തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കടൽക്ഷോഭം അനുഭവപ്പെട്ട സാഹചര്യത്തില്‍ ജാഗ്രതാ നിർദേശം പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്‌റ്റിലൂടെയാണ് നിർദേശം പുറപ്പെടുവിച്ചത്. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം കേരള തീരത്ത് ഉയർന്ന തിരമാലകൾക്കുള്ള ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇതുപ്രകാരം മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം മുതലായ മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം.
കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാൻ വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കേണ്ടതാണ്. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ശ്രദ്ധിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ഫേസ്ബുക് പോസ്‌റ്റിലൂടെ മുഖ്യമന്ത്രി പറഞ്ഞു.
തലസ്ഥാനത്തെ തീരമേഖലകളിൽ ഇന്ന് ഉച്ച മുതൽ ശക്തമായ കടൽക്ഷോഭമാണ് അനുഭവപ്പെടുന്നത്. പൂവാർ മുതൽ പൂന്തുറ വരെയുള്ള പ്രദേശങ്ങളിലാണ് ശക്തമായ കടൽക്ഷോഭമുണ്ടായത്. കരുംകുളം പഞ്ചായത്ത് പ്രദേശത്തെ കടൽ തീരത്തുണ്ടായ കടൽക്ഷോഭത്തിൽ വീടുകളിലും വെള്ളം കയറി. ഉച്ചയ്ക്ക് രണ്ടുമണിമുതലായിരുന്നു തലസ്ഥാനത്തെ തീര മേഖലകളിൽ കടൽ പ്രക്ഷുബ്‌ദമാകാൻ തുടങ്ങിയത്.
കരയോട് ചേർന്നു അടുപ്പിച്ചിരുന്നതും തീരത്തേക്കും കയറ്റിയിട്ടിരുന്നതുമായ വെള്ളങ്ങൾക്കും ശക്തമായ കടൽക്ഷോഭത്തിൽ കേടുപാടുകൾ പറ്റിയിട്ടുണ്ട്. പൊഴിയൂർ, കൊല്ലങ്കോട് പ്രദേശങ്ങളിൽ കടൽക്ഷോഭത്തിൽ റോഡിലേക്കും വെള്ളം കയറി. കരുംകുളം ഭാഗത്താണ് കടൽക്ഷോഭം രൂക്ഷമായി സാധിച്ചത്. ഇന്നലെ മുതൽ തന്നെ തീരമേഖലയിൽ കടൽക്ഷോഭം ശക്തമായിരുന്നു.
ഇന്ന് രാവിലെയോടെ കടൽ ഉൾവലിഞ്ഞിരുന്നു ഇതിന് ശേഷമാണ് ഉച്ചയ്ക്ക് 2 മണിക്ക് വീണ്ടും ശക്തിയായ കടൽക്ഷോഭമുണ്ടായത്. കടൽക്ഷോഭ മുന്നറിയിപ്പ് നേരത്തെ തന്നെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിരുന്നു. എന്നാൽ കടൽപ്രഖ്ഷുബ്‌ധമായതിൽ പ്രദേശവാസികൾ ആശങ്ക പങ്കുവെയ്ക്കുന്നുണ്ട്. നിലവിൽ മറ്റ് അപായങ്ങളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.