തിരുവനന്തപുരം: കിലോയ്ക്ക് 10–15 രൂപവരെ നഷ്‌ടം സഹിച്ചാണ് കെ റൈസ് വിപണിയിലെത്തിക്കുന്നതെന്നും സപ്ലൈക്കോയ്ക്ക് പല ബ്രാൻഡുകളോടും മത്സരിക്കേണ്ടി വരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന സർക്കാർ സപ്ലൈകോ വഴി ശബരി കെ റൈസ് ബ്രാന്‍റില്‍ വിപണിയിലെത്തിക്കുന്ന അരിയുടെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്ര സർക്കാരിന്‍റെ ഭാരത് റൈസിനെ മുഖ്യമന്ത്രി വിമർശിച്ചു. 18 രൂപയ്ക്ക് ലഭിക്കുന്ന അരി കേന്ദ്രം 29 രൂപയ്ക്കാണ് വിൽക്കുന്നത്. 10 രൂപ 49 പൈസ ലാഭം എടുത്താണ് ഭാരത് റൈസ് വില്‍പന നടത്തുന്നത്. ഫെഡറർ സംവിധാനമുള്ള രാജ്യത്തിന് തീർത്തും യോജ്യമല്ലാത്ത നടപടികളാണ് കേന്ദ്രം കൈക്കൊള്ളുന്നത്. തോന്നിയത് ചെയ്യും എന്ന മനോഭാവമാണ് കേന്ദ്രത്തിന്. നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന തുച്ഛമായ ഭക്ഷ്യ ധാന്യങ്ങൾ പോലും വെട്ടിക്കുറയ്ക്കുന്ന സമീപനമാണ് കേന്ദ്രത്തിനെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കഴിക്കുന്ന ഭക്ഷണം മുടക്കുന്നവരാണ് കേന്ദ്രം. പ്രളയകാലത്തെ ദുരിതാശ്വാസ അരിയുടെ പണം പിടിച്ചുവാങ്ങി. രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടാണ് ഭാരത് റൈസെന്നും മുഖ്യമന്ത്രി വിമർശിച്ചു. കെ റൈസ് ഇന്നു മുതൽ സപ്ലൈകോയിലെ വിൽപനശാലകളിൽ ലഭ്യമാകും. ശബരി കെ റൈസ്, ജയ അരി കിലോയ്ക്ക് 29 രൂപയും, മട്ട അരിയും കുറുവ അരിയും കിലോയ്ക്ക് 30 രൂപ നിരക്കിലുമാണ് വിതരണം ചെയ്യുന്നത്. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 5 കിലോ വീതം അരിയാണ് നൽകുക.
പൊതുജന ക്ഷേമം മുൻനിർത്തിയാണ് സർക്കാർ കെ റൈസ് വിതരണം ചെയ്യുന്നത്. രണ്ട് സർക്കാരുകളുടെയും സമീപനം ജനങ്ങൾ കാണണം. കേന്ദ്രത്തിന്‍റെ ഈ സമീപനം നമുക്ക് പുത്തരിയല്ല. സ്‌കൂൾ കുട്ടികളുടെ ഉച്ചഭക്ഷണം മുടക്കാൻ പോലുമുള്ള നടപടികൾ കേന്ദ്രം സ്വീകരിച്ചു. റേഷൻ വിതരണത്തിന് സംസ്ഥാന സർക്കാർ ഭീമമായ തുക ചെലവഴിക്കുന്നുണ്ട്. എന്നാൽ ഇത് സ്വകാര്യ പരിപാടി എന്ന് അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
സെൽഫി പോയിന്‍റും ബാനറും സ്ഥാപിക്കാനാണ് നിർദേശം. ലൈഫ് മിഷൻ വീടുകളുടെ മുന്നിൽ ലോഗോ വെക്കണം എന്ന് നിർദേശിച്ചു. അവിടെ താമസിക്കുന്നവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയാണിത്. ലോഗോ വെക്കാൻ കഴിയില്ല എന്ന് ഉറച്ച സ്വരത്തിൽ അറിയിച്ചിട്ടുണ്ട്. ആരോഗ്യം പാർപ്പിടം ഭക്ഷണം എന്നിവ ഔദാര്യമല്ല, അവകാശമാണ്. അതിൽ പബ്ലിസിറ്റി സ്റ്റണ്ട് പാടില്ല, കേന്ദ്ര നിലപാട് അംഗീകരിക്കാനാകില്ല.
അതേസമയം വിപണി ഇടപെടലിനു തുക തികയാത്തതാണ് സപ്ലൈക്കോയിലെ പ്രതിസന്ധിക്കു കാരണമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിലും പറഞ്ഞു. പ്രതിസന്ധിയിൽ നിന്ന് സപ്ലൈക്കോ കരകയറുകയാണെന്നും ഈ മാസം അവസാനം 13 ഇന സബ്‌സിഡി സാധനങ്ങൾ ലഭ്യമാക്കുമെന്നും ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാവുന്ന ഗുണമേന്മയുള്ള അരിയാണ് കെ റൈസെന്നും ജി ആർ അനിൽ വ്യക്തമാക്കി.