കണ്ണൂർ : അസ്വാഭാവികമായി തോട്ടിൽ നുരയും പതയും നിറവ്യത്യാസവും കണ്ടതിൻ്റെ പരിഭ്രാന്തിയിലാണ് ആലക്കാട് നിവാസികൾ. ഒരു കിലോമീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന സ്റ്റോൺ ക്രഷറാകാം വില്ലൻ എന്ന സംശയമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസമാണ് കാങ്കോൽ ആലപ്പടമ്പ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിലെ ആലക്കാട് കാശിപുരം വന ശാസ്‌താ ക്ഷേത്രത്തിനു മുന്നിലൂടെ ഒഴുകുന്ന തോട്ടിൽ അസ്വാഭാവികമായ നിറവ്യത്യാസവും നുരയും പതയും ദൃശ്യമായത്.
ഗംഗാസ്‌നാനത്തിനു തുല്യമെന്ന് ഭക്തർ വിശ്വസിക്കുന്ന നീർച്ചാലിലുണ്ടായ നിറവ്യത്യാസത്തിൻ്റെ യഥാർഥ കാരണം വ്യക്തമല്ലെങ്കിലും ശാസ്‌താ ക്ഷേത്രത്തിനു മുകൾ ഭാഗത്തുള്ള സ്റ്റോൺ ക്രഷറിൽ നിന്നുള്ള മാലിന്യങ്ങളാകാം തോട്ടിൽ കലർന്നത് എന്ന സംശയമാണ് നാട്ടുകാർക്കുള്ളത്. മുൻ വർഷവും സമാനമായി ക്രഷറിലെ മാലിന്യങ്ങൾ തോട്ടിലൂടെ ഒഴുകി വന്നതായും പ്രദേശവാസികൾ പറയുന്നു. തിങ്കളാഴ്‌ച ദൃശ്യമായ അസ്വാഭാവിക നുരയും പതയും ചൊവ്വാഴ്‌ച ഉണ്ടായതുമില്ല.
ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള, ജൈവവൈവിധ്യ സമ്പന്നമായ കാവിലെ കാടിനു നടുവിലൂടെ ഒഴുകുന്ന ഈ അരുവി പിന്നീട് ജനവാസമേറെയുള്ള കാർഷിക മേഖലയിലേക്കാണ് എത്തിച്ചേരുന്നത്. ആലക്കാട് പ്രദേശത്തെ വ്യവസായ യൂണിറ്റുകളുടെ മലിനീകരണങ്ങൾക്കും നിയമ ലംഘനങ്ങൾക്കുമെതിരെ നിരവധി ജനകീയ പ്രക്ഷോഭങ്ങൾ സമീപകാലത്ത് നടന്നിട്ടുണ്ട്. തോട്ടിലെ നിറം മാറ്റത്തിൻ്റെ യഥാർഥ കാരണം കണ്ടെത്തുകയും ശാശ്വത പരിഹാരത്തിനായുള്ള നടപടികൾ അധികൃതർ സ്വീകരിക്കുകയും ചെയ്യണമെന്ന ആവശ്യമാണ് ഉയരുന്നത്.
Also Read: കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം; പൊറുതിമുട്ടി നാട്ടുകാർ, അന്വേഷണം ആരംഭിച്ച് പൊലീസ്