കാസർകോട്: കാടിറങ്ങുന്ന വന്യമൃഗങ്ങൾ മനുഷ്യനെ ആക്രമിക്കുന്നതും വിളകൾ നശിപ്പിക്കുന്നതും വർധിച്ചു വരികയാണ്. ഭക്ഷണവും കുടിവെള്ളവും തേടിയാണ് ആനയും പുലിയും പന്നിയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കാടിറങ്ങുന്നത്. വേനൽകാലമായാൽ ഈ അവസ്ഥ രൂക്ഷമാകും.
ഇതിനു പരിഹാരമായി വനത്തിനുള്ളിൽ തന്നെ കുടിവെള്ളവും ഭക്ഷണവും ഒരുക്കുകയാണ് വനം വകുപ്പ്. വനനീര് പദ്ധതിയിലൂടെയാണ് സർക്കാർ സംസ്ഥാനത്തുടനീളം ഈ മാർഗം സ്വീകരിക്കുന്നത്. സംരക്ഷിത വനമേഖലയിൽ ജലസംഭരണവും കായഫലങ്ങളും യഥേഷ്‌ടമുണ്ടാക്കുന്നതിൻ്റെ ഭാഗമായാണ് ചെറുകുളങ്ങൾ സ്ഥാപിച്ചതും ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചതും.
കാസർകോട് ജില്ലയിലെ സംരക്ഷിത വനമേഖലയിൽ മുളിയാർ, കാറഡുക്ക, ദേലംപാടി, പനത്തടി, ബളാൽ പഞ്ചായത്തുകളിലെ 30 ഇടങ്ങളിലാണ് പുതുതായി ജലാശയങ്ങളൊരുക്കിയത്. കഴിഞ്ഞ വർഷം 70 -ാളം നീരുറവകൾ ലഭിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തിയിരുന്നു. 150 മുതൽ 200 ജലാശയങ്ങളാണ് ഈ വേനൽകാലത്ത് വകുപ്പ് ലക്ഷ്യമിടുന്നത്. മാർച്ചിൽ ഇത് പൂർത്തിയാകും.
വനത്തിനുള്ളിലെ ഉപയോഗശൂന്യമായ ചെറുകുളങ്ങൾ കല്ലുകളും മരകഷ്‌ണങ്ങളും കൊണ്ട് പുനർനിർമ്മിക്കുന്നുണ്ട്. വനം വകുപ്പ് നിർമിച്ച ഇത്തരം ചെറുകുളങ്ങളിൽ നിന്നും കാട്ടുപോത്തുകളും മറ്റു മൃഗങ്ങളും വെള്ളം കുടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഉൾക്കാടുകളിൽ ആവശ്യത്തിന് വെള്ളവും ഭക്ഷണവും കിട്ടാതെ മൃഗങ്ങൾ കാടിറങ്ങുമ്പോഴാണ് ജലലഭ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ട പദ്ധതി വിജയം കാണുമെന്ന് പ്രതീക്ഷിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വേനൽ കാലം തീരും വരെ വനത്തിനുള്ളിൽ ജല ലഭ്യത ഉറപ്പ് വരുത്തുമെന്നു ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ കെ അഷറഫ് ഇടിവി ഭാരതിനോട് പറഞ്ഞു. വനമേഖലയിലെ ജലം ഊറ്റുന്ന അക്കേഷ്യ മരങ്ങൾ മുറിച്ചുനീക്കി അവിടങ്ങളിൽ ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുന്നുണ്ട്.
അവ കായ്‌ച്ച് തുടങ്ങിയാൽ വനത്തിനകത്ത് ഭക്ഷ്യക്ഷാമമുണ്ടാകില്ലെന്നാണ് വനം വകുപ്പിൻ്റെ കണക്കുകൂട്ടൽ. ഈ വർഷം മിഷൻ ഫുഡ്, ഫോഡർ, ജലം എന്ന ആശയത്തിലുള്ള പദ്ധതികളും വകുപ്പ് തലത്തിൽ നടപ്പാക്കുന്നുണ്ട്. മറ്റു ജില്ലകളിലും ചെറുകുളങ്ങളും ഭക്ഷണവും ഒരുക്കുന്ന പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിൽ ആണ്.
വേനൽ പിടിമുറുക്കിയ സാഹചര്യത്തിൽ കർണാടകയിലും തമിഴ്‌നാട്ടിലുമായുള്ള ബന്ദിപ്പുർ, മുതുമല സങ്കേതങ്ങളിൽ നിന്ന് വന്യമൃഗങ്ങൾ കൂട്ടത്തോടെ വയനാട് വന്യജീവി സങ്കേതത്തിലേക്ക് ഭക്ഷണവും വെള്ളവും തേടിവരുന്നത് കൂടിയതോടെ ഇവയ്‌ക്കു കൂടി സംരക്ഷണമൊരുക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്രമായ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ് വനം വകുപ്പ്.
വേനലിൻ്റെ തുടക്കം മുതൽ അവസാനം വരെ ഇവിടെ തീറ്റയും വെള്ളവും ലഭിക്കുന്നതാണ് മറ്റ് വന്യ ജീവിസങ്കേതങ്ങളിൽ നിന്നടക്കം ഇവിടേക്ക് വന്യമൃഗങ്ങളെ ആകർഷിക്കുന്നത്. മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ ജില്ലയിൽ മറ്റു സംസ്ഥാനങ്ങളിലെ കാടുകളിൽ നിന്ന് മൃഗങ്ങൾ കൂട്ടത്തോടെയെത്തുമ്പോഴുണ്ടാകുന്ന അപകടസാധ്യത കണക്കിലെടുത്താണ് വനത്തിനുള്ളിൽത്തന്നെ ആവശ്യത്തിന് വെള്ളവും തീറ്റയുമൊരുക്കി ഇവ കാടുവിട്ട് നാട്ടിലേക്കിറങ്ങാതിരിക്കാൻ വിവിധ പ്രവർത്തനങ്ങൾ വനംവകുപ്പ് ഊർജിതമാക്കിയിരിക്കുന്നത്.
നാടിൻ ദാഹമകറ്റാൻവനനീര് ഒഴുകട്ടേ...
വനം വകുപ്പിൻ്റെ ജല സംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണ്. കാസർകോട് വനം ഡിവിഷൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടേയും വന സംരക്ഷണ സമിതികളുടേയും സന്നദ്ധ സംഘടനകളുടേയും വനം വകുപ്പ് ജീവനക്കാരുടെയും സഹകരണത്തോടെ കാടിനകത്തുള്ള കാട്ടരുവികൾ, തടാകങ്ങൾ, ഉറവകൾ, നീർച്ചാലുകൾ എന്നിവ കണ്ടെത്തി ജല പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
കുടിവെള്ളം തേടി നാടിറങ്ങുന്ന വന്യജീവികളെ കാടിനകത്ത് തന്നെ സംരക്ഷിക്കപ്പെടുന്നതിന് ഇത്തരം ജല സംരക്ഷണവും ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളും മുതൽകൂട്ടാകുമെന്ന് കരുതിയാണ് വനനീര് എന്ന പദ്ധതി ജില്ലയിൽ ആസൂത്രണം ചെയ്‌തത്. ഇതിൻ്റെ ഭാഗമായി ഉൾവനത്തിലും വനാതിർത്തിയോട് ചേർന്നും നൂറിലേറെ ബ്രഷ് വുഡ് ചെക്ക് ഡാമുകൾ നിർമ്മിക്കുകയും അരുവികൾ, കാട്ടുറവകൾ എന്നിവ ശുചീകരിക്കുകയും ചെയ്‌തു. വനനീര് പദ്ധതിക്കായി തീം സോംഗ് പുറത്തിറക്കിയിട്ടുണ്ട്.
കാസർകോട് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിലുള്ള ഡെപ്യൂട്ടി റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫിസർ എൻ വി സത്യൻ രചിച്ച് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ ഡോ. കണ്ണൻ സിഎസ് വാര്യർ സംഗീതം നിർവ്വഹിച്ച തെളിനീരൊഴുകട്ടേ... കാടിൻ ഉറവകൾ തെളിയട്ടേ.. നാടിൻ ദാഹമകറ്റാൻ കാടിൻ ഉറവയിതൊഴുകട്ടേ.. എന്ന തീം സോംഗ് ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ കെ അഷ്റഫാണ് ആലപിച്ചത്. ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എംടി ഫർസാന എം പി അഭിജിത്ത് എന്നിവരാണ് പാട്ടിന്‍റെ ചിത്രീകരണം നടത്തിയത്.