എറണാകുളം : കൊടകര കുഴൽപ്പണ കേസിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്‌പര്യ ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. കേസില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് കോടതി നടപടി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ഹവാല പണം എത്തിച്ചെന്ന കേസില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് എഎപി പൊതുതാത്‌പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
അതേസമയം പൊലീസ് രജിസ്റ്റർ ചെയ്‌ത മോഷണ കേസിൻ്റെ ചുവടുപിടിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി. ഇഡിക്ക് കൃത്യമായ അധികാര പരിധിയുണ്ട്. എന്നാല്‍ എല്ലാ കാര്യങ്ങളും അന്വേഷിക്കാൻ ഇഡി സൂപ്പർ പവറുള്ള ഏജൻസിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
എഎപിയും പൊതു താത്‌പര്യ ഹര്‍ജിയും : കൊടകര കുഴല്‍പ്പണ കേസിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആം ആദ്‌മി പാർട്ടി സംസ്ഥാന നേതൃത്വമാണ് പൊതുതാത്‌പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് 3.5 കോടി ഹവാല പണം കർണാടകയില്‍ നിന്ന് ബിജെപിക്ക് വേണ്ടി കേരളത്തില്‍ എത്തിയെന്നാണ് ആരോപണം. 3 വര്‍ഷം കഴിഞ്ഞിട്ടും കേസിൽ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് ആരോപിച്ചാണ് പൊതുതാത്‌പര്യ ഹർജി സമര്‍പ്പിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പിന് ഇത്തരത്തിലുള്ള പണം ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പിന്‍റെ സാധുതയെ തന്നെ ഇല്ലാതാക്കുമെന്നും എഎപി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ യുഎപിഎ വകുപ്പുകൾ ഉൾപ്പെടുത്തി അന്വേഷണം നടത്തണം. ഹവാല പണം ഇടപാടിനെ കുറിച്ച് അന്വേഷണം നടത്താൻ സര്‍ക്കാരിനും സംസ്ഥാന പൊലീസ് മേധാവിയ്ക്കും നിർദേശം നൽകണം.
എൻഐഎ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ എഎപി ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ഇഡി, എൻഐഎ തുടങ്ങിയവരാണ് പൊതുതാത്പര്യ ഹർജിയിലെ എതിർ കക്ഷികൾ. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് നേട്ടമുണ്ടാക്കാനാണ് ശ്രമമെന്നും പ്രശസ്‌തിക്ക് വേണ്ടിയുള്ള ഹർജിയാണിതെന്നുമാണ് കേന്ദ്രത്തിന്‍റെ വാദം. മാത്രമല്ല കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ പൊതുതാത്‌പര്യ ഹർജി നിലനിൽക്കില്ലെന്നാണ് കേന്ദ്ര നിലപാട്.
അതേസമയം രാഷ്ട്രീയ ചേരിതിരിവിന് കോടതിയെ വേദിയാക്കാനാകില്ലെന്നും അത്തരം കാര്യങ്ങൾ അനുവദിക്കില്ലെന്നും കോടതി നേരത്തെ പറഞ്ഞിരുന്നു. മറ്റ് കാരണങ്ങൾ ഹർജിക്കാർക്കുണ്ടേയേക്കാം എന്നാല്‍ അതൊന്നും അനുവദിക്കാനാകില്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.