ഹൈദരാബാദ്: ഐപിഎല്ലിന്‍റെ പ്രഥമ പതിപ്പില്‍ ചാമ്പ്യന്മാരായ ടീമാണ് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals). എന്നാല്‍ ടീമിന് മറ്റൊരു കിരീടം പിന്നീട് നേടാനായിട്ടില്ല. നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ലക്ഷ്യം വച്ചാണ് മലയാളി താരം സഞ്‌ജു സാംസണിന്‍റെ (Sanju Samson) നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ ഐപിഎല്ലിന് എത്തുന്നത്.
കഴിഞ്ഞ സീസണില്‍ മിന്നും തുടക്കം ലഭിച്ചുവെങ്കിലും നിര്‍ണായക സമയത്ത് നിറം മങ്ങിയ രാജസ്ഥാന് പോയിന്‍റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. ഇത്തവണ (IPL 2024) പുത്തന്‍ പ്രതീക്ഷകളുമായി ഇറങ്ങുന്ന സഞ്ജുപ്പടയുടെ കരുത്തും ദൗര്‍ബല്യവും പരിശോധിക്കാം.
രാജസ്ഥാന്‍റെ കരുത്ത്: ബാറ്റിങ് നിരയാണ് രാജസ്ഥാന്‍റെ പ്രധാന കരുത്ത്. യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്‌ജു സാംസണ്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറെല്‍, റോവ്‌മാന്‍ പവല്‍, റിയാന്‍ പരാഗ് എന്നിവര്‍ എന്തിനും പോന്നവരാണ്. കഴിഞ്ഞ സീസണിലേതുപോലെ ഓപ്പണിങ്ങില്‍ യശസ്വിയും ബട്‌ലറും നല്‍കുന്ന മിന്നും തുടക്കം തന്നെയാവും രാജസ്ഥാന്‍റെ കുതിപ്പിന്‍റെ പ്രധാന ഇന്ധനം.

നിലവിലെ യശസ്വിയുടെ (Yashasvi Jaiswal) ഫോം രാജസ്ഥാന് നല്‍കുന്ന പ്രതീക്ഷ ചെറുതൊന്നുമല്ല. ഇംഗ്ലണ്ടിനെതിരെ അടുത്തിടെ അവസാനിച്ച ടെസ്റ്റ് പരമ്പരിയില്‍ റെക്കോഡ് റണ്‍വേട്ട നടത്തിയാണ് 22-കാരനായ യശസ്വി ഐപിഎല്ലിനെത്തുന്നത്.
മികച്ച സ്‌പിന്‍ യൂണിറ്റ്: ടീമിന്‍റെ സ്‌പിന്‍ യൂണിറ്റിന്‍റെ മികവും എടുത്തുപറയേണ്ടതാണ്. ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, ആദം സംപ എന്നിവരുടെ സാന്നിധ്യമാണ് രാജസ്ഥാന്‍റെ സ്‌പിന്‍ യൂണിറ്റിനെ മികവുറ്റതാക്കുന്നത്. ടി20 ഫോര്‍മാറ്റിലും പേരുകേട്ട ഏതൊരു ബാറ്റിങ് നിരയേയും കടപുഴക്കാന്‍ തങ്ങള്‍ക്ക് കെല്‍പ്പുണ്ടെന്ന് ഇതിനകം തന്നെ നിരവധി തവണ ഈ മൂവര്‍ സംഘം തെളിയിച്ചിട്ടുണ്ട്.
മധ്യ ഓവറുകളില്‍ റണ്‍സ് നിയന്ത്രിക്കുന്നതില്‍ ഇവരുടെ പങ്ക് രാജസ്ഥാന് നിര്‍ണായകമാവും. ഡെത്ത് ഓവറുകളില്‍ പോലും എതിരാളികളെ പിടിച്ചുകെട്ടാനുള്ള മികവും ഇവര്‍ക്കുണ്ട്.
പേസര്‍മാര്‍ തിളങ്ങണം: ടീമിന്‍റെ ദൗര്‍ബല്യം എക്കണോമിക്കല്‍ ഇന്ത്യന്‍ പേസര്‍മാരുടെ അഭാവമാണ്. ട്രെന്‍റ് ബോള്‍ട്ട്, നാന്ദ്രെ ബര്‍ഗര്‍ എന്നീ ക്വാളിറ്റി വിദേശ പേസര്‍മാര്‍ ടീമിലുണ്ട്. ബോള്‍ട്ടിന്‍റെ അനുഭവ സമ്പത്ത് രാജസ്ഥാന് മുതല്‍ക്കൂട്ടാണ്.
രാജ്യാന്തര തലത്തില്‍ കഴിവ് തെളിയിച്ച നന്ദ്രെ ബർഗറും മികവുള്ള താരമാണ്. എന്നാല്‍ വിദേശ താരങ്ങളുടെ എണ്ണത്തിലെ നിയന്ത്രണം കാരണം ഈ രണ്ടുപേരില്‍ ഒരാളെ മാത്രമേ രാജസ്ഥാന് ഒരു സമയം പ്ലേയിങ് ഇലവനില്‍ ഇറക്കാന്‍ കഴിയൂ.
