തിരുവനന്തപുരം: സംസ്ഥാനം മറ്റൊരു ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന തെരുവ് നാടകങ്ങളില്‍ ഉള്ളാലെ ആഹ്ലാദിക്കുകയാണ് സിപിഎം സംസ്ഥാന നേതൃത്വം. സര്‍ക്കാരിനെതിരെ ഉയര്‍ന്ന് നിന്ന വിവിധ ആരോപണങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ വഴി തേടിയ സര്‍ക്കാരിന് ഒരു പൂക്കാലം തന്നെ സമ്മാനിക്കുകയാണ് ഗവര്‍ണര്‍. നിയമസഭയില്‍ നയ പ്രഖ്യാപന പ്രസംഗത്തിലൂടെ സര്‍ക്കാരിന് ആയുധം നല്‍കിയ ഗവര്‍ണര്‍ ഇന്ന് (ജനുവരി 27) തെരുവിലിരുന്ന് പ്രതിഷേധിക്കുക കൂടി ചെയ്‌തതോടെ ആഹ്ലാദിക്കാന്‍ മറ്റെന്ത് വേണം എന്ന നിലയിലാണ് സിപിഎം.
സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്തം മുഴുവന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ തലയില്‍ വച്ച് രക്ഷപ്പെടാന്‍ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിപുരുഷനെതിരെ നേരിട്ട് ഏറ്റുമുട്ടുന്നു എന്ന സ്ഥിതിയിലേക്ക് സിപിഎം എത്തിച്ചേരുന്നത്. സംസ്ഥാനത്തെ പ്രത്യേകിച്ചും ന്യൂന പക്ഷങ്ങള്‍ക്കിടയിലെ ബിജെപി വിരുദ്ധ വികാരം ഇതോടെ സിപിഎമ്മില്‍ കേന്ദ്രീകരിക്കുമെന്ന പൊതു വിലയിരുത്തലും സിപിഎമ്മിനുണ്ട്.
2019ലെ തെരഞ്ഞെടുപ്പില്‍ വെറും ഒരു സീറ്റും പിന്നീട് മുന്നണി മാറ്റത്തിലൂടെ അത് രണ്ടിലേക്കും എത്തിച്ച സ്ഥിതിയില്‍ നിന്ന് തികച്ചും നിലമെച്ചപ്പെടുത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതിന് ഗവര്‍ണറുടെ നടപടി സഹായകമായിട്ടുണ്ട് എന്നതാണ് സിപിഎം കണക്കു കൂട്ടല്‍. സര്‍വകലാശാലകളെ സംഘ്പരിവാര്‍ വത്കരിക്കുന്നുവെന്ന് ആരോപിച്ച് എസ്എഫ്‌ഐ സമരം പ്രഖ്യാപിക്കുകയും കേരളത്തിലെ ഒരു കാമ്പസിലും ഗവര്‍ണറെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് സിപിഎം വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐ പ്രഖ്യാപിക്കുകയും അതിനെ വെല്ലുവിളിച്ച് ഗവര്‍ണര്‍ കാമ്പസിലെത്തുകയും ചെയ്‌തത് മുതലാണ് ഗവര്‍ണര്‍-സിപിഎം തെരുവുനാടകങ്ങള്‍ക്ക് തുടക്കമാകുന്നത്.
രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയ ഗവര്‍ണറെ വിവിധ സ്ഥലങ്ങളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയുകയും ആക്രോശിച്ചു കൊണ്ട് ഗവര്‍ണര്‍ പുറത്തിറങ്ങുകയും ചെയ്യുന്നിടത്താണ് ഇപ്പോഴത്തെ നാടകങ്ങളുടെ തിരശീല ഉയരുന്നത്. എസ്എഫ്‌ഐ പ്രതിരോധത്തെ വെല്ലുവിളിച്ച് കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ മൂന്നു ദിവസം തങ്ങിയ ഗവര്‍ണര്‍ കോഴിക്കോട് നഗരത്തിലും മിഠായി തെരുവിലുമെല്ലാം ഇറങ്ങി നടന്ന് എസ്എഫ്‌ഐയെയും സിപിഎമ്മിനെയും വെല്ലുവിളിച്ചു.
