ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി രചിച്ച കേരള ഗാനം നിരസിച്ചതുമായ ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദത്തില്‍ സാഹിത്യ അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദനെതിരെ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍ (K Satchidanandan- Sreekumaran Thampi controversy). ക്ലീഷേ പ്രയോഗങ്ങൾ തിരുത്തൽ വരുത്താൻ ശ്രീകുമാരന്‍ തമ്പി തയ്യാറാകാതിരുന്നതിനാൽ കവിത നിരാകരിച്ചെന്ന് അക്കാദമി അധ്യക്ഷൻ നടത്തിയ പ്രസ്‌താവന അപലപനീയമാണെന്ന് നടൻ പറഞ്ഞു. ഫേസ്‌ബുക്കിലൂടെ ആയിരുന്നു ഷമ്മി തിലകന്‍റെ പ്രതികരണം (Shammi Thilakan Facebook post).
കാലുപിടിച്ച് എഴുതിച്ച ശേഷം അത് ക്ലീഷേ ആണ് എന്ന് പറഞ്ഞ് അപമാനിച്ചത് ദുരുദ്ദേശപരം തന്നെയാണെന്നും ഷമ്മി തിലകന്‍ കുറിച്ചു. ഇത്തരമൊരു നീചമായ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുക വഴി അക്കാദമി അധ്യക്ഷന്‍റെ കാപട്യം വെളിവാകുന്നുവെന്നും എത്ര നികൃഷ്‌ടമായ ചെപ്പടിവിദ്യ കാട്ടിയും പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കണമെന്ന് ഉന്നതതല സമ്മർദ്ദം വല്ലതുമുണ്ടോ എന്നും ഷമ്മി തിലകന്‍ കുറിപ്പിൽ പറയുന്നു.
ഷമ്മി തിലകന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: 'കേരളഗാനം എന്ന നിലയിൽ പരിഗണിക്കാൻ സാഹിത്യ അക്കാദമി ഔദ്യോഗികമായി ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ, അതുല്യ കവി ശ്രീകുമാരൻ തമ്പി സാർ രചിച്ച ഗാനത്തിന്‍റെ പല്ലവി:-
"ഹരിതഭംഗി കവിത ചൊല്ലും എന്‍റെ കേരളം..!
സഹ്യഗിരി തൻ ലാളനയിൽ വിലസും കേരളം..!
ഇളനീരിൻ മധുരമൂറും എൻ മലയാളം..!
വിവിധ ഭാവധാരകൾ തൻ ഹൃദയസംഗമം..!"ലളിതമായ ഭാഷയിലുള്ള ഒരു "ദേശഭക്തിഗാനം" ഒത്തിരി ഇഷ്‌ടമായി..! എന്നാൽ, വരികളിലെ #ക്ലീഷേ പ്രയോഗങ്ങൾ തിരുത്തൽ വരുത്താൻ തമ്പി സാർ തയ്യാറാകാതിരുന്നതിനാൽ കവിത നിരാകരിച്ചെന്ന് അക്കാദമി അദ്ധ്യക്ഷൻ നടത്തിയ പ്രസ്‌താവന അപലപനീയമാണ്..!
ദേശീയഗാനം പോലെ കുട്ടികൾക്ക് പോലും ആലപിക്കാൻ തക്കവണ്ണമുള്ളതായിരിക്കണം കേരള ഗാനം എന്നും, അപ്രകാരം മലയാളത്തിൽ എഴുതാൻ നിലവിൽ തമ്പി സാർ മാത്രമേ ഉള്ളൂ എന്നും പറഞ്ഞ് കാലുപിടിച്ച് എഴുതിച്ച ശേഷം അത് ക്ലീഷേ ആണ് എന്ന് പറഞ്ഞ് അപമാനിച്ചത് ദുരുദ്ദേശപരം തന്നെയാണ്..! ഇത്തരമൊരു നീചമായ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുക വഴി അക്കാദമി അധ്യക്ഷൻ്റെ കാപട്യം വെളിവാകുന്നു..! എന്തിന്...?! ആർക്കുവേണ്ടി..?!
എത്ര നികൃഷ്‌ടമായ ചെപ്പടിവിദ്യ കാട്ടിയും പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കണമെന്ന് ഉന്നതതല സമ്മർദ്ദം വല്ലതുമുണ്ടോ..? കഷ്‌ടം തന്നെ സാറോ.....!!?
സ്വയംപ്രഖ്യാപിത അന്താരാഷ്‌ട്ര കവിയുടെ അറിവിലേക്കായി മഹാകവി കുമാരനാശാൻ്റെ വീണപൂവിലെ 21-ാമത്തെ ശ്ലോകം ഞാൻ അലറി വിളിച്ചു പാടുന്നു...!
ഹാ! പാപമോമൽ മലരേ ബത നിന്‍റെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തൻ
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ് കഴുകനെന്നും കപോതമെന്നും'.
ALSO READ: 'കേരള ഗാനം എഴുതി വാങ്ങി അപമാനിച്ചു' ; സാഹിത്യ അക്കാദമിക്കെതിരെ ശ്രീകുമാരന്‍ തമ്പി