ഉത്തരാഖണ്ഡില്‍ നടക്കുന്ന മുപ്പത്തെട്ടാം ദേശീയ ഗെയിംസിനുള്ള ടീമിനെ പ്രഖ്യാപിച്ചതില്‍ കേരള ഒളിമ്പിക് അസോസിയേഷന് തെറ്റിയോ? ഉത്തരാഖണ്ഡിലെ ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്ന 600 ല്‍ പരം താരങ്ങളുടെ പട്ടികയിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ കാണാം, ബാസ്‌കറ്റ് ബോളില്‍ ദേ കിടക്കുന്നു നാല് ടീമുകള്‍.
ഒറ്റ നോട്ടത്തില്‍ ആരും അമ്പരന്നു പോകും. ബാസ്‌കറ്റ് ബോളില്‍ പുരുഷ വനിതാ വിഭാഗങ്ങളിലായി നാല് ടീമുകളാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. അസോസിയേഷന് തെറ്റിയതല്ല. ദേശീയ ഗെയിംസില്‍ ആകെ 36 ഇനങ്ങളിലാണ് മല്‍സരം. ബാസ്‌കറ്റ് ബോള്‍ എന്ന ഒറ്റയിനത്തില്‍ തന്നെയുണ്ട് മത്സരം നാലെണ്ണം.
പുരുഷ വനിതാ വിഭാഗങ്ങളില്‍ 5x5, 3x3 ഗെയിമുകള്‍. മത്സരങ്ങള്‍ക്കുള്ള ടീമുകളെ വിവിധ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതെന്താണിങ്ങനെ എന്ന് പരിശോധിക്കുമ്പോഴാണ് ബാസ്‌കറ്റ് ബോളിലെ പുതിയ പരിഷ്‌കാരങ്ങളും ചടുലമായ 3x3 ഗെയിമിന്‍റെ ഭംഗിയും വെളിവാകുന്നത്.
എന്താണ് ബാസ്‌കറ്റ് ബോളിലെ 3x3 ഗെയിം? എങ്ങിനെ അത് സാധാരണ ഗെയിമില്‍ നിന്ന് വ്യത്യസ്‌തമാകുന്നു?
ഫുള്‍ കോര്‍ട്ട് മത്സരത്തില്‍ നിന്ന് വ്യത്യസ്‌തമായി മിനി ഗെയിമാണ് 3x3 ഗെയിം. 2010 നു ശേഷമാണ് രാജ്യാന്തര തലത്തില്‍ത്തന്നെ ഈ കളി പ്രചാരത്തില്‍ വരുന്നത്. പന്ത് കൈവശം വെക്കുന്നതിലും കൈമാറുന്നതിലും ഡ്രിബ്ലിങ്ങിലും ഒക്കെ വ്യത്യസ്‌തമായ നിയമങ്ങളാണുള്ളത്.
സാധാരണ മത്സരം 5x5 ഗെയിം, 28 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുള്ള കോര്‍ട്ടില്‍ ആണ് കളിക്കുക. എന്നാല്‍ 3x3 ഗെയിം 11 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുള്ള കോര്‍ട്ടിലാണ് നടക്കുക. ഒറ്റ ബാസ്‌കറ്റ് (ഹൂപ്പ്) മാത്രമാണ് ഇതിലുണ്ടാവുക. ബാസ്‌കറ്റില്‍ നിന്ന് (ഹൂപ്പ്) 6.75 മീറ്റര്‍ ചുറ്റളവില്‍ അര്‍ധ വൃത്താകാരത്തിലുള്ള ഏരിയക്കകത്ത് നിന്നു കൊണ്ട് ബാസ്‌കറ്റ് ചെയ്യുന്നതിന് ഒരു പോയിന്‍റ് ലഭിക്കും.
അര്‍ധ വൃത്തത്തിന് പുറത്തു നിന്ന് ബാസ്‌കറ്റ് ചെയ്‌താല്‍ രണ്ടു പോയിന്‍റ്. 3x3 ഗെയിമില്‍ കളിക്കളത്തിലുണ്ടാവുക മൂന്ന് പേരാണ്. ഒരു സബ്സ്‌റ്റിറ്റ്യൂട്ടും ടീമിലുണ്ടാവും. പന്ത് പുറത്ത് പോവുകയോ കളി നില്‍ക്കുകയോ ചെയ്യുന്ന സമയത്ത് എപ്പോള്‍ വേണമെങ്കിലും റിസര്‍വ് കളിക്കാരന് കളത്തിലിറങ്ങാം.
