ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ പൂങ്കാവിൽ ദൃശ്യം മോഡൽ കൊലപാതകം. സഹോദരന്‍ കൊന്ന് കുഴിച്ചുമൂടിയ അറുപതുകാരിയുടെ മൃതദേഹം പുറത്തെടുത്തു. വടക്കന്‍പറമ്പില്‍ റോസമ്മയെയാണ് കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് റോസമ്മയുടെ സഹോദരന്‍ ബെന്നിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഏപ്രിൽ 18 ബുധനാഴ്‌ച മുതലാണ് റോസമ്മയെ കാണാതായത്.
പൂങ്കാവ് പള്ളിക്ക് സമീപത്തെ വീട്ടിലാണ് ബെന്നിയും സഹോദരി റോസമ്മയും താമസിച്ചിരുന്നത്. ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തർക്കത്തിനിടെ പ്രകോപിതനായ ബെന്നി റോസമ്മയെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ദൃശ്യം മോഡലില്‍ മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ടെന്നും പൊലീസ് പറഞ്ഞു.
തനിക്ക് ഒരു കൈയബദ്ധം പറ്റിയതായി തിങ്കളാഴ്‌ച (ഏപ്രിൽ 22) രാവിലെ ബെന്നി സഹോദരിയുടെ മകളോട് പറഞ്ഞിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് ബെന്നിയെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
വർഷങ്ങൾക്കു മുമ്പ് ഭർത്താവ് ഉപേക്ഷിച്ചുപോയ റോസമ്മയ്‌ക്ക് രണ്ട് മക്കളാണുള്ളത്. നിലവിൽ സഹോദരൻ ബെന്നിയ്‌ക്കൊപ്പമായിരുന്നു റോസമ്മ താമസിച്ചു വന്നിരുന്നത്. ഇതിനിടയിൽ റോസമ്മ വീണ്ടും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. ഒരു വിവാഹദല്ലാള്‍ മുഖേന വിവാഹക്കാര്യവും ശരിയായിരുന്നു. മെയ് ഒന്നിന് വിവാഹം നടത്താനും നിശ്ചയിച്ചു. ഇതിനിടെയാണ് കൊലപാതകം നടന്നത്.
റോസമ്മ വീണ്ടും വിവാഹം കഴിക്കുന്നതിനെ ബെന്നിയും ബന്ധുക്കളും എതിര്‍ത്തിരുന്നതായാണ് വിവരം. വിവാഹക്കാര്യത്തെച്ചൊല്ലി ബെന്നിയും റോസമ്മയും തമ്മില്‍ കഴിഞ്ഞദിവസം വഴക്കുണ്ടായെന്നും അതാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നുമാണ് സൂചന.
ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു : കോട്ടയത്ത് വനത്തിലെത്തിച്ച് മദ്യം നൽകിയ ശേഷം ആസിഡ് ഒഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കാട് മുക്കാലി പാണാമ്പടം വീട്ടിൽ സുമിത്ത് പി കെ (30) ആണ് മരിച്ചത്.
ഏപ്രിൽ 13ന് ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുമിത്ത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏപ്രിൽ 21 ന് രാത്രി 11:30 ഓടെയാണ് മരണം സംഭവിച്ചത്. വിഷയത്തിൽ നേരത്തെ മണിമല പൊലീസ് കേസെടുത്ത് രണ്ട് പ്രതികളെ അറസ്‌റ്റ് ചെയ്‌തിരുന്നു.
കേസിൽ അറസ്‌റ്റിലായ ഇടുക്കി അയ്യപ്പൻ കോവിൽ പരപ്പ് ഭാഗത്ത് വെട്ടുകുഴിയിൽ വീട്ടിൽ സാബു ദേവസ്യ (40), കൊടുങ്ങൂർ പാണപ്പുഴ ഭാഗത്ത് പടന്നമാക്കൽ വീട്ടിൽ പ്രസീദ് ജി ( രാജു - 52) എന്നിവർ നിലവിൽ റിമാൻഡിൽ കഴിയുകയാണ്.
ഒരുമിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന ഇരുവരും ചേർന്ന് വാഴൂർ സുമിത്തിനെ പൊന്തമ്പുഴ വനത്തിൽ എത്തിച്ച് മദ്യം നൽകിയ ശേഷം മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
Also Read : പൊലീസിൽ മൊഴി നൽകിയതിന്‍റെ വിരോധം: യുവതിയെയും മകനെയും പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്‌റ്റിൽ