ഇസ്രായേല്‍: ഹമാസ് ആക്രമണത്തിൽ ഉൾപ്പെട്ട യുഎൻ റിലീഫ് ആൻഡ് വർക്ക്‌സ് ഏജൻസി ജീവനക്കാരെ പിരിച്ചു വിട്ടു. ഏജൻസി ജീവനക്കാരിൽ ഒമ്പത് പേരെ പിരിച്ചുവിട്ടതായി യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. ഒരു സ്റ്റാഫ് അംഗം മരിച്ചതായും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഹമാസിൻ്റെ ഭീകരാക്രമണത്തിൽ ചില യുഎന്‍ആര്‍ഡബ്യൂഎ(UNRDWA ) സ്റ്റാഫ് അംഗങ്ങൾക്ക് പങ്കുണ്ടെന്ന് ഇസ്രായേൽ ആരോപിച്ചതിനെ തുടർന്നാണ് ഗാസയിലെ പ്രധാന യുഎൻ ഏജൻസിക്കുള്ളിൽ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ആരോപണങ്ങളെത്തുടർന്നാണ് നിരവധി യുഎൻആർഡബ്ല്യുഎ ജീവനക്കാരെ പിരിച്ചുവിട്ടത്.
യുഎൻആർഡബ്ല്യുഎ എന്നറിയപ്പെടുന്ന പലസ്‌തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസി ആയിരക്കണക്കിന് ജീവനക്കാരെ നിയമിക്കുകയും മിഡിൽ ഈസ്റ്റിൽ ഉടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് സുപ്രധാന സഹായവും സേവനങ്ങളും നൽകുകയും ചെയ്യുന്നുണ്ട്. ഗാസയിൽ, ഇസ്രായേൽ-ഹമാസ് യുദ്ധസമയത്ത് സിവിലിയന്മാർക്ക് ഭക്ഷണവും വെള്ളവും പാർപ്പിടവും നൽകുന്ന പ്രധാന വിതരണക്കാരാണ് ഈ യു എന്‍ ഏജന്‍സി . എന്നാല്‍ ഏജന്‍സിയിലെ ചില ജീവനക്കാര്‍ ഹമാസുമായി സഹകരിക്കുന്നുണ്ടെന്ന് ആരോപിച്ച് 75 വർഷമായി സേവന രംഗത്തുള്ള ഏജൻസിക്കെതിരെ ഇസ്രായേൽ ആഞ്ഞടിച്ചു.
ഹമാസും മറ്റ് തീവ്രവാദ ഗ്രൂപ്പുകളും സഹായം ചോർത്തുകയും സൈനിക ആവശ്യങ്ങൾക്കായി യുഎൻ സൗകര്യങ്ങൾ ഉപയോഗിക്കുകയും ചെയ്‌തുവെന്നാണ് ഇസ്രായേലിന്‍റെ പ്രധാന ആരോപണം. യുഎൻആർഡബ്ല്യുഎ ആരോപണങ്ങൾ നിഷേധിച്ചു. അതേസമയം ആക്രമണത്തിൽ പങ്കെടുത്തെന്ന് ആരോപിക്കപ്പെടുന്ന ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്‌തു.
ഹമാസുമായോ മറ്റേതെങ്കിലും തീവ്രവാദ ഗ്രൂപ്പുകളുമായോ തങ്ങൾക്ക് ബന്ധമില്ലെന്നും ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടാൽ അത് സമഗ്രമായി അന്വേഷിക്കുകയും ജീവനക്കാരെ ഉത്തരവാദിത്തത്തോടെ ചുമതലപ്പെടുത്തുകയും ചെയ്യുമെന്നും തങ്ങളുടെ എല്ലാ ജീവനക്കാരുടെയും പട്ടിക ഇസ്രായേലുമായും മറ്റ് ആതിഥേയ രാജ്യങ്ങളുമായും പങ്കുവെക്കുന്നതായും പറയുന്നു.
1948 ലെ യുദ്ധത്തിൽ ഇസ്രായേലില്‍ നിന്ന് പലായനം ചെയ്യുകയോ പുറത്താക്കുകയോ ചെയ്‌ത 700,000 പലസ്‌തീനികൾക്കുള്ള സഹായം നൽകാനാണ് യുഎൻ റിലീഫ് ആൻഡ് വർക്ക്‌സ് ഏജൻസി സ്ഥാപിതമായത്.