കോഴിക്കോട് : കെഎസ്ഇബി ഓഫിസ് ആക്രമിച്ചവരുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെതിരെ മെഴുകുതിരി കത്തിച്ച് പ്രതിഷേധം. തിരുവമ്പാടി ഉള്ളാട്ടിൽ റസാഖും ഭാര്യയുമാണ് തിരുവമ്പാടി കെഎസ്ഇബി ഓഫിസിൽ മെഴുകുതിരി കത്തിച്ച് ഇരുന്ന് പ്രതിഷേധിച്ചത്. കെഎസ്ഇബി തങ്ങളോട് പകതീര്‍ക്കുകയാണെന്ന് റസാഖും ഭാര്യയും പറഞ്ഞു.
മകൻ ചെയ്‌ത തെറ്റിന് വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത് എന്തിനാണെന്നും ഇവര്‍ ചോദിക്കുന്നു. കെഎസ്ഇബി എംഡി ബിജു പ്രഭാകറിന്‍റെ ഉത്തരവിനെ തുടർന്നാണ് ഇവരുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. വൈദ്യുതി ബില്ല് അടക്കാത്തതിനെ തുടർന്ന് ഈ വ്യാഴായ്‌ച വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.
![കെഎസ്ഇബി ഓഫീസിൽ അക്രമം KSEB OFFICE ATTACK THIRUVAMBADY THIRUVAMBADY KSEB OFFICE KSEB OFFICE ATTACK KOZHIKODE](https://etvbharatimages.akamaized.net/etvbharat/prod-images/07-07-2024/kl-kkd-7-1-7203295_07072024070846_0707f_1720316326_813.jpg)
ഓൺലൈനായി ബില്ലടച്ച റസാഖിന്‍റെ മകൻ അജ്‌മൽ ഉടൻ വൈദ്യുതി പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇന്നലെയാണ് ജീവനക്കാര്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ എത്തിയത്. ജീവനക്കാര്‍ വൈദ്യുതി പുനഃസ്ഥാപിക്കാൻ വൈകിയതുമായി ബന്ധപ്പെട്ട് അജ്‌മലും ഉദ്യോഗസ്ഥരും തമ്മിൽ തര്‍ക്കമുണ്ടായി. സംഭവത്തിൽ ജീവനക്കാര്‍ പൊലീസിൽ പരാതിയും നൽകിയിരുന്നു.
പൊലീസ് കേസെടുത്തതിൽ പ്രകോപിതനായ അജ്‌മൽ ശനിയാഴ്‌ച രാവിലെ സഹോദരനൊപ്പം കെഎസ്ഇബി ഓഫിസിലെത്തി ആക്രമണം നടത്തുകയായിരുന്നു. ഓഫിസിലെ കമ്പ്യൂട്ടറുകളും ഉപകരണങ്ങളും ആക്രമികൾ തകർത്തു. ജീവനക്കാരുടെ ദേഹത്ത് ഭക്ഷണ സാധനങ്ങളും അഴുകിയ മാലിന്യവും ഒഴിച്ചു. അസിസ്റ്റന്‍റ് എൻജിനിയർ ഉൾപ്പടെ ചില ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിൽ മൂന്ന് ലക്ഷം രൂപയുടെ നാശ നഷ്‌ടം ഉണ്ടായെന്നാണ് ബോർഡിന്‍റെ റിപ്പോർട്ട്. പിന്നാലെയാണ് ബോര്‍ഡ് ചെയര്‍മാൻ വൈദ്യുതി ബന്ധം വീണ്ടും വിച്ഛേദിക്കാൻ ഉത്തരവിട്ടത്. അജ്‌മലിന്‍റെ പിതാവ് റസാഖിന്‍റെ പേരിലുള്ളതാണ് വൈദ്യുതി കണക്ഷൻ. അക്രമികളുടെ വീട്ടിലേക്കുള്ള വൈദ്യുതിയാണ് വിച്ഛേദിച്ചതെന്നാണ് കെഎസ്ഇബി പറയുന്നത്. നഷ്‌ടം നികത്തിയ ശേഷം വൈദ്യുത ബന്ധം പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് ബോർഡിന്‍റെ അറിയിപ്പ്.