ന്യൂയോര്‍ക്ക് : ടി20 ലോകകപ്പിന് ഭീകരവാദ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഓരോ മത്സരങ്ങളും കനത്ത സുരക്ഷയിലാണ് അരങ്ങേറുന്നത്. ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പായി ഐഎസ്ഐഎസ് കെ സംഘടനയാണ് ഭീഷണിയുമായി രംഗത്തെത്തിയത്. ഈ സാഹചര്യത്തില്‍ താരങ്ങള്‍ക്കും പഴുതടച്ച സുരക്ഷയൊരുക്കാനുള്ള തത്രപ്പാടിലാണ് അധികൃതര്‍.
ഇന്ത്യൻ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയ്‌ക്ക് ന്യൂയോര്‍ക്കില്‍ ഒരുക്കിയ സുരക്ഷ ക്രമീകരണങ്ങളുടെ ചില ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇന്ത്യ, ബംഗ്ലാദേശ് സന്നാഹ മത്സരം നടന്ന നാസോ ഇന്‍റര്‍നാഷണല്‍ കൗണ്ടി സ്റ്റേഡിയത്തിലേക്ക് വിരാട് കോലി എത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കനത്ത സുരക്ഷാവലയത്തിലാണ് താരം സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിലെ റിസര്‍വ് താരമായ റിങ്കു സിങ്ങിനെയും വിരാടിനൊപ്പം വീഡിയോയില്‍ കാണാൻ സാധിക്കുന്നുണ്ട്.
അതേസമയം, ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ വിരാട് കോലി കളിക്കാൻ ഇറങ്ങിയിരുന്നില്ല. ലോകകപ്പിനായി വൈകി ന്യൂയോര്‍ക്കിലേക്ക് എത്തിയതുകൊണ്ട് തന്നെ താരത്തിന് ടീം മാനേജ്‌മെന്‍റ് വിശ്രമം അനുവദിച്ചിരുന്നു. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരായ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരത്തിലായിരിക്കും വിരാട് കോലി ഇന്ത്യയ്ക്കായി കളിക്കാനിറങ്ങുക.
Also Read : രോഹിത്തിനൊപ്പം കോലി...?; ഇന്ത്യൻ ലൈനപ്പില്‍ സസ്‌പെൻസ് തുടരുന്നു - Virat Kohli Opening