കോഴിക്കോട്: വളയത്ത് ബോംബ് ശേഖരവും ആയുധങ്ങളും കണ്ടെത്തിയ സംഭവത്തിൽ പ്രദേശത്ത് വ്യാപക പരിശോധന. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. അടുത്ത കാലത്തൊന്നും സംഘര്‍ഷം ഉണ്ടായിട്ടില്ലാത്ത കോഴിക്കോട് - കണ്ണൂർ ജില്ലാ അതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് ഇത്. നേരത്തെ ഇവിടെ സംഘർഷ മേഖലയായിരുന്നെങ്കിലും കഴിഞ്ഞ കുറേക്കാലമായി സമാധാനം നിലനില്‍ക്കുന്ന പ്രദേശമാണെന്നും വളയം എസ്‌ഐ മോഹനൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് 14 സ്റ്റീൽ ബോംബുകൾ, രണ്ട് പൈപ്പ് ബോംബുകൾ, വടിവാളുകൾ എന്നിവ കണ്ടെടുത്തത്. കോഴിക്കോട് - കണ്ണൂർ അതിര്‍ത്തിയായ കായലോട്ട് താഴെ പാറച്ചാല്‍ എന്ന സ്ഥലത്താണ് കഴിഞ്ഞ ദിവസം ബോംബുകളടക്കം ആയുധ ശേഖരം കണ്ടെടുത്തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. തുടർന്ന് കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിൽ ആയുധ ശേഖരം കണ്ടെത്തുകയായിരുന്നു. പൊലീസും ബോംബ്-ഡോഗ് സ്ക്വാഡുമാണ് പ്രദേശത്ത് പരിശോധന നടത്തിയത്. പിടിച്ചെടുത്ത സ്റ്റീൽ ബോംബുകള്‍ക്ക് രണ്ട് ദിവസത്തെ പഴക്കം മാത്രമാണുള്ളത്. ബോംബുകള്‍ നാദാപുരത്തെ ക്വാറിയിൽ എത്തിച്ച് നിർവീര്യമാക്കി.