പുറത്ത് പോവുന്ന കളിക്കാരന്‍റെ ചുമലില്‍ത്തട്ടി മൂന്നാമനായി സബ്സ്‌റ്റിറ്റ്യൂട്ടിന് കളിക്കാം. 620 ഗ്രാം ഭാരമുള്ള പന്ത് തന്നെയാണ് 3x3 ഗെയിമിലും ഉപയോഗിക്കുക. എന്നാല്‍ ഔദ്യോഗിക മത്സരങ്ങള്‍ക്ക് ഫിബ ഉപയോഗിക്കുന്ന 7 സൈസ് പന്തിനേക്കാള്‍ അല്‍പം ചെറിയ പന്താണ് 3x3 ഗെയിമിന് ഉപയോഗിക്കുക.
വലിയ വ്യത്യാസമില്ല. സാധാരണ മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന പന്തിന്‍റെ വ്യാസം 74.93 സെന്‍റീമീറ്ററാണെങ്കില്‍ ഇവിടെ ഉപയോഗിക്കുക 72.39 സെന്‍റീമീറ്റര്‍ വ്യാസമുള്ള പന്തുകളാണ്. മൂന്ന് പേരാണ് കളിക്കുന്നതെങ്കിലും ഈ ഗെയിമിന് വേഗത കൂടുതലാണ്. ഒറ്റ ബാസ്‌കറ്റ് മാത്രം ഉള്ളതു കൊണ്ട് തന്നെ ഇവിടെ ആക്രമണവും പ്രതിരോധവുമെല്ലാം ഒറ്റ വശത്തേക്ക് മാത്രമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടോസ് ചെയ്‌ത് ഏത് ടീമാണ് ആദ്യം ഡിഫന്‍ഡ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കും. തുടക്കത്തില്‍ ആക്രമിക്കുന്ന ടീമില്‍ നിന്ന് പ്രതിരോധത്തിലൂടെ പന്ത് പിടിച്ചെടുക്കാന്‍ എതിര്‍ ടീമിനും അവസരമുണ്ട്. സെമി സര്‍ക്കിളിനകത്തു നിന്നാണ് ഏതെങ്കിലും ഒരു കളിക്കാരന് പന്ത് കൈയടക്കാന്‍ അവസരം ലഭിക്കുന്നതെങ്കില്‍ അവരത് സര്‍ക്കിളിനപ്പുറം നില്‍ക്കുന്ന സഹകളിക്കാരന് പാസ് ചെയ്യണം.
അങ്ങിനെ മാത്രമേ ഷോട്ടിന് ശ്രമിക്കാനാവൂ. പാസിങ്ങും ഡ്രിബ്ലിങ്ങും സാധാരണ കളിയിലേതുപോലെ അനുവദനീയമാണ്. സാധാരണ കളിയില്‍ പന്ത് കൈവശം വെക്കാവുന്ന പരമാവധി സമയം 24 സെക്കന്‍റ് ആണെങ്കില്‍ ഇവിടെ പന്ത് കൈവശപ്പെടുത്തി നിയന്ത്രണത്തിലെടുത്ത ശേഷം 12 സെക്കന്‍റിനുള്ളില്‍ ടീം ഷോട്ടിന് ശ്രമിക്കണം.
ഫീല്‍ഡ് ഗോളുകളും ഫ്രീത്രോകളും ഇവിടേയുമുണ്ട്. ഫീല്‍ഡ് ഗോളില്‍ നിന്ന് ടീമിന് പരമാവധി 2 പോയിന്‍റ് വരെ ലഭിക്കും. സെമി സര്‍ക്കിളിന് അകത്തുനിന്നാണ് ബാസ്‌കറ്റ് ചെയ്യുന്നതെങ്കില്‍ ഒരു പോയിന്‍റ് പുറത്തു നിന്നാണെങ്കില്‍ 2 പോയിന്‍റ്. ഫൗള്‍ വിധിച്ചാല്‍ എതിര്‍ ടീമിന് നല്‍കുന്ന ഫ്രീത്രോയ്ക്ക് ഓരോന്നിനും ലഭിക്കുക ഒരു പോയിന്‍റ് വീതമാണ്.
10 മിനുട്ടാണ് ആകെ കളി സമയം. ആദ്യം 21 പോയിന്‍റ് നേടുന്ന ടീം വിജയിക്കും. ആര്‍ക്കും 21 പോയിന്‍റ് ലഭിച്ചില്ലെങ്കില്‍ 10 മിനുട്ട് അവസാനിക്കുമ്പോള്‍ കൂടുതല്‍ പോയിന്‍റുള്ള ടീം വിജയിക്കും. ടൈ ആയാല്‍ ഓവര്‍ടൈം അനുവദിക്കും. കളി തുടങ്ങിയ ടീം ഓവര്‍ ടൈമില്‍ പ്രതിരോധിക്കണം. ആദ്യം രണ്ട് പോയിന്‍റ് നേടുന്ന ടീം വിജയിക്കും.
