ഇടുക്കി: കട്ടപ്പനയിലെ ഇരട്ടക്കൊലപാതകത്തില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തുന്നതിനായുള്ള തെരച്ചിൽ തുടരുമെന്ന് അന്വേഷണ സംഘം. കൊല്ലപ്പെട്ട വിജയന്‍റെ തലയോട്ടിയും അസ്ഥികളുമാണ് കണ്ടെത്തിയത്. കക്കാട്ടുകടയിലെ വാടക വീടിലെ മുറിയുടെ തറ കുഴിച്ച് നടത്തിയ പരിശോധനയിലാണ് അവശിഷ്‌ടങ്ങള്‍ കിട്ടിയത്. വിജയന്‍റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേയ്‌ക്ക് മാറ്റി.
കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തുന്നതിനായി പ്രതികൾ മുൻപ് താമസിച്ചിരുന്ന കട്ടപ്പന സാഗര ജങ്‌ഷനിലെ വീട്ടിൽ പരിശോധനകൾ ആരംഭിച്ചു. മൃതദേഹം കുഴിച്ചിട്ടു എന്ന് പ്രതി പറയുന്ന പശു തൊഴുത്തിൽ പരിശോധനകൾ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാളെയും പരിശോധന തുടരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
മറ്റ് പ്രതികളെയും വിശദമായി ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതി നിധീഷുമായി രാവിലെ ഒൻപതിനാണ് തെളിവെടുപ്പിനായി കക്കാട്ടുകടയിൽ പൊലീസ് എത്തിയത്. വിജയനെ കൊലപെടുത്തിയ രീതി പ്രതി പോലീസിനോട് വിശദീകരിച്ചു. തുടർന്ന് പ്രതി കാണിച്ച് കൊടുത്ത ഭാഗം കുഴിച്ചു പരിശോധിച്ചു. അധികം ആഴത്തിൽ അല്ലാതെ എടുത്ത കുഴിയിൽ ബേസ്ബോർഡ് പെട്ടിയിൽ ആക്കി, മൂന്നായി മടക്കിയ നിലയിലായിലായിരുന്നു മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്.
വസ്ത്രങ്ങളുടെ അവശിഷ്‌ടങ്ങളും കണ്ടെത്തിയിരുന്നു. പ്രാഥമിക പോസ്റ്റ്‌മാർട്ടത്തിന് ശേഷം ശാസ്ത്രീയ പരിശോധനകൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേയ്‌ക്ക് മാറ്റി. കുഞ്ഞിന്‍റെ മൃതദേഹം ഇവിടെ നിന്നും മാറ്റിയോ എന്നും പൊലിസ് സംശയിക്കുന്നുണ്ട്. നിധീഷിനെയും മറ്റ് പ്രതികളെയും വിശദമായി ചോദ്യം ചെയ്യും. മാർച്ച് രണ്ടിന് മോഷണ ശ്രമത്തിനിടെ നിധീഷും വിഷ്‌ണു വിജയനും അറസ്റ്റിലായത്തോടെയാണ് കൊലപാതകത്തെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിയ്ക്കുന്നത്.
ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ പൂട്ടിയിട്ട നിലയിൽ വിഷ്‌ണുവിന്‍റെ അമ്മയെയും സഹോദരിയെയും കണ്ടെത്തുകയായിരുന്നു. വിജയനെ സംബന്ധിച്ച് ഇവർ പരസ്‌പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞതും വീടിന്‍റെ തറയിൽ പുതിയതായി കോൺക്രീറ്റ് ചെയ്‌തതും സംശയം ബലപെടുത്തി.
2016 ലാണ് വിഷ്‌ണുവിന്‍റെ സഹോദരിയുടെ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ നിധീഷും വിജയനും ചേർന്ന് കൊലപെടുത്തിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് വിജയനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപെടുത്തി കുഴിച്ചിട്ടത്. വിജയന്‍റെ ഭാര്യ സുമയുടെ സഹായത്തോടെയായിരുന്നു കൃത്യം നടത്തിയത്. ഇവർ താമസിച്ചിരുന്ന വീടിനുള്ളിൽ ആഭിചാര ക്രിയകൾ തുടർച്ചയായി നടന്നതിന്‍റെ സൂചനകളുമുണ്ട്.
Also read: കട്ടപ്പന ഇരട്ട കൊലപാതകം; വിജയന്‍റേതെന്ന് സംശയിക്കുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി