ഹൂസ്‌റ്റൺ (യുഎസ്) : ടെക്‌സാസിലെ ഹൂസ്‌റ്റൺ നഗരത്തിലെ ഒരു മെഗാചർച്ചിൽ വെടിയുതിർത്ത സ്‌ത്രീ പൊലീസിന്‍റെ വെടിയേറ്റ് മരിച്ചു (Woman Gunned Down After Shooting At Lakewood Church In Houston). നഗരത്തിലെ പൊലീസ് മേധാവി ട്രോയ് ഫിന്നർ പറയുന്നതനുസരിച്ച്, പ്രമുഖ ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ പാസ്‌റ്റർ ജോയൽ ഓസ്‌റ്റീൻ നടത്തുന്ന ലക്‌വുഡ് പള്ളിയിൽ ഞായറാഴ്‌ചയാണ് (11-02-2024) സംഭവം നടക്കുന്നത്. അക്രമിക്ക് ഏകദേശം 30 - 35 നിടയില്‍ പ്രായം വരുമെന്നും അദ്ദേഹം പറഞ്ഞു.
ആയുധവുമായി പള്ളിക്കുള്ളിലേക്ക് എത്തിയ അക്രമിക്കൊപ്പം ഒരു കുട്ടിയും ഉണ്ടായിരുന്നുവെന്നും പൊലീസ് മേധാവി ട്രോയ് പറഞ്ഞു. അവൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു എന്നും ട്രോയ് കൂട്ടിച്ചേർത്തു. കുട്ടിക്ക് ഏകദേശം 4 മുതൽ 5 വയസ് വരെ പ്രായമുണ്ടെന്ന് ചീഫ് പറഞ്ഞു. യുവതി പള്ളിയിൽ പ്രവേശിച്ചയുടൻ വെടിയുതിര്‍ക്കാന്‍ തുടങ്ങുകയായിരുന്നു (Shooting at Lakewood Church In Houston).
"നിർഭാഗ്യവശാൽ, ആ സ്‌ത്രീയുടെ കൂടെ ഉണ്ടായിരുന്ന 5 വയസുള്ള കുട്ടിക്കും പരിക്കേറ്റു. കുട്ടി പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണെ'ന്ന് ഫിന്നർ പറഞ്ഞു. 57 വയസുള്ള ഒരാളും അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന് കാലിന് വെടിയേറ്റ്, അദ്ദേഹവും ആശുപത്രിയില്‍ ചികിത്സയിലാണ്.
കുട്ടിക്ക് നേരെ വെടിയുതിർത്തത് ആരാണെന്ന് വ്യക്തമല്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെടിവയ്പ്പിന്‍റെ ഉദ്ദേശ്യം എന്താണെന്നോ വെടിവച്ചയാളുമായുള്ള കുട്ടിയുടെ ബന്ധം എന്താണെന്നോ വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. ഹൂസ്‌റ്റൺ പൊലീസ് ഡിപ്പാർട്ട്‌മെന്‍റ് നല്‍കുന്ന വിവരം അനുസരിച്ച് 3700 സൗത്ത് വെസ്‌റ്റ് ഫ്രീവേയിലാണ് വെടിവയ്പ്പ് നടന്നത്. ഹൂസ്‌റ്റൺ ഡൗണ്‍ടൗണിൽ നിന്ന് ഏകദേശം 6 മൈൽ അകലെയുള്ള ഒരു മെഗാ ചർച്ച് ആയ ലേക്‌വുഡ് ചർച്ചിലാണ് സംഭവം.
'ഇന്നത്തെ ദാരുണമായ വെടിവയ്പ്പിൽ ആഘാതമേറ്റവരുടെയും ഹൂസ്‌റ്റണിലെ മുഴുവൻ ലേക്‌വുഡ് ചർച്ച് സമൂഹത്തിൻ്റെയും കൂടെയാണ് ഞങ്ങളുടെ ഹൃദയം. ആരാധനാലയങ്ങൾ വിശുദ്ധമാണ്' -എന്ന് ടെക്‌സസ് ഗവർണർ ഗ്രെഗ് ആബട്ട് തന്‍റെ പ്രസ്‌താവനയിൽ പറഞ്ഞു.