കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ഉടൻ സുരക്ഷ സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്ന ഡിഎംഇ ഉത്തരവ് പാലിക്കാതെ അധികൃതർ. ഐസിയു പീഡന കേസിന് ശേഷം നടന്ന അന്വേഷണത്തില്‍ ഗുരുതര സുരക്ഷാ വീഴ്‌ചകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് മെഡിക്കല്‍ കോളജിനുള്ളിലും പുറത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാൻ മെഡിക്കല്‍ കോളജ് സുപ്രണ്ടിനോട് ഡിഎംഇ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ നവംബറില്‍ വന്ന ഉത്തരവ് അഞ്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും നടപ്പിലാക്കാൻ മെഡിക്കല്‍ കോളജ് അധികൃതർ തയ്യാറായിട്ടില്ല. അതിന് പിന്നാലെയാണ് വിഷയത്തില്‍ അടിയന്തിര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിഎംഇ വീണ്ടും സുപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പെട്ടത്.
നേരത്തെ ഐസിയു പീഡന കേസിലെ പ്രതി പൊലീസിന്‍റെ നിർദേശം മറികടന്ന് നിരന്തരം ആശുപത്രി സന്ദർശിക്കുകയും സുപ്രധാന ഓഫീസുകളില്‍ ഇടപെടുകയും ചെയ്യുന്നതായി അതിജീവിത ആരോപിച്ചിരുന്നു.
എന്നാല്‍ മെഡിക്കല്‍ കോളജില്‍ സിസിടിവി സൗകര്യമില്ലാത്തതിനാല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നായിരുന്നു അന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചത്. തുടർന്നാണ് ഐസിയുവിലും വാർഡുകളിലും മെഡിക്കല്‍ കോളജിന്‍റെ പ്രധാന പരിസരങ്ങളിലും സിസിടിവി സ്ഥാപിക്കാൻ ഡിഎംഇ നിർദേശം നല്‍കിയത്.
സംസ്ഥാനത്തെ പ്രാധാന മെഡിക്കല്‍ കോളജായ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പല രീതിയിലുള്ള മോഷണങ്ങളും ആക്രമങ്ങളും നടക്കാറുണ്ട് എന്ന വസ്‌തുത നിലനില്‍ക്കേയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഈ ഗുരുതര സുരക്ഷ വീഴ്ച.
Also Read: മെഡിക്കൽ കോളജ് ജീവനക്കാരിക്ക് ഇടിവള കൊണ്ട് ക്രൂരമർദനം; ബോധരഹിതയായി, മുഖത്തെ എല്ലുപൊട്ടി