കാസർകോട്: ഹൈക്കോടതിയിൽ മൊഴി മാറ്റി പറയണമെന്നാവശ്യപ്പെട്ട് അതിജീവിതയുടെ പിതാവിന് നേരെ പ്രതിയുടെ ഭീഷണി. പോക്‌സോ കേസിൽ 61 വർഷം തടവിന് ശിക്ഷിച്ച പശ്ചിമ ബംഗാൾ സ്വദേശി ഇൻസമാം ഉൾ ഹക്കാണ് അതിജീവിതയുടെ പിതാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ചിറ്റാരിക്കലിലാണ് സംഭവം. (Pocso case Accused threatened victims father to change his statement).
കണ്ണൂർ ജയിലിൽ കഴിയുന്ന പ്രതി കഴിഞ്ഞ ഡിസംബർ 25നും ജനുവരി 16നും ആണ് ഭീഷണിപ്പെടുത്തിയത്. ഹൈക്കോടതി അപ്പീൽ പരിഗണിക്കുമ്പോൾ മൊഴി മാറ്റി പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. സംഭവത്തിൽ ചിറ്റാരിക്കൽ പൊലീസ് കേസെടുത്തു. പശ്ചിമ ബംഗാൾ ചാർമ ധുരാപ്പൂർ സ്വദേശിയാണ് പ്രതി.
പോക്‌സോ കേസിൽ ചിറ്റാരിക്കൽ പൊലീസ് ഇൻസ്‌പെക്‌ടർ രഞ്ജിത്ത് രവീന്ദ്രൻ അന്വേഷണം നടത്തി, കോടതി 61 വർഷം തടവിന് ശിക്ഷിച്ച പ്രതിയാണിയാൾ. ഏതാനും മാസം മുൻപാണ് ഹോസ്‌ദുർഗ് പോക്‌സോ കോടതി പ്രതിക്കെതിരെ 61 വർഷം തടവും 2,10,000 രൂപ പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ 11 മാസം അധിക തടവ് അനുഭവിക്കാനും കോടതി വിധിയിൽ പ്രസ്‌താവിച്ചിരുന്നു.
2017 ഓഗസ്റ്റിൽ ചിറ്റാരിക്കൽ സ്‌റ്റേഷൻ പരിധിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടിയുടെ പുതുതായി പണിയുന്ന വീടിന്‍റെ തേപ്പ് പണിയ്‌ക്ക് കരാറെടുത്ത പ്രതി പീഡിപ്പിക്കുകയായിരുന്നു. പുതുതായി പണിത വീട്ടിൽ വച്ച് പല തവണ പീഡിപ്പിച്ചു എന്നാണ് കേസ്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആയിരുന്നു പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.