ഓരോ ടീമിനും 30 സെക്കന്‍റ് ടൈം ഔട്ട് അനുവദിക്കുന്നതിന് പുറമേ രണ്ട് ടെക്‌നിക്കല്‍ ടൈം ഔട്ടുകളുമുണ്ട്. മൂന്നാം മിനുറ്റിലും ആറാം മിനുറ്റിലും പന്ത് പുറത്തു പോവുന്ന സമയത്താണ് ഇത് നല്‍കുക. ഏഴാം വട്ടവും എട്ടാമതും ഒമ്പതാമതും വരുന്ന ടീം ഫൗളുകള്‍ക്ക് എതിരാളികള്‍ക്ക് രണ്ട് ഫ്രീ ത്രോകള്‍ ലഭിക്കും.
പത്താമത്തേയും അതിനപ്പുറമുള്ളതോ ആയ ഫൗളുകള്‍ക്ക് 2 ഫ്രീ ത്രോയ്ക്കൊപ്പം എതിരാളികള്‍ക്ക് ബോള്‍ പൊസഷനും നല്‍കും. രണ്ടിലേറെ തവണ മനപ്പൂര്‍വ്വം ഫൗള്‍ ചെയ്യുന്ന താരത്തിന് മത്സരം നഷ്‌ടമാകും. ദേശീയ ഗെയിംസ് ബാസ്‌കറ്റ് ബോളില്‍ അനിഷേധ്യ ശക്തിയാണ് കേരളം. വനിതാ വിഭാഗം 5x5 ല്‍ കഴിഞ്ഞ തവണത്തെ ദേശീയ ചാമ്പ്യന്മാരായിരുന്നു കേരളം.
ഫൈനലില്‍ കര്‍ണാടകയെയാണ് 54 നെതിരെ 57 ന് കേരളം കീഴടക്കിയത്. ഗ്രിമാ വര്‍ഗീസ്, അനീഷ ക്ലീറ്റസ്, നിമ്മി മാത്യു, ശ്രീകല റാണി, സൂസന്‍ എസ്, കവിതാ ജോസ്, ചിപ്പി മാത്യു, ഹലീമാ ജാന്‍, കൃഷ്‌ണ എസ് എസ് , ആന്‍ മരിയ ജോണി, ആഷ്ലിന്‍ ഷിജു, ശ്രീലക്ഷ്‌മി കെ എന്നിവരടങ്ങിയ ടീമാണ് വിജയ കിരീടം ചൂടിയത്.
രാജ്യാന്തര താരം ജീന പി എസ് കൂടി തിരികെയെത്തിയതോടെ കേരളത്തിന്‍റെ വനിതാ ടീമിന് ഇത്തവണ കരുത്തേറി. കെഎസ്ഇബി, കേരളാ പൊലീസ് താരങ്ങളും, ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ്, എറണാകുളം സെന്‍റ് തെരേസാസ് സെന്‍റ് ജോസഫ് ഇരിങ്ങാലക്കുട കോളേജ് ടീമംഗങ്ങളും ചേര്‍ന്നതാണ് ദേശീയ ഗെയിംസിനുള്ള കേരള വനിതാ ടീം.
വനിതാ ടീം: ശ്രീകല ആർ, ജീന പി എസ്., കവിത ജോസ്, സൂസൻ ഫ്ലോറന്‍റീന, സ്വപ്‌ന മെറിൻ ജിജു, ഒലീവിയ ടി ഷൈബു, ചിപ്പി മാത്യു, ജയലക്ഷ്‌മി വി ജെ, സാന്ദ്ര ഫ്രാൻസിസ്, അക്ഷയ ഫിലിപ് , അമൻഡ മരിയ റോച്ച, അക്‌ല പി എ.
3x3 വനിതാ ടീം
ഐറിൻ എൽസ ജോൺ , കൃഷ്‌ണപ്രിയ എസ് എസ്, ചിന്നു കോശി, ജോമ ജെജി.
3x3 പുരുഷ ടീം
പുരുഷ വിഭാഗത്തിലും ഇന്ത്യന്‍ ദേശീയ ടീമിലെ ശ്രദ്ധേയ താരങ്ങള്‍ കേരളത്തില്‍ നിന്നാണെങ്കിലും പുരുഷ ടീമിന് വെല്ലുവിളി ഏറെയാണ്.
ടീം അംഗങ്ങൾ: ശരത് എ എസ്., സെജിൻ മാത്യു , ആന്‍റണി ജോൺസൺ , വൈശാഖ് കെ മനോജ്.