തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല നിവേദ്യം കഴിഞ്ഞ് മടങ്ങുന്ന ഭക്തജനങ്ങളുടെ സൗകര്യാർഥം 300 ബസുകൾ സർവീസിനായി സജ്ജമാക്കിയതായി കെഎസ്ആർടിസി. പൊങ്കാല നിവേദ്യം കഴിഞ്ഞ് മടങ്ങുന്ന ഭക്തരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നതായും കെഎസ്ആർടിസി തിരുവനന്തപുരം സിറ്റി ക്ലസ്‌റ്റർ ഓഫീസർ ജേക്കബ് സാം ലോപ്പസ് ഇടിവി ഭാരതിനോട് പറഞ്ഞു (KSRTC Special Service for Attukal Pongala).
തമ്പാനൂർ ഡിപ്പോയിൽ നിന്നാണ് ദീർഘദൂര സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നത്. മറ്റ് ഡിപ്പോകളില്‍ നിന്നുള്ള ബസുകൾ പനവിള മുതൽ റോഡിന്‍റെ ഇടതുഭാഗത്ത് പാർക്ക് ചെയ്യും. പൊങ്കാല കഴിഞ്ഞ് ഭക്തർക്ക് കിഴക്കേക്കോട്ടയിൽ നിന്ന് തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തി.
തമ്പാനൂർ ഡിപ്പോയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം - കൊല്ലൂർ സ്‌കാനിയ (ഉച്ചയ്ക്ക് 2 മണി) തിരുവനന്തപുരം - ബാംഗ്ലൂർ ഹൈബ്രിഡ് എസി (3 മണി) എന്നീ സർവീസുകൾ വികാസ് ഭവൻ ഡിപ്പോയിൽ നിന്നാണ് സർവീസ് നടത്തിയത്. തമ്പാനൂർ ഡിപ്പോയിലേക്ക് കെഎസ്ആർടിസി ബസുകൾ സുഗമമായി കയറാൻ പ്രത്യേക പൊലീസ് സംഘത്തെയും നിയോഗിച്ചിരുന്നു.
Also Read: തിളച്ച് തൂകി പൊങ്കാല, നേര്‍ച്ചയനുസരിച്ച് ആറ്റുകാലമ്മയ്‌ക്ക് നൈവേദ്യമര്‍പ്പിച്ച് ഭക്തര്‍
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾക്ക് നേരത്തെ തുടക്കമായിരുന്നു. എല്ലാ ദിവസവും രാവിലെ 05.30 മുതലായിരുന്നു സ്പെഷ്യൽ സർവീസുകൾ. 20 ഇലക്ട്രിക് ബസ്സുകളാണ് സ്പെഷ്യൽ സർവീസുകൾക്കായി അനുവദിച്ചത്.