കോഴിക്കോട് : നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. കോഴിക്കോട് പൂവാട്ടുപറമ്പ് കിണറുള്ളകണ്ടി മുഹമ്മദ് ബഷീർ 42നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തിയത്. ഇയാൾ കുന്ദമംഗലം, മാവൂർ, മെഡിക്കൽ കോളജ് എന്നീ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള നിരവതി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
കുന്ദമംഗലം, മാവൂർ, മെഡിക്കൽ കോളജ് എന്നീ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ സ്ഥലങ്ങളിൽ വച്ചാണ് ഇയാൾ എല്ലാ കുറ്റകൃത്യങ്ങളും ചെയ്‌തിട്ടുള്ളത്. മാരകായുധങ്ങൾ ഉപയോഗിച്ചും അല്ലാതെയും ആളുകളെ അടിച്ചുപരിക്കേൽപ്പിക്കുക, മുളകുപൊടി ദേഹത്തു തേച്ച് ദേഹോപദ്രവം ചെയ്യുക, പ്രായപൂർത്തിയാവാത്ത കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുക, ലൈംഗിക ചുവയോടുകൂടി സംസാരിക്കുക, വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുക, ടീം ബി എന്ന സ്ഥാപനത്തിൻ്റെ മറവിൽ അന്യായമായി ആളുകളെ തടവിൽ പാർപ്പിക്കുക, പിടിച്ചുപറി, കവർച്ച എന്നിവ നടത്തുക തുടങ്ങി നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെ നിലവിലുള്ളത്.
ഇവയ്ക്കുപുറമെ ഇയാളുടെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്‌ത് പൊതു സമൂഹത്തിന് ഭീഷണിയായി വന്നിരുന്നയാളാണ് ബഷീർ. ലോ ആന്‍റഡ് ഓർഡർ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അനുജ് പലിവാൾ ഐപിഎസ് സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡിഐജി ആന്‍ഡ് കമ്മിഷണർ ഓഫ് പൊലീസ് രാജ്‌പാൽ മീണ ഐപിഎസ് ആണ് ഉത്തരവിറക്കിയത്.
കോഴിക്കോട് കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്ന ആളുകൾക്കെതിരെ ശക്തമായ നടപടികൾ തുടർന്നും സ്വീകരിക്കുന്നതാണെന്നും ഇതിനായി നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ആളുകളുടെ പ്രത്യേക പട്ടിക തയ്യാറാക്കി നിരീക്ഷിക്കുന്നതിനായി ജില്ല സ്പെഷൽ ബ്രാഞ്ച് എസിപിക്കും സബ് ഡിവിഷണൽ പൊലീസ് ഓഫിസർമാർക്കും നിർദേശം നൽകിയിട്ടുണ്ട് ജില്ല സ്പെഷൽ ബ്രാഞ്ച് അസി. പൊലീസ് കമ്മിഷണർ അറിയിച്ചു.
Also read : നാടിന് പൊതുശല്യം; കോഴിക്കോട് സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി