എറണാകുളം: മൂക്കന്നൂർ കൂട്ടക്കൊല കേസിൽ പ്രതിക്ക് വധശിക്ഷയും ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ച് എറണാകുളം അഡീഷണൽ സെഷൻസ് കോടതി. അങ്കമാലി മൂക്കന്നൂരിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ബാബുവിനെയാണ് തൂക്കി കൊല്ലാൻ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ. സോമൻ വിധിച്ചത്. ഇതോടൊപ്പം ഇരട്ട ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 36 വർഷത്തെ തടവും വിധിച്ചിട്ടുണ്ട്.
വിവിധ വകുപ്പുകളിലായി 4.1 ലക്ഷം രൂപ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. സ്വന്തം കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തുകയും, രണ്ട് കുട്ടികളെ വെട്ടി പരിക്കേല്പിക്കുകയും ചെയ്ത സംഭവത്തെ അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കിയാണ് വധശിക്ഷ വിധിച്ചത്.
സ്വന്തം സഹോദരൻ ശിവൻ (61), ഭാര്യ വത്സല (58), ശിവന്‍റെ മകൾ സ്‌മിത (33) എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലായി ഒരോ ജീവപര്യന്തമാണ് കോടതി വിധിച്ചത്. സ്മിതയുടെ മകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം കൂടി ഉൾപ്പെട്ടതോടെയാണ് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന എറണാകുളം സെഷൻസ് കോടതി കേസ് പരിഗണിച്ചത്. ഒന്നര വർഷത്തോളം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട സ്മിതയുടെ മക്കളായ രണ്ട് കുട്ടികൾക്കും വെട്ടേറ്റിരുന്നു. ഇവർ ഓടി മാറിയതിനാലായിരുന്നു രക്ഷപ്പെട്ടത്.
അപൂർവ്വങ്ങളിൽ അപൂർവ സംഭവമായി പരിഗണിച്ച് മൂന്ന് കൊലപാതകങ്ങൾക്കും വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം. എന്നാൽ ഒരു കൊലപാതകത്തിലാണ് കോടതി പ്രതിക്ക് പരമാവധി ശിക്ഷ വിധിച്ചത്. സ്വന്തം സഹോദരനെയും കുടുംബത്തെയും കൊല്ലുകയെന്ന ലക്ഷ്യത്തോടെ മൂന്നു പേരുടെയും തലയ്ക്ക് പ്രതി നിരവധി തവണയാണ് മൂർച്ചയുള്ള വാക്കത്തി ഉപയോഗിച്ച് വെട്ടിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. മുപ്പതിലധികം വെട്ടുകളാണ് വത്സലയുടെ ശരീരത്തിൽ ഉണ്ടായിരുന്നതെന്നും പ്രോസിക്യൂഷൻ ചുണ്ടിക്കാണിച്ചിരുന്നു.
മൂന്ന് പേരുടെയും പോസ്റ്റ് മോർട്ടം നടത്തിയ ഡോക്‌ടറുടെ മൊഴി ഈ കേസിൽ കോടതി പ്രധാന തെളിവായി സ്വീകരിച്ചിരുന്നു. അതേ സമയം പ്രതി സുരേഷ് മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്നും പരമാവധി ശിക്ഷ നൽകരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ജയിലിലെ നല്ല നടപ്പ് പരിഗണിക്കണമെന്നും പ്രതിഭാഗം അന്തിമ വാദത്തിനിടെ കോടതിയിൽ ആവശ്യം പ്പെട്ടെങ്കിലും കോടതി പ്രതിഭാഗത്തിന്‍റെ വാദങ്ങളെല്ലാം തള്ളുകയായിരുന്നു.
കോടതി വിധിയിൽ സംതൃപ്തിയുണ്ടെന്നും പ്രതിക്ക് പരമാവധി ശിക്ഷയാണ് പ്രതീക്ഷിച്ചതെന്ന് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് ബിന്ദു പറഞ്ഞു. വിധിയിൽ തൃപ്തനാണെന്ന് കൊല്ലപ്പെട്ട സ്മിതയുടെ ഭർത്താവ് സുരേഷും പ്രതികരിച്ചു. പ്രതി ബാബു കുറ്റക്കാരനാണെന്ന് ജില്ലാ അഡീഷണൽ സെഷൻസ് കോടതി നേരത്തെ കണ്ടത്തിയിരുന്നു. കൊലപാതകവും കൊലപാതക ശ്രമവുമുൾപ്പടെ പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു.
നാടിനെ നടുക്കിയ അരുംകൊലപാതകത്തിൽ വിചാരണ പൂർത്തിയാക്കി അഞ്ചു വർഷത്തിന് ശേഷമാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി 2024 ജനുവരി 31ന് ശിക്ഷ വിധിക്കുന്നത്. 2018 ഫെബ്രുവരി 12 ന് വൈകുന്നേരം 5:45നായിരുന്നു സംഭവം.
പ്രതി ബാബുവും സഹോദരൻ ശിവനും തമ്മിൽ കുടുംബ സ്വത്ത് വീതം വെക്കുന്നതുമായി തർക്കം നിലവിലുണ്ടായിരുന്നു. ഇരുവരും തൊട്ടടുത്ത വീടുകളിലായിരുന്നു താമസിച്ചിരുന്നത്. പ്രതി ബാബു തനിക്ക് വേണമെന്ന് ആവശ്യപ്പെട്ട ഭൂമിയിൽ നിന്ന് സഹോദരൻ ശിവൻ ഒരു മരം മുറിച്ചതായിരുന്നു പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്.
സഹോദരൻ ശിവനെ വീട്ടു മുറ്റത്ത് വെച്ചും, ഭാര്യ വത്സലയെ വീട്ടിനകത്ത് വെച്ചും, ഇവരുടെ മകൾ സ്മിതയെ കുളിമുറിയിൽ വെച്ചുമായിരുന്നു പ്രതി മൂർച്ചയുള്ള ആയുധമുപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. അമ്മയെ വെട്ടുന്നത് തടയാൻ ശ്രമിച്ചതോടെയായിരുന്നു ഇവരുടെ രണ്ട് മക്കൾക്കും വെട്ടേറ്റത്. ഭർത്താവിന്‍റെ വീട്ടിൽ നിന്നും സ്മിത അവധി ആഘോഷിക്കാനായി വീട്ടിലെത്തിയപ്പോഴായിരുന്നു സ്വന്തം പിതാവിന്‍റെ സഹോദരന്‍റെ കൊലക്കത്തിക്ക് ഇരയായത്. മറ്റൊരു സഹോദരന്‍റെ ഭാര്യയെയും കൊലപ്പെടുത്താൻ പ്രതി പദ്ധതിയിട്ടിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍.
സംഭവ സ്ഥലത്ത് നിന്നും ഇരുചക്ര വാഹനത്തിൽ രക്ഷപ്പെട്ട പ്രതി തൃശ്ശൂരിൽ പാറക്കുളത്തിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാൽ നാട്ടുകാരും അങ്കമാലി പൊലീസും ചേർന്ന് പ്രതിയെ പിടി കൂടുകയായിരുന്നു. അങ്കമാലി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. ഒരു കുടുംബത്തെയാകെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിക്ക്, പരമാവധി ശിക്ഷ ലഭിച്ചതിന്‍റെ ആശ്വാസത്തിലാണ് ബന്ധുക്കളും നാട്ടുകാരും.