എറണാകുളം: ആലുവയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് സ്വർണവും പണവും മോഷ്ട്ടിച്ച കേസിലെ പ്രതികളെ രാജസ്ഥാനിലെ അജ്‌മീരിൽ നിന്നും കൊച്ചി പൊലീസ് സാഹസികമായി പിടികൂടി. അജ്‌മീർ പൊലീസിൻ്റെ സഹായത്തോടെയാണ് ആലുവയിൽ നിന്നും അജ്‌മീരിലെത്തിയ അഞ്ചംഗ പൊലീസ് സംഘം, പ്രതികളെ ചൊവ്വാഴ്‌ച രാത്രിയോടെ പിടികൂടിയത്.
ഉത്തരാഖണ്ഡ് സ്വദേശികളായ പ്രതികൾ പിടികൂടുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപെടാനുള്ള ശ്രമവും നടത്തിയിരുന്നു. രാജസ്ഥാനിൽ അജ്‌മീർ ദർഗക്ക് സമീപം ആൾക്കൂട്ടത്തിനിടയിൽ നിന്ന് പിടിക്കാനുള്ള ശ്രമത്തിനിടയിൽ ആയുധധാരികളായ പ്രതികൾ മൂന്ന് തവണ പൊലീസിനെതിരെ വെടിവെച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
ആലുവയിൽ നിന്നും അന്വേഷണത്തിൻ്റെ ഭാഗമായി അജ്‌മീരിലെത്തിയ പൊലീസുകാരെല്ലാം സുരക്ഷിതരാണെന്ന് ആലുവ റൂറൽ എസ്‌പി വൈഭവ് സക്സേന അറിയിച്ചു. അതേസമയം പ്രതികളുടെ ആക്രമണത്തിൽ അജ്‌മീർ പൊലീസിലെ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റതായും സൂചനയുണ്ട്. ഇവർക്കെതിരെ രാജസ്ഥാൻ പൊലീസ് വധ ശ്രമത്തിനും കേസെടുത്തിട്ടുണ്ട്. അജ്‌മീരിൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ നാളെ കൊച്ചിയിലെത്തിക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം.
ഫെബ്രുവരി ഒമ്പതാം തിയ്യതി രാത്രി പത്തര മണിയോടെയായിരുന്നു ആലുവയിൽ വീട്ടുകാരില്ലാത്ത രണ്ടു വീടുകളിൽ മോഷണം നടന്നത്. ആലുവ കുട്ടമശ്ശേരി മുഹമ്മദലിയുടെ വീട്ടിലും എസ്‌പി ഓഫീസിന് സമീപം മൂഴയിൽ ബാബുവിൻ്റെ വീട്ടിലുമായിരുന്നു കവർച്ച നടന്നത്. വീട്ടുകാരില്ലാത്ത സമയത്ത് കതക് തകർത്തായിരുന്നു മോഷ്‌ടാക്കൾ അകത്ത് കടന്നത്. മുഹമ്മദലിയുടെ വീട്ടിൽ നിന്ന് 18 പവൻ സ്വർണവും 12500 രൂപയുമാണ് നഷ്‌ടപ്പെട്ടത്. ബാബുവിൻ്റെ വീട്ടിൽ നിന്ന് കുത്തിത്തുറന്ന് 20 പവൻ സ്വർണവും ഇരുപതിനായിരം രൂപയുമാണ് പ്രതികൾ കവർന്നത്.
പ്രതികളുടെ ദൃശ്യങ്ങൾ സിസിടിവി യിൽ പതിഞ്ഞിരുന്നു. അന്യസംസ്ഥാനക്കാരാണെന്ന നിഗമനത്തിൽ ലോഡ്‌ജുകളിലും സിസിടിവി ക്യാമറകളും പരിശോധിച്ചാണ് പ്രതികളെ കുറിച്ച് ആലുവ പൊലീസിന് സൂചന ലഭിച്ചത്. ആലുവ റൂറൽ എസ്‌പി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് രാജാസ്ഥാനിലെത്തി പ്രതികളെ പിടികൂടിയത്.