കോഴിക്കോട്: കരുവിശ്ശേരിയിലെ മേപ്പക്കുടി നൗഷാദിനെ ഓർമയില്ലേ...ആന്ധ്ര സ്വദേശികളായ നരസിംഹം, ഭാസ്‌കർ എന്നിവരേയും മറന്നോ...? 2015 നവംബർ 25ന് കോഴിക്കോട് കുണ്ടംകുളത്തിനടുത്ത് ഭൂഗർഭ അഴുക്കുചാലിലെ മാൻഹോളിൽ ഇറങ്ങി ജീവൻ പൊലിഞ്ഞവർ.
ഓട വൃത്തിയാക്കാനിറങ്ങിയ രണ്ട് ആന്ധ്ര സ്വദേശികളാണ് ആദ്യം ബോധരഹിതരായത്. ഒന്നും നോക്കാതെ ഇവരെ രക്ഷിക്കാൻ ശ്രമിച്ചതായിരുന്നു ഓട്ടോറിക്ഷ ഡ്രൈവറായ നൗഷാദ്. വിഷവാതകം ശ്വസിച്ച് മൂന്ന് പേരും മരിച്ചു.
ഒമ്പത് വർഷത്തിന് ശേഷം ഇതാ രണ്ട് പേർ കൂടി.. കിനാലൂർ സ്വദേശി അശോകൻ (56) കൂട്ടാലിട സ്വദേശി റിനീഷ് (42). അർബുദ രോഗിയാണ് അശോകൻ. ഭാര്യക്കും അസുഖമാണ്. കൂലിപ്പണിയാണ് തൊഴിൽ, കിട്ടുന്നത് മരുന്ന് വാങ്ങാൻ പോലും തികയില്ല. പണി ഇപ്പോൾ തീരെ കുറവുമാണ്. കൂടുതൽ പണം കിട്ടുമല്ലോ എന്നോർത്താണ് ഇരിങ്ങാടൻ പള്ളിയിലേക്ക് ഇറങ്ങിത്തിരിച്ചത്. ഒപ്പം സുഹൃത്തായ റിനീഷിനേയും കൂട്ടി. കൂട്ടാലിടയിലെ ഭാര്യ വീട്ടിലാണ് റിനീഷ് താമസം. ഭാര്യ നാല് മാസം ഗർഭിണിയാണ്. നിന്ന് തിരിയാൻ ഗതിയില്ലാത്തതുകൊണ്ടാണ് പരിചയമില്ലാത്ത ഈ പണിക്ക് ഇറങ്ങി തിരിച്ചത്.
ജയശ്രീ എന്ന വിമലയുടെ ഉടമസ്ഥതയിലുള്ള അമ്മാസ് എന്ന ഹോട്ടൽ വിൽപനയുടെ ഭാഗമായി ദിവസങ്ങളായി അടഞ്ഞ് കിടപ്പായിരുന്നു. പിൻവശത്ത് കെട്ടിയുണ്ടാക്കിയ അടുക്കിയുടെ അടിവശത്തായിരുന്നു മാലിന്യടാങ്ക്. 12 അടി ആഴവും 7 അടി വീതിയുമുണ്ട്. എന്നാൽ അകത്തേക്ക് ഇറങ്ങാനുള്ള മാൻഹോളിന് ഒരാൾക്ക് ഞെക്കി ഞെരുങ്ങി ഇറങ്ങാനുള്ള വീതിയേ ഉണ്ടായിരുന്നുള്ളൂ.
ടാങ്കിന്‍റെ അടപ്പ് തുറന്ന ഉടൻ ഇരുവരും ഏണി വച്ച് താഴോട്ട് ഇറങ്ങുകയായിരുന്നു. ടാങ്കിൽ മാലിന്യം എത്രമാത്രം ഉണ്ടെന്ന് നോക്കി അടുത്തദിവസം കോരി വൃത്തിയാക്കാനായിരുന്നു ഉദ്ദേശം. അതിനായി ഇറങ്ങുന്നതിനിടെ ആയിരുന്നു അപകടം. മാലിന്യ ടാങ്കുകളിൽ ഇറങ്ങാതെ ക്ലീൻ ചെയ്യാവുന്ന സംവിധാനങ്ങളുള്ളപ്പോഴാണ് അശ്രദ്ധയോടെ ഇറങ്ങി രണ്ട് ജീവനുകൾ പൊലിയുന്നതിനിടയാക്കിയത്.
