കാസർകോട് : കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടത്തിന്‍റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തി. ചിറ്റാരിക്കാല്‍ ഇരുപത്തഞ്ചിലാണ് സംഭവം. പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഉപയോഗശൂന്യമായ കിണറിലാണ് അസ്ഥികൂടത്തിന്‍റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്.
വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ കിണര്‍ വൃത്തിയാക്കാന്‍ ഏല്‍പിച്ച തൊഴിലാളികള്‍ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനിടയിലാണ് അസ്ഥികൂടത്തിന്‍റെ അവശിഷ്‌ടങ്ങള്‍ കണ്ടത്. ഇതോടൊപ്പം ഒരു ആധാര്‍ കാര്‍ഡും വസ്ത്രങ്ങളുടെയും ഷൂസിന്‍റെയും ഭാഗങ്ങളും കിട്ടിയിട്ടുണ്ട്. കിണറിൽ നിന്നും കണ്ടെത്തിയ അസ്ഥികൂടത്തിന്‍റെ അവശിഷ്‌ടങ്ങള്‍ കടുമേനിയിൽ നിന്നും ഒരു വർഷം മുൻപ് കാണാതായ യുവാവിന്‍റേതാണോ എന്ന് സംശയിക്കുന്നു. എന്നാൽ ശാസ്‌ത്രീയ പരിശോധനയ്‌ക്ക് ശേഷമേ സ്ഥിരീകരികരിക്കാനാകു.
സംഭവത്തിൽ ചിറ്റാരിക്കാൽ പൊലീസ് അന്വേഷണം തുടങ്ങി. ബേബി കാനിച്ചികുഴിയിൽ എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള വീടിന്‍റെ പറമ്പിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. അനീഷ് കുര്യൻ എന്നാളുടെ ആധാർ കാർഡും കൊന്തയും ക്രീം നിറത്തിലുള്ള പാന്‍റും പച്ച നിറത്തിലുള്ള ടീഷർട്ടുമാണ് കണ്ടെത്തിയത്.
Also Read: തിരുവല്ലയിൽ അസ്ഥികൂടം കണ്ടെത്തി; സ്ത്രീയുടേതെന്ന് സംശയം