കോട്ടയം: കോട്ടയം ജില്ലയിലെ പുതുപ്പള്ളിക്കും പാകിസ്ഥാനും തമ്മില്‍ എന്താണ് ബന്ധമെന്ന് ചോദിച്ചാല്‍, അതൊരു വിവാഹ ബന്ധമാണെന്ന് പുതുപ്പള്ളിക്കാർ പറയും. എട്ട് വർഷം മുൻപുള്ള കൂടിക്കാഴ്‌ചയും രണ്ട് വർഷത്തെ പ്രണയവും ചേർന്നപ്പോൾ പുതുപ്പള്ളി സ്വദേശി ശ്രീജ ഗോപാലനും പാകിസ്ഥാനിലെ മുൾട്ടാൻ സ്വദേശി തൈമൂര്‍ താരിഖും ഷാര്‍ജയില്‍ വിവാഹിതരായി (pakisthan native).
ആ പ്രണയകഥയിലെ നായകന് പക്ഷേ ഭാര്യയുടെ നാട് കാണാൻ ആറ് വർഷം കാത്തിരിക്കേണ്ടി വന്നു. കാത്തിരിപ്പ് വെറുതെയായില്ല, ഭാര്യ വീടിനോട് ചേർന്ന് പണികഴിപ്പിച്ച സ്വന്തം പിതാവിന്‍റെ പേരിട്ട താരിഖ് മന്‍സിലില്‍ താമസിച്ച ശേഷമാണ് തൈമൂര്‍ താരിഖ് പുതുപ്പള്ളിയില്‍ നിന്ന് ദുബായിലേക്ക് മടങ്ങുന്നത്(pak son in law).
കഴിഞ്ഞ വര്‍ഷം ഓണം ആഘോഷിക്കാനായി കേരളത്തില്‍ എത്തിയെങ്കിലും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കാരണം കോട്ടയത്തേക്ക് വരാനായില്ല. തുടര്‍ന്ന് കൊടുങ്ങല്ലൂരില്‍ ശ്രീജയുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി ഓണം ആഘോഷിച്ച് വിവിധ സ്ഥലങ്ങളും സന്ദര്‍ശിച്ച് അദ്ദേഹം മടങ്ങി(puthuppally native sreeja marriage).
കേരളം അടിപൊളിയാണെന്നും മനോഹരമാണെന്നുമാണ് ദുബായില്‍ ബിസിനസ് നടത്തുന്ന തൈമൂർ പറയുന്നത്. കുറച്ചൊക്കെ മലയാളം അറിയാം, പക്ഷേ ചിലവാക്കുകൾ ലേശം ബുദ്ധിമുട്ടാണ്. ഇവിടെ വരാൻ അനുവദിച്ചതിന് ഇന്ത്യ ഗവൺമെന്‍റിന് തൈമൂർ നന്ദി പറയുന്നുണ്ട്. ഇത്തവണ പുതുപ്പള്ളിയിലെത്തിയ പാകിസ്ഥാനി മരുമകനെ ഹൃദയം കൊണ്ടാണ് ഈ നാട് സ്വീകരിച്ചത്. ദുബായിലേക്ക് മടങ്ങുമ്പോൾ മലയാളത്തിന്‍റെ സ്‌നേഹം കൂടിയാണ് തൈമൂർ ഒപ്പം കൊണ്ടുപോകുന്നത്.
Also Read: വരന്മാരില്ലാതെ വിവാഹം; യോഗി ആദിത്യനാഥിന്‍റെ സമൂഹ വിവാഹ പദ്ധതിയുടെ മറവിൽ വൻ തട്ടിപ്പ്