എറണാകുളം: മൂവാറ്റുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. വെസ്‌റ്റ് ബംഗാൾ സ്വദേശി റെക്കിബുൾ എസ്‌കെയാണ് (34 ) കൊല്ലപ്പെട്ടത് (migrant worker murder). സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന നിജാമുദ്ദീനെ (34) മൂവാറ്റുപുഴ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു.
ചൊവ്വാഴ്‌ച പുലർച്ചെ വെള്ളൂർക്കുന്നത് സിഗ്നലിനു സമീപം ഇവർ വാടകയ്ക്ക് താമസിക്കുന്ന റൂമിലായിരുന്നു സംഭവം (migrant worker stabbed to death in muvattupuzha). വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും, നെഞ്ചിലേറ്റ കുത്താണ് മരണകാരണമെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കസ്‌റ്റഡിയിലുള്ള പ്രതി നിജാമുദ്ദീനെ വിശദമായി ചോദ്യം ചെയ്‌താലേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസാണ് റെക്കിബുളിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദ്ദേഹം പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന മൂവാറ്റുപുഴയിൽ ഇവർക്കിടയിൽ ഉണ്ടാകുന്ന നിസാര പ്രശ്‌നങ്ങൾ വരെ കൊലപാതകത്തിൽ കലാശിക്കുന്ന സാഹചര്യമാണുള്ളത്. ഈയടുത്ത കാലങ്ങളിലായി ഇത്തരത്തിൽ നിരവധി കൊലപാതകങ്ങൾ നടന്ന സാഹചര്യത്തിൽ പൊലീസ് ഗൗരവത്തോടെയാണ് ഈ സംഭവത്തെയും കാണുന്നത്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികളിലേക്കും റൂറൽ പൊലീസ് കടക്കും. ഇതര സംസ്ഥാനക്കാർക്കിടയിലെ ലഹരി ഉപയോഗവും ക്രമസമാധന പ്രശ്‌നങ്ങൾക്ക് കാരണമാവുന്നതായാണ് നാട്ടുകാരും ചൂണ്ടികാണിക്കുന്നത്.
ALSO READ:ടയർ പൊട്ടിത്തെറിച്ച് കോഴിക്കോട്ട് അതിഥി തൊഴിലാളി മരിച്ചു
അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം: ടയറിൽ കാറ്റ് നിറയ്‌ക്കുന്നതിനിടെ ഡിസ്‌ക് പൊട്ടിത്തെറിച്ച് പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു (Worker Died after Tyre Burst). വെസ്‌റ്റ് ബംഗാൾ സ്വദേശി തജാമുൽ ഹക്ക് (18) ആണ് കഴിഞ്ഞ മാസം മരിച്ചത്. ജനുവരി 17 ബുധനാഴ്‌ച വൈകുന്നേരം പന്തീരാങ്കാവിലെ ടയർ പഞ്ചർ ഷോപ്പിലായിരുന്നു അപകടമുണ്ടായത്.
പഞ്ചർ അടച്ച ശേഷം ടയറിൽ കാറ്റുനിറയ്ക്കുന്നതിനിടെ പെട്ടെന്ന് ഡിസ്‌ക് പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തജാമുലിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും എ വ്യാഴാഴ്‌ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.