തിരുവനന്തപുരം : വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. സൗത്ത് വയനാട് ഡിഎഫ്‌ഒ എ ഷജ്‌ന, കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം സജീവൻ, ഗ്രേഡ് ഡെപ്യൂട്ടി ബീരാൻകുട്ടി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്. ഷജ്‌നയുടെ ഭാഗത്തുനിന്നും ഗുരുതരമായ കൃത്യവിലോപവും സർക്കാർ താൽപര്യം സംരക്ഷിക്കുന്നതിനുള്ള പരാജയവും ഉണ്ടായിട്ടുണ്ടെന്നും വനംവകുപ്പ് അഡിഷണൽ സെക്രട്ടറി ഷാജൻ എ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
![SUGANDHAGIRI TREE FELLING CASE SOUTH WAYANAD DFO SHAJNA സുഗന്ധഗിരി മരം മുറി കേസ് ഡിഎഫ്‌ഒ ഷജ്‌നയ്‌ക്ക് സസ്‌പെന്‍ഷന്‍](https://etvbharatimages.akamaized.net/etvbharat/prod-images/18-04-2024/21252581_sugandhagiri.png)
സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്‍റെ പൂർണ അധികാര ചുമതല നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ കെ ജെ മാർട്ടിൻ ലോവലിന് നൽകി. ഫ്ലയിങ് സ്ക്വാഡ് കൽപ്പറ്റ റേഞ്ച് ഫോറെസ്റ്റ് ഓഫിസറുടെ പൂർണ ചുമതല താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസറായ വിമലിന് നൽകിയതായും ഉത്തരവിൽ പറയുന്നു. ആവശ്യമായ ഫീൽഡ് പരിശോധന ഉണ്ടാകാതിരുന്നതും കേസുകൾ രജിസ്റ്റർ ചെയ്‌ത ശേഷവും ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ എന്ന നിലയിൽ ജാഗ്രതയോടെ പ്രവർത്തിക്കാതിരുന്നതിനാലുമാണ് അനധികൃതമായി മുറിച്ച മുഴുവൻ കുറ്റികളും യഥാസമയം കണ്ടെത്താൻ സാധിക്കാതിരുന്നതെന്നും കുറ്റവാളികൾ തുടർന്നും തടി കടത്തിക്കൊണ്ടു പോകുന്ന സാഹചര്യം ഉണ്ടായതെന്നും ഉത്തരവിൽ പറയുന്നു.
സൗത്ത് വയനാട് ഡിവിഷനിലെ കൽപ്പറ്റ റേഞ്ചിലെ സുഗന്ധഗിരി നിക്ഷിപ്‌ത വനമേഖലയിൽ ജീവനും സ്വത്തിനും വീടിനും ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്‍റെ മറവിൽ 126 മരങ്ങൾ അനധികൃതമായി മുറിച്ചു കടത്തിയെന്നാണ് കേസ്. മരംമുറി തടയുന്നതിൽ ഗുരുതര വീഴ്‌ച ഉണ്ടാെയെന്ന വനംവകുപ്പ് വിജിലൻസ് വിഭാഗം പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കല്‍പ്പറ്റ റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ കെ നീതുവിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്‌തിരുന്നു.