കണ്ണൂർ: ബസിന്‍റെ ഡ്രൈവർ സീറ്റുകളിലും പഴയ വീടുകളിലുമുള്ള വള്ളി കസേര കണ്ടിട്ടുണ്ടോ....? പല വീടുകളിൽ നിന്നും പുതുമയ്ക്ക് വേണ്ടി വള്ളി കസേര ഒഴിവാക്കിയെങ്കിലും ഇന്നും ആവശ്യക്കാർക്ക് വള്ളിക്കസേര മെടഞ്ഞ് നൽകുന്നൊരു ഇടമുണ്ട് കണ്ണൂർ മയ്യിലിൽ. മയ്യിൽ വേളം മഹാ ഗണപതി ക്ഷേത്രത്തിനടുത്തെ എംപി പുരുഷോത്തമന്‍റെ നെയ്‌ത്തു കടയാണത്. ഇത്തരം കസേരകൾ പൂർണമായും വിപണി അറ്റ് പോയെങ്കിലും ബാക്കിയായ കസേരകളെ മോടി പിടിപ്പിച്ചാണ് പുരുഷോത്തമൻ ആവശ്യക്കാർക്ക് നൽകുന്നത്.
എങ്ങനെയാണ് കസേരകളുടെ മോഡിഫിക്കേഷൻ
കണ്ണൂരിലെ കടകളിൽ നിന്നാണ് കസേരയ്ക്കുവേണ്ട പ്ലാസ്‌റ്റിക് വള്ളികൾ എത്തിക്കുന്നത്. കിലോക്ക് 350 രൂപയാണ് ഇതിന്‍റെ വില. പല കളറിൽ കിട്ടുന്ന വള്ളികൾ ഏകാഗ്രതയോടെയും ക്ഷമയോടെയും ചേർത്തുകെട്ടിയാണ് കസേരകളുടെ നവീകരണം. ഫ്രെയിം നൽകിയാൽ 550 രൂപയാണ് കസേര മടയാൻ പുരുഷോത്തമൻ ഈടാക്കുന്നത്.
![ROPE CHAIR വള്ളി കസേരകള്‍ നെയ്‌ത് കട പുരുഷോത്തമൻ VALLI KASERA](https://etvbharatimages.akamaized.net/etvbharat/prod-images/28-12-2024/23196987_purushothaman-4.jpg)
ആരാണ് പുരുഷോത്തമൻ..!
പുരുഷോത്തമന് പ്രായം 70 കടന്നു. 45 വർഷമായി ഈ രംഗത്തുള്ള പുരുഷോത്തമൻ തലശേരിയിലെ കൊട്ടിയോടിയിൽ നിന്നാണ് കസേര നെയ്യാൻ പഠിച്ചത്. പഠനകാലത്ത് മെടയലിലെ പൂർണതയ്ക്കുവേണ്ടി ഓരോ കസേരയും 6 തവണയോളം വീണ്ടും വീണ്ടും അഴിച്ചു നെയ്‌തിട്ടുണ്ട് പുരുഷോത്തമന്‍. ഇന്ന് അദ്ദേഹം ഒരു ദിവസം 2 കസേരകളെങ്കിലും നെയ്‌ത് തീർക്കുന്നു.
![ROPE CHAIR വള്ളി കസേരകള്‍ നെയ്‌ത് കട പുരുഷോത്തമൻ VALLI KASERA](https://etvbharatimages.akamaized.net/etvbharat/prod-images/28-12-2024/23196987_purushothaman-1.jpg)
കസേരയുടെ പ്രത്യേകതകൾ
ഓഫിസുകളിലും ബസ് ഉൾപ്പടെ ഉള്ള വാഹനങ്ങളിലുമാണ് ഇപ്പോൾ പ്രാധനമായും ഇത്തരം കസേരകൾ ഉപയോഗിക്കുന്നത് എന്ന് പുരുഷോത്തമൻ പറയുന്നു. വാഹനങ്ങളുടെ ഡ്രൈവിങ് സീറ്റിലാണ് ഇത് കൂടുതലും കാണുന്നത്. പുറം വേദന അൾസർ ഉൾപ്പടെ ഉള്ള അസുഖങ്ങൾ എന്നിവയ്ക്ക് വലിയ മറുമരുന്നാണ് വള്ളികസേര എന്നാണ് പുരുഷോത്തമന്‍റെ ഭാഷ്യം. ദീർഘ നേരം ഇരുന്നിട്ടുള്ള ജോലി ചെയ്യുന്നവർ ഇത്തരം കസേര ഉപയോഗിച്ചാൽ മുട്ട് വേദന ഉണ്ടാകില്ല എന്നും പുരുഷോത്തമൻ പറയുന്നു.
![ROPE CHAIR വള്ളി കസേരകള്‍ നെയ്‌ത് കട പുരുഷോത്തമൻ VALLI KASERA](https://etvbharatimages.akamaized.net/etvbharat/prod-images/28-12-2024/23196987_purushothaman-3.jpg)
Also Read:
- വാറ്റ് മരുന്ന്, നീറ്റു മരുന്ന്..; കള്ളിനെയും കടത്തിവെട്ടിയ കേരളത്തിന്‍റെ സ്വന്തം വാറ്റു ചാരായത്തിന്‍റെ ചരിത്രം
- കിഴങ്ങ് വിളവെടുക്കാന്‍ ഇനി എന്തെളുപ്പം; സിടിസിആര്‍ഐയുടെ അത്യുഗ്രന്‍ ഇനങ്ങള്‍ ശ്രീ അന്നവും, ശ്രീ മന്നയും ഇനി കര്‍ഷകര്‍ക്ക് സ്വന്തം
- മാതമംഗലത്തിന് ഇനി ഉറക്കമില്ലാ രാവുകള്‍; 19 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു പെരുങ്കളിയാട്ടകാലം, ഭഗവതിയെ തൊഴുത് സായൂജ്യമടയാന്‍ നാട്