മാലിന്യ ടാങ്കിൽ ഇറങ്ങുമ്പോൾ എന്തൊക്കെ മുൻകരുതൽ വേണം?
- മാൻഹോൾ 24 മണിക്കൂർ മുമ്പ് തുറന്നിടണം. ഒന്നിലധികം മാൻഹോൾ ഉണ്ടെങ്കിൽ എല്ലാം തുറക്കണം.
- ലൈറ്റ്, റോപ്, ലാഡർ, എക്‌സ്‌ഹോസ്റ്റ് ബ്ളോവർ എന്നിവ കരുതണം.
- ഓക്‌സിജൻ ഉണ്ടോ എന്ന് ഉറപ്പ് വരുത്തണം. അതിനായി തീ കത്തിച്ചു ഇറക്കി നോക്കണം. തീ കത്തുന്നില്ലെങ്കിൽ ഓക്‌സിജൻ ഇല്ലെന്ന് മനസിലാക്കാം.
- ഓക്‌സിജൻ ഇല്ലങ്കിൽ കറങ്ങുന്ന ഫാൻ കെട്ടി താഴ്‌ത്തി എയർ സർക്കുലഷൻ ഉണ്ടാക്കണം.
- മീഥേൻ, സൾഫുറേറ്റഡ് ഹൈഡ്രജൻ, കാർബൺ മോണോക്‌സൈഡ്, ഹെവി കാർബനേറ്റഡ് ഹൈഡ്രജൻ തുടങ്ങിയ വിഷ വാതകങ്ങളാണ് അടച്ചിട്ട മാലിന്യ ടാങ്കിൽ ഉണ്ടാവുക. ബ്ളോവർ പ്രവർത്തിപ്പിച്ച് വിഷ വാതകം പുന്തള്ളുക.
- ഓക്‌സിജൻ ഉറപ്പ് വരുത്തി റോപ് കെട്ടി ഇറങ്ങുക.
- രണ്ട് പേർ ഒരുമിച്ച് ഇറങ്ങുമ്പോഴും പുറത്ത് ആളുകൾ ഉണ്ടാവണം.
ഒരാൾക്ക് ഇറങ്ങാൻ മാത്രം വീതിയുള്ള ടാങ്കിലൂടെ ശ്വസന ഉപകരണങ്ങളുമായി സാഹസികമായി കയറ് കെട്ടി വലിച്ചാണ് വെള്ളിമാടുകുന്ന് ഫയർഫോഴ്‌സ് യൂണിറ്റ് ഇരുവരെയും പുറത്തെത്തിച്ചത്. മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിലെ അപകടസാധ്യത ഒഴിവാക്കാൻ കോർപറേഷൻ ഈ മേഖലയിലുള്ളവർക്ക് പരിശീലനം നൽകുന്നുണ്ട്.
ഇതിന്‍റെ ഭാഗമായി 82 പേർക്ക് മൂന്ന് മാസമായി പരിശീലനം നൽകി വരികയാണ്. ടാങ്കിലിറങ്ങാതെ മെഷീൻ ഉപയോഗിച്ച് വലിച്ചെടുക്കുന്ന രീതികളാണ് അവലംബിക്കുന്നത്. അപ്പോഴാണ് മലയോരത്ത് നിന്നും എത്തി രണ്ട് പേർ മരണത്തിലേക്ക് ഇറങ്ങിപ്പോയത്.
ALSO READ: ഹോട്ടൽ മാലിന്യ ടാങ്കിൽ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ച സംഭവം; ഹോട്ടലുടമക്കെതിരെ കേസ്