ന്യൂഡല്‍ഹി : ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി രാഷ്‌ട്രീയ ലോകത്തെ പ്രമുഖര്‍. ബാര്‍ബഡോസിലെ കെൻസിങ്ടണ്‍ ഓവലില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ലോക കിരീടത്തില്‍ മുത്തമിട്ടത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ 176 റണ്‍സടിച്ചപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കൻ പോരാട്ടം 169ല്‍ അവസാനിക്കുകയായിരുന്നു.
കലാശപ്പോരിലെ ഇന്ത്യൻ ജയത്തില്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു സന്തോഷം പങ്കുവച്ചിരുന്നു. കഠിനമായ സാഹചര്യങ്ങളില്‍ പോലും മികച്ച പ്രകടനം ടീം നടത്തിയെന്നും വിട്ടുകൊടുക്കാൻ മനസില്ലാത്ത ടീമിന്‍റെ പോരാട്ടവീര്യത്തെ അഭിനന്ദിക്കുന്നുവെന്നും രാഷ്‌ട്രപതി എക്‌സില്‍ കുറിച്ചു. ഇന്ത്യയുടെ നേട്ടം രാജ്യത്തിനാകെ അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
ടീം ഇന്ത്യയ്‌ക്ക് ടൂര്‍ണമെന്‍റില്‍ ഉടനീളം മികവ് കാട്ടാൻ സാധിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. സൂര്യകുമാര്‍ യാദവിന്‍റെ ക്യാച്ചിനെ കുറിച്ചും രാഹുല്‍ ഗാന്ധി എടുത്തുപറഞ്ഞു. രോഹിത് ശര്‍മയുടെ നായകമികവിനെയും രാഹുല്‍ ദ്രാവിഡിന്‍റെ പരിശീലക മികവിനെയും അദ്ദേഹം അഭിനന്ദിച്ചു.