പിന്നീട് കെബി ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്ന സത്യ പ്രതിജ്ഞ ചടങ്ങിന് രാജ്ഭവന്‍ സാക്ഷിയായെങ്കിലും വേദിയില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും പരസ്‌പരം മുഖത്ത് നോക്കുകയോ സംസാരിക്കുകയോ ചെയ്‌തില്ല. ഇരുവരും തമ്മിലുള്ള ബന്ധം എലിയും പൂച്ചയും നിലയില്‍ തുടരവേയാണ് നയ പ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണറെ ക്ഷണിക്കേണ്ട സന്ദര്‍ഭമെത്തുന്നത്. ഇതോടെ സിപിഎം നിര്‍ദ്ദേശ പ്രകാരം എസ്എഫ്‌ഐ ഗവര്‍ണര്‍ക്കെതിരായ കരിങ്കൊടി പ്രതിഷേധം നിര്‍ത്തി. എന്നാല്‍ നയ പ്രഖ്യാപന പ്രസംഗത്തിലൂടെ ഗവര്‍ണര്‍ സര്‍ക്കാരിനെ അവഹേളിച്ചതിന്‍റെ തൊട്ടടുത്ത ദിനത്തില്‍ എസ്എഫ്‌ഐ പൊടുന്നനെ ഗവര്‍ണര്‍ക്കെതിരെ തിരിഞ്ഞു. അതേ സമയം നയ പ്രഖ്യാപനത്തില്‍ ഗവര്‍ണറില്‍ നിന്ന് അടി കിട്ടിയിട്ടും അന്ന് പ്രതികരിച്ച നാലു മന്ത്രിമാരും ഗവര്‍ണര്‍ക്കെതിരെ ഒരക്ഷരം ഉരിയാടിയില്ല.
എന്നാല്‍ പ്രകോപനം ഉണ്ടാകുമെന്നറിയാമായിരുന്നിട്ടും തൊട്ടടുത്ത ദിവസം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ തടയുകയും അവിടെ നാടകീയ രംഗങ്ങള്‍ സൃഷ്‌ടിക്കുകയുമായിരുന്നു. ഇവിടെയെല്ലാം ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള ധാരണ ഉണ്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ സംശയം. എപ്പോഴൊക്കെ സര്‍ക്കാര്‍ പ്രസിസന്ധിയിലാകുന്നുവോ അപ്പോഴൊക്കെ ഗവര്‍ണര്‍ സര്‍ക്കാരിനെ സഹായിക്കാനെത്തുന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
അഴിമതിയുടെയും ധൂര്‍ത്തിന്‍റെയും മുഖ്യമന്ത്രിയുടെ ജനാധിപത്യ വിരുദ്ധതയുടെയും കുടുക്കില്‍ നിന്ന് ശ്രദ്ധ തിരിച്ച് സര്‍ക്കാരിനെ രക്ഷിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിക്കുന്നു. ഏതായാലും നിയമസഭ സമ്മേളനം തുടങ്ങിയ സാഹചര്യത്തില്‍ ഇതിനെ ചൊല്ലിയുള്ള വാദ പ്രതിവാദങ്ങളില്‍ ചുറ്റിക്കറക്കുക എന്ന ഭരണപക്ഷ തന്ത്രത്തില്‍ വീഴാതെ സര്‍ക്കാരിന്‍റെ ഭരണ പരാജയങ്ങളും ധൂര്‍ത്തും ബിജെപി പ്രീണനവും ഉയര്‍ത്തി തെരഞ്ഞെടുപ്പില്‍ സജ്ജമാകുക എന്ന സമീപനമാകും പ്രതിപക്ഷം സ്വീകരിക്കുക എന്നത് വ്യക്തം.