കൊച്ചി: പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിനോട് വിടപറഞ്ഞ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സ്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്.
''മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിനോട് ക്ലബ് വിട പറയുന്നു. ഇവാന്‍ വുകോമാനോവിച്ചിന്‍റെ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും ഏറെ നന്ദി. മുന്നോട്ടുള്ള യാത്രയില്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു'' ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.
ഐഎസ്‌എല്‍ 2024- സീസണല്‍ ടീമിന് പ്ലേ ഓഫ് കടക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് 45-കാരനുയമായി ക്ലബ് വേര്‍പിരിഞ്ഞിരിക്കുന്നത്. സെര്‍ബിയന്‍ മുന്‍ താരവും പരിശീലകനുമായിരുന്ന ഇവാന്‍ വുകോമനോവിച്ച് 2021 സീസണ്‍ മുതല്‍ മഞ്ഞപ്പടയ്‌ക്ക് ഒപ്പമുണ്ടായിരുന്നു.
തന്‍റെ ആദ്യ സീസണല്‍ തന്നെ ക്ലബിനെ ഫൈനലിലേക്ക് എത്തിക്കാന്‍ ഇവാന്‍ വുകോമനോവിച്ചിന് കഴിഞ്ഞിരുന്നു. പിന്നീടുള്ള സീസണുകളിലും ക്ലബ് പ്ലേ ഓഫിലെത്തി. ഇവാന് കീഴിലാണ് ക്ലബ് ഒരു സീസണില്‍ ഏറ്റവും ഉയർന്ന പോയിന്‍റും ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകളും നേടിയത്. 2022-ല്‍ ആയിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഇടിവെട്ട് പ്രകനടം.
ഇവാന്‍റെ സംഭാവനകള്‍ക്ക് നന്ദി പറയുന്നതായി സ്‌പോർടിംഗ് ഡയറക്‌ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു. "കഴിഞ്ഞ മൂന്ന് വർഷമായി ടീം വികസനത്തിൽ കോച്ച് ഇവാൻ വുകോമാനോവിച്ച് ചെലുത്തിയ സ്വാധീനം വിലമതിക്കാനാവാത്തതാണ്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് ഏറെ സന്തോഷകരമായിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് അദ്ദേഹം നൽകിയ സംഭാവനകൾക്ക് ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ഇവാന്‍റെ ഭാവി പ്രവർത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും" കരോലിസ് സ്കിൻകിസ് പറഞ്ഞു.
തീരുമാനം പ്രയാസകരമായിരുന്നുവെന്നും ഇവാനുമായി വേര്‍പിരിയേണ്ടി വന്നതില്‍ വിഷമമുണ്ടെന്നും ടീം ഡയറക്റ്റര്‍ നിഖില്‍ ബി നിമ്മഗദ്ദ പ്രതികരിച്ചു. എന്നാല്‍ ക്ലബ്ബിന്‍റെ മുന്നോട്ടുള്ള യാത്രയ്ക്ക് വേണ്ടിയുള്ള ശരിയായ സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.