എറണാകുളം: വഴി തടഞ്ഞ് നടത്തിയ രാഷ്‌ട്രീയ പരിപാടികളുടെയും പ്രതിഷേധത്തിൻ്റെയും പേരിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പൊതുവഴികളും നടപ്പാതകളും പ്രതിഷേധത്തിനുള്ളതല്ലെന്ന് ഡിവിഷന്‍ ബഞ്ച് ഓർമ്മിപ്പിച്ചു. അനുമതിയില്ലാതെയാണ് പൊതുജനങ്ങള്‍ക്ക് നടക്കാനുള്ള വഴിയില്‍ സ്റ്റേജ് കെട്ടുന്നത്.
രാഷ്‌ട്രീയ പാര്‍ട്ടികള്‍ പരിപാടി നടത്തേണ്ടത് പൊതുവഴിയിലല്ല. സ്‌റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡ്. നിയമ ലംഘനം നടത്തുന്നവര്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സത്യവാങ്മൂലത്തില്‍ തൃപ്‌തിയില്ലെന്നും നിരുപാധികം മാപ്പപേക്ഷ നല്‍കിയതുകൊണ്ട് മാത്രമായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറി പൊലീസുദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ അധിക സത്യവാങ്മൂലം നൽകണം. എതിര്‍കക്ഷികളായ രാഷ്‌ട്രീയ നേതാക്കളും വ്യക്തിഗത സത്യവാങ്മൂലം നല്‍കണമെന്നും ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നൽകി. രാഷ്‌ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും തുടര്‍ന്ന് ഹാജരാകുന്നത് ഹൈക്കോടതി ഒഴിവാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പൊതുവഴി തടഞ്ഞുള്ള പ്രതിഷേധങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും നിരുപാധികം മാപ്പപേക്ഷിക്കുന്നതായും സിപിഎം, സിപിഐ, കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. സംഭവത്തെ ന്യായീകരിക്കുന്നില്ലെന്നും നേതാക്കള്‍ ഡിവിഷന്‍ ബഞ്ചിനെ അറിയിച്ചു. നിരുപാധികം മാപ്പപേക്ഷിച്ച് മൂന്നാഴ്‌ചയ്ക്കകം പുതിയ സത്യവാങ്മൂലം നല്‍കാന്‍ ഡിവിഷന്‍ ബഞ്ച് സമയം അനുവദിച്ചു.
സിപിഎം നേതാക്കളായ എം വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, വികെ പ്രശാന്ത്, വി ജോയി, സിപിഐ നേതാക്കളായ ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍, കോണ്‍ഗ്രസ് നേതാക്കളായ മുഹമ്മദ് ഷിയാസ്, ടിജെ വിനോദ്, ഡൊമിനിക് പ്രസൻ്റേഷന്‍, തുടങ്ങിയവരാണ് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മറ്റന്നാള്‍ വൈകിട്ട് നാല് മണിക്ക് ഹൈക്കോടതിയില്‍ ഹാജരാകും.