കോഴിക്കോട്: അനിശ്ചിതകാല സമരത്തിനൊരുങ്ങി സംസ്ഥാനത്തെ റേഷന്‍ കട വ്യാപാരികള്‍. വിവിധ ആവശ്യങ്ങളുന്നയിച്ച് രണ്ട് തവണ സമരം നടത്തിയിട്ടും സര്‍ക്കാര്‍ നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം നടത്താന്‍ റേഷൻ വ്യാപാരി കോഡിനേഷൻ സമിതി തീരുമാനിച്ചത്. അടുത്ത മാസം പകുതിയോടെ കടകൾ പൂർണമായി അടച്ചിട്ട് സമരത്തിനിരങ്ങാനാണ് സമിതിയുടെ നീക്കം.
സമരത്തിലേക്ക് പോയാൽ ഓണക്കാലത്ത് പൊതുവിതരണ രംഗം വലിയ പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ട്. സമരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാൻ താലൂക്ക് തലത്തിൽ സമിതി ചർച്ച തുടങ്ങി. കടകൾ അടച്ചുള്ള സമരം നടത്തിയിട്ടും സർക്കാരിന്‍റെ കണ്ണ് ഇതുവരെ തുറന്നില്ല.
റേഷൻ വ്യാപാരികളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പുനൽകിയതല്ലാതെ തീരുമാനമൊന്നും സർക്കാർ തലത്തിൽ ഉണ്ടായില്ല. വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക, കിറ്റ് വിതരണം ചെയ്‌തതിന്‍റെ കമ്മിഷൻ നൽകുക, കെടിപിഡിഎസ് ആക്റ്റിലെ അപാകതകൾ പരിഹരിക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് റേഷൻ വ്യാപാരികൾ മുന്നോട്ടുവയ്‌ക്കുന്നത്. ഇക്കാര്യങ്ങളിൽ ഒന്നും സർക്കാർ ഇടപെടാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ വ്യാപാരികൾ ഒരുങ്ങുന്നത്.
അതേസമയം വിദഗ്‌ധ സമിതി റിപ്പോർട്ട് ഭക്ഷ്യമന്ത്രിയുടെ പക്കൽ എത്തിയെങ്കിലും അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഓണം അടക്കമുള്ള ഉത്സവ സീസണുകൾ വരാനിരിക്കേ റേഷൻ വ്യാപാരികൾ സമരത്തിലേക്ക് പോയാൽ പൊതുവിതരണ രംഗം പ്രതിസന്ധിയിലായേക്കും.
സമരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് താലൂക്ക് തലത്തിൽ റേഷൻ ഡീലേഴ്‌സ് കോ ഓർഡിനേഷൻ സമിതിയുടെ ചർച്ചകളും നടക്കുന്നുണ്ട്. അരി അടക്കമുള്ള ധാന്യങ്ങളുടെ കുറവ് റേഷൻ കടകൾ നേരിടുന്നു. ഈ മാസം ഇതുവരെ 45 ലക്ഷത്തോളം ആളുകൾ റേഷൻ വാങ്ങി. 95 ലക്ഷത്തോളമാണ് കേരളത്തിലെ റേഷൻ കാർഡ് ഉടമകളുടെ എണ്ണം.
ALSO READ: 'ക്ഷേമ പെൻഷൻ നല്‍കാന്‍ 900 കോടി അനുവദിച്ചു'; ഉടന്‍ വിതരണമാരംഭിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