എറണാകുളം: ഗുരുവായൂർ ഏകാദശി ഉദയാസ്‌തമന പൂജ മാറ്റിയ ദേവസ്വം നടപടിയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഉദയാസ്‌തമന പൂജ വഴിപാട് മാത്രമാണെന്ന തന്ത്രിയുടെ അഭിപ്രായത്തിലും ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. ഏകാദശി ഉദയാസ്‌തമന പൂജ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കുടുംബാംഗങ്ങൾ നൽകിയ ഹർജിയും ഹൈക്കോടതി തള്ളി.
ഏകാദശി ഉദയാസ്‌തമന പൂജ നവംബർ 12ന് നടത്തിയത് തിരക്ക് കണക്കിലെടുത്തും ശ്രീകോവിൽ അടച്ചിടാതെ ദർശനം സുഗമമാക്കാനുമാണെന്നായിരുന്നു ഗുരുവായൂർ ദേവസ്വത്തിന്‍റെ നിലപാട്. എന്നാൽ ദേവസ്വം നടപടി ആചാര ലംഘനമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഉദയാസ്‌തമന പൂജ വഴിപാട് മാത്രമാണെന്നും ആചാരമല്ലെന്നും തന്ത്രി അഭിപ്രായപ്പെട്ടിരുന്നുവെന്നും ചൂണ്ടിക്കാട്ടി ദേവസ്വം സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു.
അതേ സമയം ആദിശങ്കരന്‍റെ നിർദേശാനുസരണമാണ് ഗുരുവായൂരിൽ ഉദയാസ്‌തമന പൂജ ആരംഭിച്ചതെന്നും ചിറളയം കോവിലകമാണ് ഉദയാസ്‌തമന പൂജ ഏറ്റെടുത്ത് നടത്തിയതെന്നും ഹർജിക്കാർ വാദം ഉന്നയിച്ചിരുന്നു. ഈ മാസം 12നാണ് ഗുരുവായൂർ ഏകാദശി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഏകാദശിയ്ക്ക് ദേവസ്വം നടത്തി വന്നിരുന്ന ഉദയാസ്‌തമന പൂജയാണ് സെപ്റ്റംബറില്‍ ഇറക്കിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ നവംബർ 12ന് തുലാമാസത്തിൽ നടത്തിയത്. ദേവഹിതവും ഉദയാസ്‌തമന പൂജ മാറ്റത്തിന് അനുകൂലമാണെന്നായിരുന്നു ഗുരുവായൂർ ദേവസ്വത്തിന്‍റെ നിലപാട്.