പരിക്കേറ്റ പ്രസിദ്ധ് കൃഷ്‌ണയ്‌ക്ക് സീസണ്‍ നഷ്‌ടമായതിനാല്‍ ആവേഷ് ഖാൻ, നവ്ദീപ് സൈനി, കുൽദീപ് സെന്‍ എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ നിന്നുള്ള ടീമിന്‍റെ പ്രധാന പേസര്‍മാര്‍. വിക്കറ്റ് വീഴ്‌ത്താന്‍ കഴിയാറുണ്ടെങ്കിലും വിവിധ ഘട്ടങ്ങളില്‍ ഏറെ റണ്‍സ് വഴങ്ങിയ ചരിത്രം ഇവരില്‍ ഓരോര്‍ത്തക്കുമുണ്ട്. ചരിത്രം ആവര്‍ത്തിക്കുകയാണെങ്കില്‍ ടീമിന്‍റെ പ്രധാന തലവേദനയായി ഇതു മാറും.
സഞ്‌ജുവിന്‍റെ ക്യാപ്റ്റന്‍സി: രാജസ്ഥാന്‍റെ ക്യാപ്റ്റനെന്ന നിലയിലുള്ള സഞ്‌ജു സാംസണിന്‍റെ ക്യാപ്റ്റന്‍സിയും വിമര്‍ശന വിധേയമാക്കേണ്ട ഒന്നാണ്. 2021-ലാണ് സഞ്‌ജു ടീമിന്‍റെ നേതൃത്വത്തിലേക്ക് എത്തുന്നത്. ഇതിനുശേഷം, കഴിഞ്ഞ മൂന്ന് ഐപിഎല്‍ സീസണുകളിലും ടീമിനെ നയിച്ചത് സഞ്‌ജുവാണ്.

ഒരു തവണ ടീമിനെ ഫൈനലിലേക്ക് എത്തിച്ചത് താരത്തിന്‍റെ നേട്ടം തന്നെയാണ്. എന്നാല്‍ താരത്തിന്‍റെ ക്യാപ്റ്റന്‍സി റെക്കോഡ് അത്രമികച്ചതല്ലെന്നതാണ് കണക്കുകള്‍. ഐപിഎല്ലില്‍ ഇതേവരെ 45 മത്സരങ്ങളിലാണ് സഞ്‌ജു രാജസ്ഥാനെ നയിച്ചിട്ടുള്ളത്. ഇതില്‍ 22 മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ 23 മത്സരങ്ങളില്‍ തോല്‍വി വഴങ്ങി. 48.89% ആണ് വിജയ ശതമാനം.
മറ്റൊരു വസ്‌തുത എന്തെന്നാല്‍ ക്യാപ്റ്റന്‍സി താരത്തിന്‍റെ ബാറ്റിങ്ങിനെയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ക്യാപ്റ്റനായി കളിച്ച ആദ്യ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും 40.33 ശരാശരിയോടെ 484 റണ്‍സടിക്കാന്‍ സഞ്‌ജുവിന് കഴിഞ്ഞിരുന്നു. എന്നാല്‍ തൊട്ടടുത്ത സീസണില്‍ 17 മത്സരങ്ങളില്‍ നിന്നും 458 റണ്‍സ് നേടിയ സഞ്‌ജുവിന്‍റെ ശരാശരി 28.63 ആയിരുന്നു.
കഴിഞ്ഞ സീസണിലാവട്ടെ 14 മത്സരങ്ങളില്‍ നിന്നും 30.17 ശരാശരിയില്‍ 362 റണ്‍സ് മാത്രമായിരുന്നു താരത്തിന്‍റെ സമ്പാദ്യം. പുതിയ സീസണില്‍ ഈ കണക്കുകള്‍ തീരുത്തി എഴുതിയെങ്കില്‍ മാത്രമേ സഞ്‌ജുവിനും രാജസ്ഥാനും മുന്നോട്ട് പോകാന്‍ കഴിയൂ.
ALSO READ: ക്യാപ്റ്റനായി രോഹിത്തില്ല, ഹാർദികിന്‍റെ ചിറകിലേറി ഐപിഎല്‍ കിരീടം പിടിക്കാൻ മുംബൈ ഇന്ത്യൻസ്
രാജസ്ഥാന്‍ സ്‌ക്വാഡ് (Rajasthan Royals squad for IPL 2024):
ബാറ്റേഴ്‌സ്: സഞ്ജു സാംസൺ, ജോസ് ബട്‌ലർ, ഷിമ്രോൺ ഹെറ്റ്‌മെയർ, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറെൽ, റിയാൻ പരാഗ്, കുനാൽ സിംഗ് റാത്തോഡ്, റോവ്‌മാൻ പവൽ, ശുഭം ദുബെ, ടോം കോഹ്‌ലർ-കാഡ്‌മോർ.
ഓൾറൗണ്ടർമാർ: രവിചന്ദ്രൻ അശ്വിൻ, ഡോണോവൻ ഫെരേര.
സ്പിന്നർമാർ: യുസ്‌വേന്ദ്ര ചാഹൽ, ആദം സാംപ, ആബിദ് മുഷ്താഖ്.
പേസർമാർ: കുൽദീപ് സെൻ, നവ്ദീപ് സൈനി, സന്ദീപ് ശർമ, അവേഷ് ഖാൻ, ട്രെൻ്റ് ബോൾട്ട്, നാന്ദ്രെ ബർഗർ.