എറണാകുളം : കേരള പൊലീസിനെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി. കൊളോണിയൽ കാലഘട്ടത്തെ പെരുമാറ്റ രീതി പൊലീസ് ഉദ്യോഗസ്ഥര്‍ മാറ്റണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ആലത്തൂരിൽ പൊലീസുദ്യോഗസ്ഥൻ അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം.
കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം. പരിഷ്‌കൃത കാലത്താണ് സേനയുള്ളതെന്ന് ഓർക്കണം. പ്രവർത്തനങ്ങൾ സുതാര്യമാകണമെന്നും കോടതി ഡിജിപിയോട് വിമർശന സ്വരത്തിൽ നിഷ്‌കര്‍ഷിച്ചു.
അതേസമയം ബഹു ഭൂരിപക്ഷം ഉദ്യോഗസ്ഥരും നല്ല പെരുമാറ്റം കാഴ്ച്ചവയ്‌ക്കുന്നവരാണെന്നും മോശമായി പെരുമാറുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാമെന്നും പൊലീസ് മേധാവി കോടതിക്ക് ഉറപ്പ് നൽകി. സംസ്ഥാന പൊലീസ് മേധാവി ഓൺലൈനിലൂടെ ഹൈക്കോടതിയില്‍ ഹാജരായത്.
പ്രകോപനമുണ്ടാകുമ്പോൾ പൊലീസുകാർ മോശമായി പെരുമാറുന്നു എന്ന കാര്യത്തിലും കോടതി വിമർശനമുണ്ടായി. പ്രകോപനമുണ്ടായാൽ എങ്ങനെ പെരുമാറണമെന്ന കാര്യത്തിൽ പൊലീസിന് പരിശീലനം നൽകണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി പരമാവധി പ്രകോപനങ്ങൾ നേരിടുന്ന സൈനികരുടെ പ്രവർത്തന രീതി ഇക്കാര്യത്തിൽ പിന്തുടരാമെന്നും അഭിപ്രായപ്പെട്ടു.
ഒരേ ഉദ്യോഗസ്ഥൻ തന്നെ മോശം പെരുമാറ്റം ആവർത്തിക്കപ്പെടുന്ന സാഹചര്യമാണെന്ന് കുറ്റപ്പെടുത്തിയ കോടതി എസ്‌ഐ റെനീഷിനെതിരെ കൂടുതൽ തെളിവുകളുണ്ടെങ്കിൽ ഹാജരാക്കാമെന്നും അറിയിച്ചു. പൊലീസിന്‍റെ മോശം പെരുമാറ്റം സംബന്ധിച്ച വിഷയം ബൃഹത്തായ രീതിയിലാണ് കാണുന്നതെന്ന് ചൂണ്ടിക്കാട്ടിയ സിംഗിൾ ബെഞ്ച് കോടതിയലക്ഷ്യ ഹർജി മറ്റൊരു ദിവസത്തേക്ക് മാറ്റി.
Also Read : പെരിയാറിൽ മാലിന്യം ഒഴുക്കി; സ്വകാര്യ വ്യവസായ സ്ഥാപനത്തിനെതിരെ പരാതി - Garbage dumped again in Periyar