തിരുവനന്തപുരം : മതമൈത്രിയുടെ പ്രൗഢമായ പാരമ്പര്യമാണ് തലസ്ഥാന നഗര ഹൃദയത്തിലെ പാളയം സെന്‍റ് ജോസഫ് കത്തീഡ്രല്‍ പള്ളി. പാളയത്തെ മുസ്‌ലിം പള്ളിയുമായും ഗണപതി ക്ഷേത്രവുമായും നൂറ്റാണ്ടുകളായി അതിര്‍ത്തി പങ്കിട്ടു കൊണ്ട് മത സൗഹാര്‍ദത്തിന്‍റെ സന്ദേശം പകരുന്ന പാളയം പള്ളി ഇത്തവണ ആറ്റുകാല്‍ പൊങ്കാലയേയും വരവേൽകാനൊരുങ്ങുകയാണ്.
ആറ്റുകാല്‍ പൊങ്കാല നടക്കുന്ന ഞായറാഴ്‌ചയിലെ പ്രധാന ആരാധന സമയത്തില്‍ മാറ്റം വരുത്തി കൊണ്ടാണ് പാളയം സെന്‍റ് ജോസഫ് കത്തീഡ്രല്‍ പൊങ്കാലയിടാനെത്തുന്ന ഭക്തര്‍ക്ക് ആദരമൊരുക്കുന്നത്. പൊങ്കാലയര്‍പ്പിക്കാനെത്തുന്ന ഭക്തജനങ്ങള്‍ക്ക് സംഭാരവും കുടിവെള്ളവും ശുചിമുറി ഉള്‍പ്പെടെ വിശ്രമിക്കാനുള്ള സൗകര്യവും പള്ളിയിലൊരുക്കുമെന്ന് പാളയം സെന്‍റ് ജോസഫ് കത്തീഡ്രല്‍ പള്ളി വികാരി ഫാ. വില്‍ഫ്രഡ് എമിലിയാസ് ഇടിവി ഭാരതിനോട് പറഞ്ഞു.
സാംസ്‌കാരിക മത മൈത്രിയുടെ സമ്പന്നതയാണ് ഈ നഗരത്തിന്‍റെ പ്രത്യേകതയെന്നും ഭിന്നിപ്പിക്കാനുള്ള ശക്തികള്‍ക്ക് നാം അത് വിട്ടുകൊടുക്കാന്‍ പാടില്ലെന്നും ഫാ.വില്‍ഫ്രഡ് അഭിപ്രായപ്പെടുന്നു. ഇന്നത്തെ കാലത്തിന്‍റെ വലിയൊരു ആവശ്യമാണിതെന്നും അദ്ദേഹം പറയുന്നു. സമാനമായി പാളയത്തെ മറ്റ് ക്രിസ്ത്യന്‍ ദേവാലയങ്ങളിലും പ്രാര്‍ഥന സമയത്തില്‍ മാറ്റം കൊണ്ടു വന്നിട്ടുണ്ട്.
പണ്ഡാരയടുപ്പില്‍ തീപകരുന്ന രാവിലെ 10 ന് പള്ളിയിലെ ഞായറാഴ്‌ച ദിവ്യബലി മാറ്റി. പൊങ്കാല നിവേദിക്കുന്ന വൈകിട്ട് 3 മണിക്കുള്ള ദിവ്യബലിയും ഭക്തരുടെ സൗകര്യാര്‍ഥം റദ്ദാക്കികൊണ്ടാണ് പള്ളിയധികാരികള്‍ മതമൈത്രിയുടെ സന്ദേശവാഹകരാകുന്നത്. രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെയുള്ള പ്രാര്‍ത്ഥനകളാണ് പുനക്രമീകരിച്ചിട്ടുള്ളത്.
പള്ളി കമ്മിറ്റി ചേരുന്ന സമയത്ത് ഉയര്‍ന്ന ആശയത്തെ എല്ലാവരും സ്വീകരിക്കുകയായിരുന്നുവെന്ന് ഫാ.വില്‍ഫ്രഡ് അറിയിച്ചു. പാളയം സി എസ് ഐ ക്രൈസ്റ്റ് ചര്‍ച്ച്, സെന്‍റ് പീറ്റേഴ്‌സ് യാക്കോബായ സിറിയന്‍ കത്തീഡ്രല്‍, രാജ്ഞി ബസിലിക്ക എന്നിവിടങ്ങളിലും കുര്‍ബാന ഉള്‍പ്പെടെയുള്ള പ്രാര്‍ഥന ചടങ്ങുകളുടെ സമയത്തില്‍ മാറ്റം കൊണ്ടു വന്നിട്ടുണ്ട്.
എന്നാല്‍ പൊങ്കാലക്കെത്തുന്ന ഭക്തജനങ്ങള്‍ക്ക് സൗകര്യമൊരുക്കാന്‍ ആദ്യം തീരുമാനമെടുക്കുന്നത് പാളയം സെന്‍റ് ജോസഫ് കത്തീഡ്രലാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു പള്ളി 150 വര്‍ഷം പൂര്‍ത്തിയാക്കിയത്. പാളയത്ത് മൂന്ന് മതങ്ങളുടെ പ്രാര്‍ഥനാലയങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദമായ ബന്ധം മുന്‍പും ദേശീയ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.