തിരുവനന്തപുരം : ഹൈറിച്ച് കമ്പനി സാമ്പത്തിക തട്ടിപ്പ് കേസ് സിബിഐക്ക് കൈമാറി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. 20-ഓളം സാമ്പത്തിക തട്ടിപ്പ് കേസുകളാണ് വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി ഹൈറിച്ച് കമ്പനിക്കെതിരെ ഉള്ളത്. വിവിധ തരത്തിലുള്ള തട്ടിപ്പ് കേസുകളില്‍ 3141 കോടിയിലേറെ രൂപ സംസ്ഥാനത്തിന് പുറത്ത് നിന്നുള്‍പ്പെടെ സമാഹരിച്ചതായി സംസ്ഥാന പൊലീസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കേസുകളില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ അന്വേഷണവും തുടരുകയാണ്. കേസില്‍ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കേസ് സിബിഐക്ക് കൈമാറി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ബഡ്‌സ് നിയമ പ്രകാരമാണ് നടപടി.
ഓണ്‍ലൈന്‍ മാര്‍ഗമുള്ള പലചരക്ക് സാധനങ്ങളുടെ വില്‌പന നടത്തുന്ന കമ്പനി, മണി ചെയിന്‍ ആരംഭിക്കുകയും ഉയര്‍ന്ന പലിശ വാഗ്‌ദാനം ചെയ്‌ത് ജനങ്ങളില്‍ നിന്നും നിക്ഷേപം വാങ്ങി തട്ടിപ്പ് നടത്തിയെന്നും ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാന ജിഎസ്‌ടി വിഭാഗത്തിന്‍റെ പരിശോധനയില്‍ 126 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായി തെളിഞ്ഞതിനെ തുടര്‍ന്ന് ഉടമ കെഡി പ്രതാപനെ അറസ്‌റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. തൃശൂര്‍ ആസ്ഥാനമായാണ് ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി പ്രവര്‍ത്തിച്ചിരുന്നത്.
Also Read : ഹൈറിച്ച് ഓണ്‍ലൈൻ തട്ടിപ്പ് : ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പ്രതാപൻ ഇഡിയ്‌ക്ക് മുന്നില്‍