തിരുവനന്തപുരം : കലോത്സവത്തിന്‍റെ സ്വാഗത നൃത്തം ചിട്ടപ്പെടുത്താൻ പ്രമുഖ നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇന്നലെ (ഡിസംബർ 8) വൈകിട്ട് വെഞ്ഞാറമൂട് നടന്ന രാമചന്ദ്രൻ സ്‌മാരക അവാർഡ് വിതരണത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് മന്ത്രി രൂക്ഷവിമർശനം ഉന്നയിച്ചത്.
ഇത്തവണ ഒരു അവതരണ ഗാനം ചെയ്യാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സ്‌കൂൾ യുവജനോത്സവം വഴി വളർന്നുവന്ന പ്രശസ്‌ത സിനിമ നടിയെ നമ്മുടെ കുട്ടികളെ 10 മിനിറ്റ് സംഗീതവും നൃത്തവും പഠിപ്പിക്കാൻ വിളിച്ചത്. അവർ അത് ചെയ്യാമെന്ന് സമ്മതിച്ചു. പക്ഷെ അഞ്ച് ലക്ഷം രൂപയാണ് പ്രതിഫലമായി ചോദിച്ചത്. എത്ര അഹങ്കാരികളായി ഇവർ മാറുന്നുവെന്ന് മനസിലാക്കണം.
അഹങ്കാരവും പണത്തിനോടുള്ള ആർത്തിയും ഇവർക്ക് തീരുന്നില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നമെന്നും മന്ത്രി വിമർശിച്ചു. നടിയോട് വേണ്ടെന്ന് പറഞ്ഞു, മറ്റുള്ളവരുണ്ടല്ലോയെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പരിപാടിക്ക് വിളിക്കുമ്പോൾ പലരും കാശ് ഇങ്ങോട്ട് നൽകുന്ന രീതിയാണ് കണ്ടിട്ടുള്ളത്. ഫഹദ് ഫാസിലിനെ വിളിച്ചപ്പോൾ സ്വന്തമായി വിമാനത്തിൽ എത്തിയാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുത്തതത്. അദ്ദേഹം എവിടെ താമസിച്ചുവെന്ന് പോലും ഞങ്ങളെ അറിയിച്ചില്ല. വിദ്യാഭ്യാസമന്ത്രി എന്നുള്ള നിലയിൽ വളരെയേറെ വേദനിപ്പിച്ച സംഭവമാണിതെന്നും വി ശിവൻകുട്ടി പറഞ്ഞു.
അഞ്ച് ലക്ഷം രൂപ കൊടുക്കാനില്ലാത്തത് കൊണ്ടല്ല, കൊടുക്കില്ലെന്ന് തീരുമാനിച്ചതാണ്. ഇതേ യുവജനോത്സവത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയാണ് അവർ സിനിമയിൽ പേരെടുത്ത് തുടങ്ങിയത്. കുറച്ചു സിനിമയും കാശുമായപ്പോൾ കേരളത്തോടും കേരളത്തിലെ 45 ലക്ഷം വിദ്യാർഥികളോടും അഹങ്കാരം കാണിക്കുകയാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അതേസമയം നടിയുടെ പേര് വെളിപ്പെടുത്താതെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം.
Also Read: സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറില്‍ നടക്കില്ല; ജനുവരിയിലേക്ക് മാറ്റി