി ആവശ്യപ്പെട്ടില്ലെന്നും സര്‍ക്കാര്‍ ഗവർണർക്കൊപ്പം തെറ്റ് ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു പ്രകോപനവുമില്ലാതെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ എടുത്തതിനെ തുടര്‍ന്നാണ് കല്യാശേരിയില്‍ കരിങ്കൊടി കാട്ടേണ്ടി വന്നത്. പ്രതിഷേധക്കാരെ ചെടിച്ചട്ടിയും ഹെല്‍മറ്റും കമ്പിവടിയും കൊണ്ട് ആക്രമിച്ചു (Police attack in Congeress protest). പ്രതിഷേധം ജനാധിപത്യപരമാണെന്നും അവര്‍ അത് ചെയ്യട്ടേയെന്നും മുഖ്യമന്ത്രി പറയുമെന്നാണ് കരുതിയത്. എന്നാൽ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടും ജീവന്‍രക്ഷാ പ്രവര്‍ത്തനമാണെന്നും ഇനിയും തുടരുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രി ഭരണഘടനാപരമായ സ്ഥാനത്ത് ഇരുന്നുകൊണ്ട് അങ്ങനെ പറയരുതായിരുന്നു. അങ്ങനെ പറഞ്ഞതു കൊണ്ടാണ് കേരളം മുഴുവന്‍ അതിക്രമം നടന്നത്. കരുതല്‍ തടങ്കല്‍ കരിനിയമമാണെന്ന് ഒരിക്കല്‍ പറഞ്ഞ സർക്കാർ തന്നെയാണ് ഏറ്റവും കൂടുതല്‍ അത് ഉപയോഗിച്ചതെന്നും സതീശൻ പറഞ്ഞു.
രാജാവിനേക്കാള്‍ വലിയ രാജ ഭക്തി കാട്ടാന്‍ പൊലീസുകാര്‍ കണ്ണൂരില്‍ ഒരു പെണ്‍കുട്ടിയുടെ കൈ തല്ലിയൊടിച്ചു. തിരുവനന്തപുരത്ത് പെണ്‍കുട്ടിയുടെ മൂക്കിന്‍റെ പാലം അടിച്ചു തകര്‍ത്തു. മറ്റൊരു പെണ്‍കുട്ടിയുടെ മുടിയില്‍ പൊലീസുകാര്‍ ചവിട്ടിപ്പിടിച്ചു. ഒരു പെണ്‍കുട്ടിയുടെ പിന്നില്‍ അടിച്ച് സെര്‍വിക്കല്‍ തകരാറുണ്ടാക്കി. ഫ്ളോറിഡയില്‍ കറുത്തവര്‍ഗക്കാരനോട് ചെയ്‌തത് പോലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കോൺഗ്രസ് പ്രവര്‍ത്തകന്‍റെ കഴുത്തില്‍ പിടിച്ച് കൊല്ലാന്‍ ശ്രമിച്ചു.
പ്രതിഷേധക്കാരെ ക്രൂരമായി തല്ലിയ ഗണ്‍മാന്‍മാർ പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്നില്ലെങ്കിൽ ഈ നാട്ടിലെ ആര് നിയമം അനുസരിക്കുമെന്നും വി ഡി സതീശൻ ചോദിച്ചു. കോൺഗ്രസ് പ്രവർത്തകരെ മുഴുവന്‍ അടിച്ച് ആശുപത്രിയിലാക്കിയിട്ടാണ് സഹകരിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. ഇത് സ്റ്റാലിന്‍റെ റഷ്യയാണെന്നാണോ നിങ്ങള്‍ കരുതിയതെന്ന് സതീശൻ ചോദിച്ചു.
എല്ലാക്കാലത്തും എല്ലാ രാജകൊട്ടാരങ്ങളിലും വിദൂഷകന്‍മാര്‍ തകര്‍ത്താടിയിട്ടുണ്ട്. വിദൂഷകന്‍മാരെ തിരിച്ചറിയാനുള്ള കഴിവാണ് എല്ലാ ഭരണാധികാരികള്‍ക്കും വേണ്ടതെന്ന് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ ഭരണം നയപ്രഖ്യാപന പ്രസംഗം പോലെ തന്നെയാണ്.
ജനങ്ങളെ മുഴുവന്‍ ദുരിതത്തിലാക്കി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കി, അഴിമതിയും ധൂര്‍ത്തും ധിക്കാരവും അടിച്ചമര്‍ത്തലും നടത്തി, ഗുണ്ടകളെ ഇറക്കി പ്രതിപക്ഷ ശബ്‌ദങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയാണിത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഭരണം കേരളത്തെ എവിടെ കൊണ്ടു ചെന്ന് എത്തിക്കുമെന്ന് ഞങ്ങള്‍ കേരളത്തിലെ ജനങ്ങളോട് പറയുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.