തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകള്‍ക്ക് എതിരെയുളള ലൈംഗിക ചൂഷണത്തെ കുറിച്ച് പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയരായവരെ പ്രതിയാക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കാര്‍ത്തിക എസ് വര്‍മ്മ ഹര്‍ജി പരിഗണിക്കും. ഈ മാസം 23 നാണ് ഹർജി വീണ്ടും പരിഗണിക്കുക.
പൊതു പ്രവര്‍ത്തകനായ പാപ്പനംകോട് സ്വദേശി ആറ്റുകാല്‍ സുരേന്ദ്രനാണ് ഹര്‍ജിക്കാരന്‍. കുറ്റകൃത്യത്തെ കുറിച്ച് അറിവ് ലഭിച്ചിട്ടും സാംസ്‌കാരിക വകുപ്പ് ഉന്നതരായ പ്രതികളെ സഹായിക്കാന്‍ കുറ്റകൃത്യത്തെ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവച്ചത് ഗുരുതരമായ നിയമ ലംഘനമാണെന്ന് ഹര്‍ജിക്കാരൻ ആരോപിച്ചു.
മാധ്യമങ്ങളിലൂടെ റിപ്പോര്‍ട്ട് വായിച്ച് കുറ്റകൃത്യത്തെ കുറിച്ച് അറിവ് ലഭിച്ചതിനാലാണ് കേസെടുക്കാന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയതെന്ന് ഹര്‍ജിക്കാരൻ പറഞ്ഞു. ഹര്‍ജിക്കാരന് വേണ്ടി അഡ്വക്കേറ്റ് ശ്രീനിവാസന്‍ വേണുഗോപാല്‍ ഹാജരായി.