തൃശൂര്‍ : മലയാളി യുവാവിനെ അബുദാബിയില്‍ കാണാനില്ലെന്ന് പരാതി. ചാവക്കാട് ഒരുമനയൂർ സ്വദേശിയായ കാളത്ത് വീട്ടില്‍ സലിമിന്‍റെ മകൻ ഷെമീൽ (28) നെയാണ് മാർച്ച് 31 മുതൽ കാണാതായത്. അബുദാബിയില്‍ കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്‍റായി ജോലി ചെയ്‌തു വരികയായിരുന്ന എംകോം ബിരുദധാരിയായ ഷെമീല്‍.
അബുദാബി മുസഫ ഇൻടസ്ട്രിയൽ ഏരിയയിലാണ് ഷെമീൽ താമസിച്ചിരുന്നത്. മാർച്ച് 31 ന് ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്തതാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ റാസൽഖൈമയിലുള്ള ഷെമീലിന്‍റെ പിതാവ് സലിമിനെ വിവരം അറിയിച്ചു. കാണാതായി രണ്ടു ദിവസത്തിന് ശേഷവും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് അബുദാബി പൊലീസിൽ പരാതി നല്‍കി.
ഏറെ അന്വേഷണം നടത്തിയിട്ടും യുവാവിനെ കണ്ടെത്തായിട്ടില്ല. ഷെമീലിന്‍റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ച് മാതാവ് സെഫീനത്ത് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടുണ്ട്.