എറണാകുളം: അങ്കമാലി മൂക്കന്നൂരിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ബാബുവിനുള്ള ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും (Mookkannoor Murder Case Verdict). ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമ വാദം എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ തിങ്കളാഴ്‌ച പൂർത്തിയായിരുന്നു. സ്വന്തം കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തുകയും, രണ്ട് കുട്ടികളെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്‌ത ക്രൂരകൃത്യം അപൂർവങ്ങളിൽ അപൂർവ സംഭവമായി പരിഗണിച്ച് പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ്റെ ആവശ്യം.
അതിക്രൂരമായ കൊലപാതകമാണ് നടന്നത്. സ്വന്തം സഹോദരനെയും കുടുംബത്തെയും കൊല്ലുകയെന്ന ലക്ഷ്യത്തോടെ മൂന്നുപേരുടെയും തലയ്ക്ക് പ്രതി നിരവധി തവണയാണ് വെട്ടിയത്. കൊല്ലപ്പെട്ട വത്സലയുടെ തലച്ചോറ് പുറത്തുവന്ന നിലയിലായിരുന്നു. മുപ്പതിലധികം വെട്ടുകളാണ് അവരുടെ ശരീരത്തിൽ ഉണ്ടായിരുന്നതെന്നും പ്രോസിക്യൂഷൻ ചുണ്ടിക്കാണിച്ചിരുന്നു. അതേ സമയം പ്രതി ബാബു മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്നും പരമാവധി ശിക്ഷ നൽകരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ജയിലിലെ നല്ല നടപ്പ് പരിഗണിക്കണമെന്നും പ്രതിഭാഗം അന്തിമ വാദത്തിനിടെ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
പ്രതി കുറ്റക്കാരനാണെന്ന് ജില്ലാ അഡീഷണൽ സെഷൻസ് കോടതി നേരത്തെ കണ്ടത്തിയിരുന്നു. കൊലപാതകവും കൊലപാതക ശ്രമവുമുൾപ്പടെ പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. സ്വത്തുതർക്കത്തെ തുടർന്നായിരുന്നു അങ്കമാലി മൂക്കന്നൂരിൽ മൂത്ത സഹോദരനെയും ഭാര്യയെയും അവരുടെ മകളെയും സഹോദരൻ ബാബു ക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട സ്‌മിതയുടെ മക്കളായ രണ്ട് കുട്ടികൾക്കും വെട്ടേറ്റിരുന്നു. ഓടി മാറിയതിനാല്‍ ഇവർ പരിക്കുകളോടെ രക്ഷപ്പെട്ടു.
നാടിനെ നടുക്കിയ കൂട്ടക്കൊലയില്‍ വിചാരണ പൂർത്തിയാക്കി അഞ്ച് വർഷത്തിന് ശേഷമാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി ശിക്ഷ വിധിക്കുന്നത്. പ്രതി ബാബുവിന്‍റെ വെട്ടേറ്റ് സഹോദരൻ ശിവൻ (61), ഭാര്യ വത്സല (58) മകൾ സ്‌മിത (33) എന്നിവരാണ് 2018 ഫെബ്രുവരി 12 ന് കൊല്ലപ്പെട്ടത്. ബാബുവും സഹോദരൻ ശിവനും തമ്മിൽ കുടുംബ സ്വത്ത് വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലവിലുണ്ടായിരുന്നു. സ്വത്ത് വീതം വയ്ക്കുന്ന വിൽപ്പത്രത്തെ ചൊല്ലിയുണ്ടായ തർക്കമാണ് മൂന്നുപേരുടെ കൊലപാതകത്തിന് കാരണമായത്.
ഇരുവരും തൊട്ടടുത്ത വീടുകളിലാണ് താമസിച്ചിരുന്നത്. പ്രതി ബാബു തനിക്ക് വേണമെന്ന് ആവശ്യപ്പെട്ട ഭൂമിയിൽ നിന്ന് സഹോദരൻ ഒരു മരം മുറിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്. സഹോദരൻ ശിവനെ വീട്ടുമുറ്റത്തുവച്ചും, ഭാര്യ വത്സലയെ വീട്ടിനകത്തുവച്ചും, ഇവരുടെ മകൾ സ്‌മിതയെ കുളിമുറിയിൽവച്ചുമായിരുന്നു പ്രതി വെട്ടി കൊലപ്പെടുത്തിയത്. അമ്മയെ വെട്ടുന്നത് തടയാൻ ശ്രമിച്ചതോടെ സ്‌മിതയുടെ രണ്ട് മക്കൾക്കും വെട്ടേറ്റിരുന്നു. ഭർത്താവിൻ്റെ വീട്ടിൽ നിന്ന് അവധിയാഘോഷിക്കാനായി വീട്ടിലെത്തിയപ്പോഴായിരുന്നു സ്‌മിത സ്വന്തം പിതാവിൻ്റെ സഹോദരൻ്റെ കൊലക്കത്തിക്ക് ഇരയായത്.
സംഭവ സ്ഥലത്തുനിന്ന് ഇരുചക്ര വാഹനത്തിൽ രക്ഷപ്പെട്ട പ്രതി തൃശ്ശൂരിൽ പാറക്കുളത്തിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാൽ നാട്ടുകാരും അങ്കമാലി പൊലീസും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. അങ്കമാലി പൊലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌ത് കുറ്റപത്രം സമർപ്പിച്ചത്. ഒരു കുടുംബത്തെയാകെ വെട്ടി കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ ലഭിക്കുമോ എന്നറിയാനാണ് ബന്ധുക്കളും നാട്ടുകാരും കാത്തിരിക്കുന്നത്.