കോഴിക്കോട് : കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂർ എൽപി സ്‌കൂളിൽ രാത്രി ഗണപതിഹോമവും പൂജയും. സ്‌കൂൾ മാനേജർ അരുണയുടെ മകൻ രുധീഷിന്‍റെ നേതൃത്വത്തിലാണ് ബിജെപി പ്രവർത്തകർ സ്‌കൂളിൽ പൂജ നടത്തിയത് (Kuttiady Nedumanur LP school pooja). ചൊവ്വാഴ്‌ച (ഫെബ്രുവരി 13) രാത്രി എട്ടുമണിയോടുകൂടിയാണ് സ്‌കൂൾ ഗ്രൗണ്ടിൽ രണ്ട് കാറുകൾ നിർത്തിയിട്ടത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ സ്‌കൂളിൽ പൂജ നടക്കുന്നതായി കണ്ടത്. വിവരം അറിഞ്ഞ സിപിഎം പ്രവർത്തകർ സ്‌കൂളിൽ എത്തി പ്രതിഷേധിച്ചു. രാത്രി 11 മണിയോടെ സ്‌കൂളിലേക്ക് കൂടുതൽ നാട്ടുകാർ എത്തുകയും പ്രതിഷേധം ശക്തമാവുകയും ചെയ്‌തതോടെ തൊട്ടിൽപ്പാലം പൊലീസ് സ്ഥലത്തെത്തി പൂജ നടത്തിയവരെ കസ്റ്റഡിയിലെടുത്തു.
മഹാനവമിക്ക് നടത്താൻ തീരുമാനിച്ച ഹോമവും പൂജയും ശാന്തിക്കാരനെ കിട്ടാത്തതുകൊണ്ട് ഇപ്പോൾ നടത്തുകയായിരുന്നു എന്നാണ് സ്‌കൂൾ മാനേജർ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇവർക്കെതിരെ പരാതി ഇല്ലാത്തതിനാൽ കേസെടുത്തിട്ടില്ല. അതേ സമയം സ്‌കൂൾ മാനേജര്‍ക്കെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് എസ്.എഫ്.ഐ, ഡി.വൈ.എഫ്ഐ, സിപിഎം പ്രവർത്തകർ അറിയിച്ചു.