തിരുവനന്തപുരം: ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്‌മക്ക് വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്. കേസിൽ ഒന്നാം പ്രതിയാണ് ഗ്രീഷ്‌മ. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്‌മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്‌ജ് എഎം ബഷീര്‍ ആണ് കേസില്‍ വിധി പറഞ്ഞത്. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്‌മ ചെയ്‌തതായി കോടതി കണ്ടെത്തിയിരുന്നു. തട്ടിക്കൊണ്ടു പോകലിന് 10 വർഷം തടവും അന്വേഷണ സംഘത്തെ വഴി തെറ്റിച്ചതിന് 5 വർഷം തടവും ആണ് സിക്ഷ വിധിച്ചത്.
കേസ് രേഖകള്‍ ഹൈക്കോടതിക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് നിരീക്ഷിച്ച കോടതി പ്രതിയുടെ പ്രായം കണക്കിലാക്കാനാകില്ലെന്നും പറഞ്ഞു. കോടതിയിലെത്തിച്ച സമയം ഗ്രീഷ്‌മ കരഞ്ഞെങ്കിലും നിർവികാരതയോടെയാണ് വിധി കേട്ടത്. വിധി കേൾക്കാൻ ഷാരോണിന്‍റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്‌താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജഡ്‌ജി കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൂന്നാം പ്രതിയായ ഗ്രീഷ്‌മയുടെ അമ്മാവനായ നിർമ്മല കുമാരൻ നായർ തെളിവ് നശിപ്പിച്ചെന്നും കോടതി കണ്ടെത്തിയിരുന്നു. ഇയാള്‍ക്ക് മൂന്ന് വർഷമാണ് തടവ്. കേസിലെ രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്‌മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു. 2022 ഒക്ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്‌മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് മരണം സംഭവിച്ചു.
കേസിൽ കോടതിയുടെ നിരീക്ഷണങ്ങള്‍
പോലീസ് സമർത്ഥമായി അന്വേഷണം നടത്തിയെന്ന് നിരീക്ഷിച്ച കോടതി കേരള പോലീസിനെ അഭിനന്ദിച്ചു. കാലത്തിനനുസരിച്ച് അന്വേഷണ രീതിയും പൊലീസ് മാറ്റി. സാഹചര്യ തെളിവുകൾ നല്ല രീതിയിൽ ഉപയോഗിച്ചു. കുറ്റകൃത്യം ചെയ്‌ത അന്നുമുതൽ തനിക്കെതിരായ തെളിവുകൾ താൻ സ്വയം ചുമന്ന് നടക്കുകയായിരുന്നു എന്ന് പ്രതി അറിഞ്ഞിരുന്നു.
മറ്റൊരാളുമായുള്ള വിവാഹനിശ്ചയത്തിനു ശേഷവും ഷാരോണുമായി പ്രതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ അതിന് വേണ്ടി ഒരാളെ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും.
മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്‌മയെ സ്നേഹിച്ചു. ഗ്രീഷ്‌മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പിൽ പ്രസക്തമല്ല. ബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്‌മ ശ്രമിച്ചു. ലൈംഗികബന്ധത്തിൽ ഏർപ്പെടാം എന്ന് പറഞ്ഞാണ് ഷാരോണിനെ വിളിച്ചു വരുത്തിയത്.
ജ്യൂസിൽ എന്തോ പ്രശ്‌നമുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു.അതുകൊണ്ടാണ് ഷാരോൺ വീഡിയോ ചിത്രീകരിച്ചത് എന്നും കോടതി നിരീക്ഷിച്ചു. 11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാൻ ആകാതെ ഷാരോൺ ആശുപത്രിയിൽ കിടന്നു. വിശ്വാസ വഞ്ചനയാണ് ഗ്രീഷ്‌മ നടത്തിയത്.
ഗ്രീഷ്‌മയെ 'വാവ' എന്നായിരുന്നു ഷാരോൺ വിളിച്ചിരുന്നത്. പ്രകോപനമൊന്നുമില്ലാതെയാണ് കൊലപാതകം നടത്തിയത്. ഗ്രീഷ്‌മയെ ഷാരോൺ മർദ്ദിച്ചതിന് തെളിവില്ല. കുറ്റകൃത്യം ചെയ്‌തിട്ടും അവസാനം വരെ പിടിച്ചു നിൽക്കാൻ ശ്രമിച്ച കൗശലം വിജയിച്ചില്ല. ഒക്ടോബർ 14ന് ഗ്രീഷ്‌മ വീട്ടിലേക്ക് വിളിച്ചപ്പോൾ കൊലപ്പെടുത്താൻ ആണ് വിളിക്കുന്നത് എന്ന് ഷാരോണിന് അറിയില്ലായിരുന്നു.
സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ല എന്ന സന്ദേശമാണ് ഈ കേസ് നൽകിയത്. പ്രതിയുടെ പ്രായം കോടതിക്ക് കണക്കിലെടുക്കാൻ ആകില്ല. എനിക്ക് പ്രതിയെ മാത്രം കണ്ടാൽ പോരാ. ഷാരോണിന്‍റെ കുടുംബവും ഇവിടെയുണ്ട്. മറ്റു കുറ്റകൃത്യത്തിൽ നേരത്തെ ഉൾപ്പെട്ടിട്ടില്ല എന്ന വാദവും കണക്കിലെടുക്കാൻ കഴിയില്ല. ഗ്രീഷ്‌മ നേരത്തെയും വധശ്രമം നടത്തി. ഗ്രീഷ്‌മ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്‌തു എന്നും കോടതി നിരീക്ഷിച്ചു.