പത്തനംതിട്ട: സംസ്ഥാന ബജറ്റ് വെറും വാചക കസര്‍ത്താണെന്നും, സാധാരണക്കാരനെ ദ്രോഹിക്കുന്ന ബജറ്റാണിതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. കേരളത്തിന്‍റെ വികസനത്തിനും വളർച്ചയ്ക്കും വേണ്ട ഒന്നും ബജറ്റില്‍ ഇല്ല. കേരളത്തിലെ കർഷകരെ സഹായിക്കാൻ ഒരു പ്രഖ്യാപനവും മുന്നോട്ടുവച്ചില്ല. വെറും വാചക കസർത്ത് മാത്രമാണ് ബജറ്റിലുള്ളതെന്നും അദ്ദേഹം പത്തനംതിട്ടയിൽ പറഞ്ഞു (K Surendran Against Kerala Budget ).
ബജറ്റിലെ നിരീക്ഷണങ്ങള്‍ പലതും വസ്‌തുതാ വിരുദ്ധമാണ്. സാമ്പത്തികമായി തകർന്ന കേരളത്തെ രക്ഷിക്കാനുള്ള ഒന്നും ബജറ്റിലില്ല. ക്ഷേമ പെൻഷൻ മാസങ്ങളായി മുടങ്ങി കിടക്കുന്നു. സാധാരക്കാരെ സംബന്ധിച്ച് ഒരു പ്രതീക്ഷയും ബജറ്റ് നല്‍കുന്നില്ല. റബർ താങ്ങുവില പത്ത് രൂപ മാത്രം ഉയര്‍ത്തിയത് തട്ടിപ്പാണ്. ടൂറിസം മേഖലയില്‍ പോലും ഒരു പ്രതിക്ഷയും നല്‍കുന്നില്ല. സാധാരക്കാരനെ ദ്രോഹിക്കുന്ന ബജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി (K Surendran Slams Kerala Govt).
കേരളം കടമെടുത്ത് ധൂർത്തടിക്കുകയാണ്. കിഫ്ബി തട്ടിപ്പെന്ന് വ്യക്തമാക്കുന്നതാണ് ധനമന്ത്രിയുടെ പ്രസംഗം. വിദേശ സർവകലാശാലകളെ കുറിച്ച് പറഞ്ഞതിനാണ് ടി പി ശ്രീനിവാസനെ എസ്‌എഫ്‌ഐ മർദിച്ചത്. അദ്ദേഹത്തോട് മാപ്പ് പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്ന് ബാലഗോപാല്‍ പറയുന്നു. അതിനുള്ള മറുപടി സുപ്രീം കോടതിയില്‍ കേന്ദ്രം സത്യവാങ്മൂലമായി നല്‍കിയിട്ടുണ്ട്. ആഭ്യന്തര-സാമ്പത്തിക ഏജൻസികളില്‍ നിന്ന് കുറഞ്ഞ പലിശയ്ക്ക് കടമെടുക്കാൻ കഴിയുമായിരുന്നിട്ടും കൂടുതല്‍ പലിശയ്ക്ക് കടം എടുക്കുന്നുവെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു (Kerala Financial Crisis).
Also Read: 'തളരില്ല കേരളം തളർത്താനാകില്ല കേരളത്തെ', കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് ബജറ്റ് പ്രസംഗം
സ്വർണ്ണ കള്ളക്കടത്ത് കേസും, ലാവ്‌ലിൻ കേസും, ഡോളർ കടത്ത് കേസും, മാസപ്പടി കേസും ഒന്നും മുങ്ങില്ലെന്നും അത്തരം ഒരു ധാരണ ആർക്കെങ്കിലും ഉണ്ടെങ്കിൽ അവർക്ക് താൽക്കാലത്തേക്ക് ആശ്വസിക്കാം. ഈ കേസുകളെല്ലാം ശരിയായ രീതിയിൽ പരിശോധിക്കപ്പെടുമെന്നും, തലനാരിഴ കീറി പരിശോധിക്കപ്പെടുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.